പനാജി: മുൻ ഗോവ മുഖ്യമന്ത്രിയും കേന്ദ്ര മന്ത്രിയുമായിരുന്ന മനോഹർ പരീക്കറിന്റെ മകൽ ഉത്പൽ പരീക്കർ ബി ജെ പി വിട്ടു. പിതാവിന്റെ നിയോജക മണ്ഡലമായ പനാജിയിൽ നിന്ന് മത്സരിക്കാൻ ബി ജെ പി സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ചാണ് ഉത്പൽ പാർട്ടി വിട്ടത്. 2019ൽ മരണമടയുന്നത് വരെ നീണ്ട 25 വർഷത്തോളം മനോഹർ പരീക്കറായിരുന്നു പനാജി മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നത്. പിതാവിന്റെ മരണശേഷം തനിക്ക് ബി ജെ പി സീറ്റ് നൽകുമെന്നായിരുന്നു ഉത്പലിന്റെ പ്രതീക്ഷ.
എന്നാൽ സീറ്റ് നിഷേധിച്ചതിലുമുപരിയായി മനോഹർ പരീക്കറിന്റെ ആജീവനനാന്ത രാഷ്ട്രീയ എതിരാളിയായിരുന്ന അതണാസിയോ മോൺസെറേറ്റിനെ സ്ഥാനാർത്ഥിയാക്കാനുള്ള ബി ജെ പി നേതൃത്വത്തിന്റെ തീരുമാനമാണ് ഉത്പലിനെ ചൊടിപ്പിച്ചതെന്നാണ് അറിയാൻ കഴിയുന്നത്. 2008ൽ പൻജിം പൊലീസ് സ്റ്റേഷൻ ആക്രമണ കേസിലെ പ്രതിയാണ് അതണാസിയോ.
പനാജി നിയോജകമണ്ഡലത്തിൽ തനിക്കുള്ള സ്വാധീനം എത്രമാത്രമുണ്ടെന്നും അവിടെയുള്ള ജനങ്ങൾക്ക് താൻ എത്ര പ്രിയങ്കരനാണെന്നുമുള്ള വസ്തുത കഴിഞ്ഞ രണ്ട് വർഷമായി ബി ജെ പി നേതൃത്വത്തെ ബോദ്ധ്യപ്പെടുത്താൻ ശ്രമിക്കുകയാണെന്നും എന്നാൽ അവർ വഴങ്ങുന്നില്ലായിരുന്നെന്നും ഉത്പൽ പറഞ്ഞു. തനിക്ക് ഇത്രയേറെ യോഗ്യതകളുണ്ടായിട്ടും രണ്ട് വർഷം മുമ്പ് സ്വാർത്ഥതാത്പര്യങ്ങൾക്കു വേണ്ടി മാത്രം പാർട്ടിയിൽ എത്തിയ വ്യക്തിക്ക് സീറ്റ് നൽകിയത് അംഗീകരിക്കാൻ സാധിക്കില്ലെന്നും ഉത്പൽ വ്യക്തമാക്കി. താൻ പാർട്ടി വിടുകയാണെന്നും പനാജിയിൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്നും തന്റെ രാഷ്ട്രീയ ഭാവി ഇനി ഇവിടുത്തെ ജനങ്ങൾ തീരുമാനിക്കട്ടെയെന്നും ഉത്പൽ കൂട്ടിച്ചേർത്തു.
പനാജി നിയോജകമണ്ഡലത്തിന് പകരമായി മറ്റ് രണ്ട് നിയോജകമണ്ഡലങ്ങൾ ബി ജെ പി നൽകിയിരുന്നെന്നും എന്നാൽ ഉത്പൽ ഇത് രണ്ടും നിരാകരിച്ചെന്നും റിപ്പോർട്ടുകളുണ്ട്.
അതേസമയം ആം ആദ്മി പാർട്ടി അദ്ധ്യക്ഷൻ അരവിന്ദ് കേജ്‌രിവാൾ ഉത്പലിനെ തന്റെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു. ഉത്പലിന് വിരോധമില്ലെങ്കിൽ ആം ആദ്മി പാർട്ടിയുടെ സ്ഥാനാർത്ഥിയായി പനാജിയിൽ നിന്ന് മത്സരിക്കാമെന്നും മനോഹർ പരീക്കറിനെ പോലുള്ള നേതാവിന്റെ മകനോട് ബി ജെ പി ചെയ്തത് ശരിയല്ലെന്നും കേജ്‌രിവാൾ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |