കൊച്ചി: സി.പി.എമ്മിന്റെ ജില്ലാ സമ്മേളനങ്ങൾ നടത്താൻ വേണ്ടിയാണ് കൊവിഡ് നിയന്ത്രണ മാനദണ്ഡങ്ങൾ എ.കെ.ജി സെന്ററിൽ നിന്നുള്ള നിർദ്ദേശപ്രകാരം സർക്കാർ വളച്ചൊടിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. ആർക്ക് കൊവിഡ് ബാധിച്ചാലും പാർട്ടി സമ്മേളനങ്ങൾ തുടരുമെന്ന വാശിയിലാണ് സി.പി.എം. ജില്ലാ സമ്മേളനങ്ങൾക്കുവേണ്ടി തൃശൂർ, കാസർകോട് ജില്ലകളെ ഒരു കാറ്റഗറിയിലും ഉൾപ്പെടുത്തിയില്ല. വ്യാഴാഴ്ച ടി.പി.ആർ നിരക്ക് കാസർകോട് 36, തൃശൂർ 34 എന്നിങ്ങനെയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഒരു ആൾക്കൂട്ടവും അനുവദിക്കാൻ പാടില്ലാത്ത രണ്ടു ജില്ലകളെയും നിയന്ത്രണങ്ങളിൽനിന്ന് ഒഴിവാക്കിയത് സി.പി.എമ്മിനെ സഹായിക്കാനാണ്. തിരുവനന്തപുരം ജില്ലാസമ്മേളനത്തിൽ പങ്കെടുത്ത മന്ത്രിക്കും എം.എൽ.എയ്ക്കും നൂറുകണക്കിന് നേതാക്കൾക്കും രോഗംബാധിച്ചു. സമ്മേളനത്തിൽ പങ്കെടുത്ത മറ്റു നേതാക്കൾ ക്വാറന്റൈനിൽ പോകാതെ വിവിധ ജില്ലകളിൽ രോഗവാഹകരായി പ്രവർത്തിക്കുകയാണ്.
മൂന്നാംതരംഗത്തിൽ മരുന്ന് ഉൾപ്പെടെ ഒരു സംവിധാനങ്ങളും സർക്കാർ ആശുപത്രികളിലില്ല. ആരോഗ്യവകുപ്പ് പൂർണ്ണമായും നിശ്ചലമായി. ആരോഗ്യസെക്രട്ടറിയും എൻ.ആർ.എച്ച്.എം ഡയറക്ടറും വിദഗ്ദ്ധസമിതി ചെയർമാനും എ.കെ.ജി സെന്ററിൽ നിന്നുള്ള നിർദ്ദേശപ്രകാരമാണ് കൊവിഡ് മാനദണ്ഡങ്ങൾ നിശ്ചയിച്ചത്. കാസർകോട് കളക്ടർ പൊതുപരിപാടികൾ നിരോധിച്ചിറക്കിയ ഉത്തരവ് സി.പി.എം പിൻവലിപ്പിച്ചു. മരണത്തിന്റെ വ്യാപാരികൾ സി.പി.എം നേതാക്കളും മന്ത്രിമാരുമാണ്. സി.പി.എം സമ്മേളനം മാറ്റിവച്ചാൽ ആകാശം ഇടിഞ്ഞുവീഴുമോ? ധാർഷ്ട്യവും അഹങ്കാരവും ധിക്കാരവുമാണ് ഇവർ കാണിക്കുന്നത്. ആരോഗ്യമന്ത്രിയെ മൂലയ്ക്കിരുത്തി ചിലർ ചേർന്ന് എല്ലാം റാഞ്ചിയെടുത്തു. സർക്കാർ പുറത്തുവിടുന്നതിന്റെ നാലുംഅഞ്ചും ഇരട്ടിയാണ് ഓരോ ജില്ലകളിലെയും രോഗികളുടെ എണ്ണം.
സിൽവർലൈനുമായി ബന്ധപ്പെട്ട സമരങ്ങളെ അടിച്ചമർത്താമെന്ന നയമാണ് സർക്കാർ സ്വീകരിക്കുന്നത്. സി.പി.എം ഗുണ്ടകളാണ് യൂത്ത് കോൺഗ്രസ് നേതാക്കളെ മർദ്ദിച്ചത്. മന്ത്രിയുടെ ഗൺമാനും സി.പി.എം നേതാക്കളുടെ ഡ്രൈവർമാരും ഉൾപ്പെടെയുള്ളവരാണ് മർദ്ദിച്ചത്.
സി.പി.എമ്മിന്റെ ധാർഷ്ട്യത്തിനേറ്റ പ്രഹരം:സതീശൻ
സി.പി.എം കാസർകോട് ജില്ലാ സമ്മേളനത്തിനെതിരായ ഹർജിയിലെ ഹൈക്കോടതി വിധി പാർട്ടിയുടെ ധാർഷ്ട്യത്തിനേറ്റ കനത്ത പ്രഹരമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പ്രസ്താവിച്ചു. സാമാന്യ യുക്തിയുള്ള ആർക്കും ബോദ്ധ്യപ്പെടുന്ന കാര്യമാണ് കോടതി പറഞ്ഞത്. നിയന്ത്രണങ്ങളൊന്നും തങ്ങൾക്ക് ബാധകമല്ലെന്ന നിലയിലാണ് സി.പി.എമ്മിന്റെ പോക്ക്. മുന്നൂറും അഞ്ഞൂറും പേരെ സംഘടിപ്പിച്ച് സമ്മേളനം നടത്താനുള്ള തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്ന സി.പി.എം സ്വന്തം പാർട്ടി പ്രവർത്തകരെക്കൂടി കൊലയ്ക്ക് കൊടുക്കുകയാണ്. കോടതി വിധി അനുസരിച്ചുള്ള തുടർ നടപടികൾ വേണം. ഉത്തരവ് തൃശൂരിനും ബാധകമാണ്. പാർട്ടി സമ്മേളനങ്ങൾ നടന്നില്ലെങ്കിൽ ആകാശം ഇടിഞ്ഞു വീഴില്ലെന്നും സതീശൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |