പത്തനംതിട്ട : ജനറൽ ആശുപത്രിയിലെ പൈപ്പുകളിൽ വെള്ളം വരുന്നത് നോക്കിവേണം രോഗികൾ പ്രാഥമിക കാര്യങ്ങൾ നടത്താൻ. ജലവിതരണം ഇടയ്ക്കിടെ മുടങ്ങുന്നത് കൊവിഡ് രോഗികളെയും ദുരിതത്തിലാക്കുന്നു. ചില രോഗികൾക്ക് വീടുകളിൽ നിന്ന് വെള്ളം എത്തിച്ചാണ് പ്രശ്നം പരിഹരിച്ചതെന്ന് കൂട്ടിരിപ്പുകാർ പറയുന്നു.
നഗരസഭാപരിധിയിൽ ജലഅതോറിട്ടിയുടെ ശുദ്ധജല വിതരണം കാര്യക്ഷമമല്ലാതായിട്ട് നാളുകളായി. പൈപ്പുകൾ മാറ്റിസ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് ജലവിതരണം താൽക്കാലികമായി മുടങ്ങുന്നതെന്ന് ജലഅതോറിറ്റി അധികൃതർ പറയുന്നു. പ്രളയത്തെതുടർന്ന് ജലവിതരണ പദ്ധതികളുടെ കിണറുകളിൽ ചെളിയടിഞ്ഞ് പമ്പിംഗ് മുടങ്ങിയിരുന്നു. കഴിഞ്ഞയാഴ്ച പ്രശ്‌നം പരിഹരിച്ച് ജലവിതരണം നടക്കുന്നുണ്ടെന്ന് ജല അതോറട്ടി അവകാശപ്പെടുമ്പോഴാണ് പുതിയ പൈപ്പുകൾ സ്ഥാപിക്കുന്ന ജോലികൾ തുടങ്ങിയത്. നഗരപ്രദേശങ്ങളിൽ എല്ലാ ദിവസവും വെള്ളം ലഭിക്കുന്നില്ല. ജനറൽ ആശുപത്രിയിലേക്ക് വെള്ളം പ്രധാനമായും പമ്പ് ചെയ്യുന്നത് കോമ്പൗണ്ടിലെ കിണറ്റിൽ നിന്നാണ്. ജല അതോറിട്ടിയുടെ പൈപ്പ് ലൈനുമുണ്ട്.
പ്രതിസന്ധിയില്ലെന്ന് ആശുപത്രി അധികൃതർ
ജനറൽ ആശുപത്രിയിൽ ജലവിതരണം മുടങ്ങിയിട്ടില്ലെന്ന് അധികൃതർ പറയുന്നു. ആശുപത്രി വളപ്പിലെ വറ്റാത്ത കിണറൽ നിന്ന് വെള്ളം പമ്പ് ചെയ്ത് എടുക്കുന്നുണ്ട്. മോട്ടോർ ഒാണാക്കാൻ വൈകിയതാകും പൈപ്പുകൾ വെള്ളം കിട്ടാതിരുന്നതിന്റെ കാരണമെന്ന് അധികൃതർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |