നെന്മാറ: 108 ആംബുലൻസിൽ അപകടമുണ്ടാക്കി എമർജൻസി മെഡിക്കൽ ടെക്നീഷ്യന്റെ മരണത്തിനിടയാക്കിയ ആംബുലൻസ് ഡ്രൈവർ നെല്ലിയാമ്പതി വിനോദസഞ്ചാരമേഖലയിൽ സഫാരി ജീപ്പ് സർവീസ് ഡ്രൈവറായി ജോലി ചെയ്യുന്നതായി പരാതി. ഡ്രൈവറായ നെല്ലിയാമ്പതി സ്വദേശി ബാങ്ക് പാടിയിലെ ജഗദീഷിനെതിരെയാണ് ( 27) പരാതി ഉയർന്നിരിക്കുന്നത്.
മൂന്ന് മാസം മുൻപാണ് അപകടം. കൊവിഡ് മുക്തരായ ആദിവാസികളെ പ്ലാച്ചിമട സി.എഫ്.എൽ.ടി.സിയിൽ നിന്നും 108ആംബുലൻസിൽ പറമ്പിക്കുളത്തേക്ക് കൊണ്ടുപോകുമ്പോൾ ആംബുലൻസ് അപകടത്തിൽ പെടുകയും എമർജൻസി മെഡിക്കൽ ടെക്നീഷ്യനും ജില്ലാ കോഓർഡിനേറ്ററുമായ മെൽവിൻ ജോർജ് സംഭവസ്ഥലത്തുവെച്ച് മരിക്കുകയും ചെയ്തിരുന്നു. ഡ്രൈവർ അടക്കമുള്ള മറ്റ് രോഗികൾക്ക് സാരമായ പരിക്കേൽക്കുകയും ചെയ്തു.
നിയന്ത്രണം നഷ്ടപ്പെട്ട വാഹനം അപകടത്തിൽ പെട്ടു എന്നതാണ് എല്ലാവരുടെയും പ്രാഥമികനിഗമനം. എന്നാൽ 108ൽ യാത്രചെയ്ത പറമ്പിക്കുളം സ്വദേശികളായ രോഗികൾ പ്ലാച്ചിമടയിൽ നിന്നും പറമ്പിക്കുളത്തേക്ക് പോകുമ്പോൾ യാതൊരു ആവശ്യവുമില്ലാതെ വാഹനം വഴിയരികിൽ രണ്ടുപ്രാവശ്യം നിറുത്തുകയും പിന്നീട് അമിതവേഗത്തിൽ ഡ്രൈവർ വാഹനം ഓടിച്ചതായും അന്ന് തന്നെ പൊലീസിനോട് പരാതിപ്പെട്ടിരുന്നു. പറമ്പിക്കുളത്തെ ചെക്ക് പോസ്റ്റ് കടക്കുമ്പോൾ വാഹനം അമിതവേഗതയിലായിരുന്നുവെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന വനപാലകരും പറയുന്നു.
തുടർന്ന് ആംബുലൻസ് ഡ്രൈവറുടെ രക്തം വിദഗ്ധപരിശോധനയ്‌ക്ക് എറണാകുളം ലാബിൽ അയച്ചപ്പോൾ ഇയാൾ അമിതമായി മദ്യപിച്ചാണ് വാഹനമോടിച്ചത് എന്ന് തെളിഞ്ഞു. അപകടത്തിൽ നിസാര പരിക്കേറ്റ ഇയാൾ പിന്നീട് ആംബുലൻസ് ഡ്രൈവറായി സേവനം തുടർന്നില്ല. എന്നാൽ മദ്യപാനവും ക്രിമിനൽ സ്വഭാവമുള്ള ഇയാൾ ഇപ്പോൾ നെല്ലിയാമ്പതിയിൽ നിന്നും ആനമട ഭാഗത്തേക്കുള്ള ദുർഘട പാതയിൽ സഫാരി ജീപ്പ് സർവീസ് ഡ്രൈവറായി സേവനം ചെയ്യുന്നത് യാത്രക്കാരുടെ സുരക്ഷയ്ക്ക് പ്രശ്നമാണെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. പൊലീസ്, മോട്ടോർ വാഹന വകുപ്പ് എന്നിവർ ഡ്രൈവർക്കെതിരെ നടപടി സ്വീകരിച്ചിട്ടില്ലാത്തത് ചില രാഷ്ട്രീയ സമ്മർദ്ദങ്ങളുടെ ചുവട് പിടിച്ചാണെന്നും ആരോപണമുയർന്നു. ഇയാൾ മറ്റുചില ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും പ്രദേശവാസികൾ ആരോപിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |