ന്യൂഡൽഹി: മക്കളില്ലാത്ത ഹിന്ദു സ്ത്രീ വിൽപത്രം തയാറാക്കാതെ മരിച്ചാൽ, മാതാപിതാക്കളിൽ നിന്ന് അവർക്ക് ലഭിച്ച സ്വത്ത് പിതാവിന്റെ പിന്തുടർച്ചാവകാശികൾക്ക് ലഭിക്കുമെന്ന് സുപ്രീം കോടതി. തമിഴ്നാട് സ്വദേശിയായ മാരപ്പഗൗണ്ടർ സ്വന്തമായി വാങ്ങിയ ഭൂമിയുടെ അവകാശം മകളുടെ മരണശേഷം ആരുടേതെന്ന തർക്കം സംബന്ധിച്ച കേസിലാണ് നടപടി. ഇതേ സാഹചര്യത്തിലുള്ള സ്ത്രീക്ക് ഭർത്താവിൽ നിന്നോ ഭർതൃപിതാവിൽ നിന്നോ ലഭിച്ചിട്ടുള്ള സ്വത്ത് ഭർത്താവിന്റെ പിന്തുടർച്ചാവകാശികൾക്ക് ലഭിക്കുമെന്നും ഹിന്ദു പിന്തുടർച്ചാവകാശ നിയമത്തിലെ 15–ാം വകുപ്പ് വ്യാഖ്യാനിച്ച് കോടതി പറഞ്ഞു. ഏതാണോ സ്വത്തിന്റെ ഉറവിടം അവിടേക്ക് ഉടമസ്ഥത തിരികെപ്പോകുക എന്ന ഉദ്ദേശത്തോടെയുള്ള വ്യവസ്ഥയാണിത്. ഭർത്താവോ മക്കളോ ഉള്ള ഹിന്ദു സ്ത്രീ മരിക്കുന്ന സാഹചര്യത്തിൽ മാതാപിതാക്കളിൽ നിന്നു ലഭിച്ചതുൾപ്പെടെയുള്ള സ്വത്തിൽ ഭർത്താവിനും മക്കൾക്കുമായിരിക്കും അവകാശമെന്നും ജസ്റ്റിസ് എസ്.അബ്ദുൽ നസീർ അദ്ധ്യക്ഷനായ ബെഞ്ച് വിശദീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |