പന്തളം : പന്തളത്തുനിന്ന് ശബരിമലയ്ക്ക് പുറപ്പെട്ട തിരുവാഭരണ ഘോഷയാത്രാസംഘം നാളെ മടങ്ങിയെത്തും. വ്യാഴാഴ്ച രാവിലെയാണ് ശബരിമലയിൽ നിന്ന് മടക്കയാത്ര ആരംഭിച്ചത്. പരമ്പരാഗത കാനനപാതയിലൂടെത്തന്നെയാണ് മടക്കവും. പമ്പയിൽ നിന്ന് കൊച്ചുപമ്പ, ചെറിയാനവട്ടം, വലിയാനവട്ടം വഴി അട്ടത്തോട്ടിലെത്തി സംഘം വിശ്രമിച്ചതിനുശേഷം ഇലവുങ്കൽ, ചെളിക്കുഴി, ളാഹ വനംവകുപ്പ് സത്രത്തിലാണ് ആദ്യദിവസം സംഘം തങ്ങിയത്.
ഇന്നലെ പുലർച്ചെ അവിടെ നിന്ന് യാത്രതുടർന്നു സ്രാമ്പിക്കൽ, പെരുനാട് വഴി പെരുനാട് കക്കാട്ട് കോയിക്കൽ ക്ഷേത്രത്തിലെത്തി. അവിടെ തിരുവാഭരണങ്ങൾ അയ്യപ്പവിഗ്രഹത്തിൽ ചാർത്തി. ഇന്ന് പുലർച്ചെ മൂന്നിന് യാത്രതിരിച്ചു വടശ്ശേരിക്കര, ചെറുകോൽ, അയിരൂർ പുതിയകാവ്, പാമ്പാടിമൺവഴി ആറന്മുള കൊട്ടാരത്തിലെത്തി അവിടെതങ്ങും.
നാളെ പുലർച്ചെ നാലിനു പന്തളത്തേക്കു പുറപ്പെടും. കിടങ്ങന്നൂർ, പൈവഴി, കുളനട ദേവീ ക്ഷേത്രം, പന്തളം വലിയപാലം വഴി സ്വീകരണങ്ങളേറ്റുവാങ്ങി പന്തളം കൊട്ടാരത്തിൽ സംഘം എത്തിച്ചേരും. ആഭരണപ്പെട്ടികൾ ദേവസ്വം ബോർഡ് അധികാരികളിൽ നിന്ന് കൊട്ടാരം നിർവാഹകസംഘം ഭാരവാഹികൾ ഏറ്റുവാങ്ങി സ്രാമ്പിക്കൽ കൊട്ടാരത്തിലെ സുരക്ഷിത മുറിയിൽ സൂക്ഷിക്കും. ഇനി അയ്യപ്പന്റെ പിറന്നാളായ കുംഭമാസത്തിലെ ഉത്രത്തിനും വിഷുവിനും ദർശനത്തിനായി ക്ഷേത്രത്തിൽ തുറന്നുവയ്ക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |