പാൾ: ഇന്ത്യയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്ക വിജയത്തിലേക്ക്. ഇന്ത്യ ഉയർത്തിയ വിജയലക്ഷ്യമായ 288ന് മറുപടിയായി ദക്ഷിണാഫ്രിക്ക 20 ഓവറിൽ വിക്കറ്റ് നഷ്ടം കൂടാതെ 122 റൺസ് എടുത്തു. ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാൻ പത്ത് വിക്കറ്റ് അവശേഷിക്കെ 30 ഓവറിൽ 166 റൺസ് കൂടി ഇനി വേണം.
ഓപ്പണർ ക്വിന്റൺ ഡി കോക്കാണ് ഇന്ത്യൻ ബൗളർമാരെ കണക്കറ്റ് ശിക്ഷിച്ചത്. 61 പന്തിൽ 75 റണ്ണെടുത്ത ഡി കോക്കിന് ശക്തമായ പിന്തുണയുമായി ജന്നെമാൻ മലാനും ഉണ്ട്. 60 പന്തിൽ 46 റൺസ് ആണ് മലാന്റെ സമ്പാദ്യം. ഇന്ത്യൻ നിരയിൽ ജസ്പ്രീത് ബുമ്രയ്ക്കും യുസ്‌വേന്ദ്ര ചഹാലിനും ഒഴികെ ബാക്കിയുള്ള എല്ലാ ബൗളർമാർക്കും കണക്കിന് തല്ല് കിട്ടി.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 287 റണ്ണെടുത്തു. ഒരു ഘട്ടത്തിൽ 64-2 എന്ന നിലയിൽ നിന്ന ഇന്ത്യയെ കെ എൽ രാഹുലും റിഷഭ് പന്തും ചേർന്നാണ് കരകയറ്റിയത്.
രാഹുൽ 55 റണ്ണും പന്ത് 85 റണ്ണുമെടുത്ത് പുറത്തായി. അതിനു ശേഷം വാലറ്റത്ത് ശാർദൂൽ താക്കൂറും രവിചന്ദ്രൻ അശ്വിനും വെങ്കിടേഷ് അയ്യറും ചേർന്ന് നടത്തിയ പ്രത്യാക്രമണമാണ് ഇന്ത്യൻ സ്കോർ 250 കടത്തിയത്. പന്തും രാഹുലും പുറത്താകുമ്പോൾ ഇന്ത്യ 183-4 എന്ന അവസ്ഥയിലായിരുന്നു. വെങ്കിടേഷ് അയ്യർ 22ഉം, ശാർദൂൽ താക്കൂറും രവിചന്ദ്രൻ അശ്വിനും പുറത്താകാതെ 40ഉം 25ഉം റൺസ് വീതം നേടി.
നേരത്തെ മികച്ച തുടക്കമായിരുന്നു ഓപ്പണർമാരായ കെ എൽ രാഹുലും ശിഖർ ധവാനും ചേർന്ന് ഇന്ത്യക്ക് നൽകിയത്. 29 റൺസ് എടുത്ത് ധവാൻ പുറത്താകുമ്പോൾ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 63 റൺസ് എടുത്തിരുന്നു. എന്നാൽ ധവാന് പിന്നാലെ വന്ന വിരാട് കൊഹ്ലി അഞ്ച് പന്തുകൾ നേരിട്ട് റണ്ണൊന്നുമെടുക്കാതെ മടങ്ങിയതോടെയാണ് ഇന്ത്യ പ്രതിരോധത്തിലായത്.
ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി തബ്രയിസ് ഷംസി രണ്ട് വിക്കറ്റുകളും സിസാൻഡ മഗാള, എയിഡൻ മാർക്ക്റാം, കേശവ് മഹാരാജ്, ആൻഡിലെ പെഹ്ലുക്‌വായോ എന്നിവർ ഓരോ വിക്കറ്റുകളും വീഴ്ത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |