ലക്നൗ: ‘ലഡ്കി ഹൂൺ, ലഡ് ശക്തി ഹൂൺ’ (ഞാനൊരു പെൺകുട്ടിയാണ്, എനിക്ക് പോരാടാനറിയാം) എന്നതായിരുന്നു ഉത്തർപ്രദേശിൽ അധികാരം പിടിക്കുക എന്ന ലക്ഷ്യത്തോടെ കോൺഗ്രസ് ഉയർത്തിക്കാട്ടിയ മുദ്രാവാക്യം. ഇതിലൂടെ സ്ത്രീകളെ സ്വാധീനിച്ച് പരമാവധി വോട്ടുകൾ നേടുക എന്നതായിരുന്നു പാർട്ടിയുടെ ലക്ഷ്യം. എന്നാൽ ഹൂൺ പ്രചാരണത്തിന്റെ മുഖവും മുഖ്യ സൂത്രധാരയുമായിരുന്ന പ്രിയങ്ക മൗര്യ അപ്രതീക്ഷിതമായി പാർട്ടി വിട്ട് ബി ജെ പിയിൽ എത്തിയതോടെ സംസ്ഥാനത്തെ കോൺഗ്രസ് പ്രചാരണം താളംതെറ്റിയ അവസ്ഥയിലായി. മൗര്യ പാർട്ടിയിലെ അവസാനത്തെ സ്ത്രീ അല്ലെന്നും അവർ പോയത് പാർട്ടിക്ക് ഒരുതരത്തിലുള്ള പ്രശ്നവും ഉണ്ടാക്കില്ലെന്ന് നേതാക്കൾ നിരന്തരം പറയുന്നുണ്ടെങ്കിലും എല്ലാവരും അങ്കലാപ്പിലാണ്. സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ചാണ് പ്രിയങ്ക പാർട്ടി വിട്ടത്.
സ്ത്രീകൾക്ക് പരമാവധി സീറ്റുനൽകി മത്സരിപ്പിക്കാനാണ് കോൺഗ്രസ് നേരത്തേ തന്നെ തീരുമാനമെടുത്തിരുന്നത്. എന്നാൽ യോഗ്യരായ സ്ഥാനാർത്ഥികളെ കണ്ടെത്താൻ കഴിയാതെ പാർട്ടി വിഷമവൃത്തത്തിലായിരുന്നു. ആ അവസരത്തിലാണ് അർഹിക്കുന്ന പരിഗണന കിട്ടിയില്ലെന്ന വാദമുയർത്തി സംസ്ഥാനത്ത് പാർട്ടിയുടെ മുഖമായ ഒരു വനിത കോൺഗ്രസ് വിടുന്നത്.
ബി ജെ പി അംഗത്വമെടുത്തശേഷം കോൺഗ്രസിനെ അതി നിശിതമായാണ് പ്രിയങ്ക മൗര്യ വിമർശിച്ചത്. ബിജെപിയിൽ ചേർന്നതിന് പിന്നിലെ പ്രധാന ലക്ഷ്യം സാമൂഹ്യസേവനമാണെന്നും പൊതുജന സേവനത്തിനായുള്ള മികച്ച വേദി പ്രദാനം ചെയ്യുന്നത് ബിജെപിയാണെന്നും പറഞ്ഞ പ്രിയങ്ക പറയുന്നതിന് വിപരീതമാണ് കോൺഗ്രസിലെ ചെയ്തികൾ എന്നും ആരോപിച്ചു. തനിക്ക് പോരാടാനുള്ള അവസരം പാർട്ടി നൽകിയില്ലെന്നും മൗര്യ വ്യക്തമാക്കി.
'മണ്ഡലത്തിലെ ജനങ്ങളുടെ നന്മയ്‌ക്കായി കഠിനമായി പ്രവർത്തിച്ചു. പാർട്ടിയിലേക്ക് കൂടുതൽ പെൺകുട്ടികളെ കൊണ്ടുവരാൻ എന്നോട് ആവശ്യപ്പെട്ടു. എല്ലാ ജോലികളും ചെയ്യാൻ എന്നെ നിയോഗിച്ചു, പക്ഷേ അവസരം വന്നപ്പോൾ ടിക്കറ്റ് മറ്റൊരാൾക്ക് നൽകി. യുപിയിൽ കൈക്കൂലി നൽകുന്നവർക്കായി പാർട്ടി ടിക്കറ്റുകൾ നേരത്തേ നിശ്ചയിച്ചുറപ്പിച്ചിരിക്കുകയാണ്'- മൗര്യ ആരോപിച്ചു.
പ്രിയങ്ക മൗര്യയ്‌ക്കാെപ്പം റായ്ബറേലി എം.എൽ.എയും യു.പി മുൻ മഹിളാ കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ അദിതി സിംഗും കോൺഗ്രസിന്റെ പ്രാഥമികാംഗത്വത്തിൽ നിന്ന് രാജിവച്ചു. കോൺഗ്രസ് നേതാവും അഞ്ച് തവണ എം.എൽ.എയുമായിരുന്ന പരേതനായ അഖിലേഷ് സിംഗിന്റെ മകളായ അദിതി തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയ്ക്ക് രാജിക്കത്ത് നൽകിയത്.
നേതാക്കളും അണികളും ഇല്ലാത്ത അവസ്ഥയിലേക്ക് പാർട്ടി എത്തിയതോടെ ഉത്തർപ്രദേശിൽ കോൺഗ്രസ് പരിപൂർണ തകർച്ചയിലേക്ക് എത്തിനിൽക്കുകയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. ഈ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ അവസ്ഥ കഴിഞ്ഞതവണത്തെക്കാൾ പരിതാപകരമായ അവസ്ഥയിലേക്കെത്തുമെന്നും അവർ വ്യക്തമാക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |