തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങൾക്ക് ടി.പി.ആറിന് പകരം ചികിത്സയിലുള്ളവരുടെ എണ്ണം കണക്കാക്കിയത് മൂന്നാംതരംഗത്തിലെ ശാസ്ത്രീയ രീതിയാണെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. രോഗികൾ കൂടിയെന്ന് കരുതി അടച്ചുപൂട്ടുകയാണോ വേണ്ടതെന്നും വിമർശനം ഉന്നയിച്ചവരോട് മന്ത്രി ചോദിച്ചു. രോഗവ്യാപനം കൂടുമ്പോഴും നിയന്ത്രണങ്ങൾ നിശ്ചയിക്കാൻ ആശുപത്രികളിലെ കണക്ക് മാനദണ്ഡമാക്കിയത് സി.പി.എം സമ്മേളനങ്ങൾക്ക് വേണ്ടിയാണെന്ന പ്രതിപക്ഷ വിമർശനത്തിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.
കേന്ദ്ര സർക്കാരിന്റെ മാർഗനിർദേശങ്ങളനുസരിച്ച് രോഗലക്ഷണമുള്ളവർക്ക് കൊവിഡ് പരിശോധന നടത്തിയാൽ മതി. അങ്ങനെ പരിശോധിക്കുന്ന വലിയൊരു വിഭാഗത്തിനും കൊവിഡ് വരാൻ സാദ്ധ്യതയുള്ളതിനാൽ സ്വാഭാവികമായും ടി.പി.ആർ ഉയർന്നു നിൽക്കും. ഓരോഘട്ടത്തിലും സ്വീകരിക്കേണ്ട മാനദണ്ഡങ്ങൾ ആരോഗ്യവിദഗ്ദ്ധരുമായി ആലോചിച്ചാണ് തീരുമാനിക്കുന്നത്.
ഇപ്പോൾ കൊവിഡ് കേസുകൾ ഉയരുന്നതിൽ ഭയമോ ആശങ്കയോ വേണ്ട. ഓരോരുത്തരും സ്വയം സംരക്ഷണം ഉറപ്പാക്കണം. സമ്പൂർണ അടച്ചിടൽ ജനങ്ങളുടെ ജീവിതത്തേയും ജീവിതോപാധിയേയും സാരമായി ബാധിക്കും. അതിനാൽ ജനങ്ങളെ ബുദ്ധിമുട്ടിക്കാത്ത ശാസ്ത്രീയമായ രീതിയാണ് ആവിഷ്ക്കരിച്ചിരിക്കുന്നത്.
കടുപ്പിക്കാത്തിന് മന്ത്രി പറഞ്ഞ കാരണങ്ങൾ
1. വാക്സിനിലൂടെ 18 വയസിന് മുകളിലുള്ള ഭൂരിപക്ഷം പേരും പ്രതിരോധ ശേഷി ആർജിച്ചു.
2. കൊവിഡ് കേസുകൾ ഉയരുന്നുണ്ടെങ്കിലും ആശുപത്രികളിലാകുന്നവരുടെ എണ്ണം കുറവ്.
3. ആകെ 1,99,041 ആക്ടീവ് കേസുകളിൽ ആശുപത്രിയിലുള്ളത് മൂന്നു ശതമാനം മാത്രം.
4. മെഡിക്കൽ കോളേജുകളിലെ ഐസിയുവിൽ പ്രവേശിക്കുന്നവരുടെ എണ്ണവും കുറഞ്ഞു.
5. ഒമിക്രോണിന് ഡെൽറ്റയെക്കാൾ പകർച്ചാശേഷിയുണ്ടെങ്കിലും ഗുരുതരാവസ്ഥ കുറവ്.
കൊവിഡ് മൂന്നാം തരംഗത്തെ
നേരിടാൻ സജ്ജം: മന്ത്രി വീണ
തിരുവവന്തപുരം : കൊവിഡ് മൂന്നാം തരംഗം മുന്നിൽക്കണ്ട് ചികിത്സാ സംവിധാനങ്ങൾ ശക്തിപ്പെടുത്തിയെന്നും ആശങ്കകൾക്ക് അടിസ്ഥാനമില്ലന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു.
ഐ.സി.യു, വെന്റിലേറ്റർ, ഓക്സിജൻ, പീഡിയാട്രിക് സൗകര്യങ്ങൾ വർദ്ധിപ്പിച്ചു. 25 ആശുപത്രികളിൽ 194പുതിയ ഐ.സി.യു യൂണിറ്റുകൾ, 1 9ആശുപത്രികളിൽ 146എച്ച്.ഡി.യു യൂണിറ്റുകൾ, 10ആശുപത്രികളിൽ
36 പീഡിയാട്രിക് ഐ.സി.യു യൂണിറ്റുകൾ എന്നിവ സജ്ജമാക്കി.തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലും എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിലും 12 കിടക്കകൾ വീതമുള്ള ഐ.സി.യു, എച്ച്.ഡി.യു കിടക്കളും സജ്ജമാക്കി.മെഡിക്കൽ കോളേജുകളിൽ 239 ഐ.സി.യു, 222 വെന്റിലേറ്റർ, 85 പീഡിയാട്രിക് ഐസിയു കിടക്കകൾ, 51 പീഡിയാട്രിക് വെന്റിലേറ്ററുകൾ, 878 ഓക്സിജൻ കിടക്കൾ, 113 സാധാരണ കിടക്കകൾ എന്നിവ ഉൾപ്പെടെ 1588 കിടക്കൾ പുതുതായി സജ്ജമാക്കി. സർക്കാർ, സ്വകാര്യ മേഖലകളിലായി നിലവിൽ 1817.54 മെട്രിക് ടൺ ലിക്വിഡ് ഓക്സിജൻ സംഭരണ ശേഷിയുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ഗൃഹ പരിചരണം സംബന്ധിച്ച് ആർ.ആർ.ടി, വാർഡ് സമിതി അംഗങ്ങൾ, ആശാവർക്കർമാർ, തദ്ദേശ സ്ഥാപന ജീവനക്കാർ, വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള അങ്കണവാടി ഐ.സി.ഡി.എസ് പ്രവർത്തകർ എന്നിവർക്ക് ഇന്ന് പരിശീലനം നൽകും.
വെന്റിലേറ്ററുകൾ
₹കുട്ടികൾക്ക് - 99
₹മുതിർന്നവർക്ക്- 66
₹പീഡിയാട്രിക് അഡൾട്ട് - 100
₹നോൺ ഇൻവേസീവ് - 116
₹ഹൈ ഫ്ളോ 147
സി.പി.എം ആരാച്ചാരുടെ
വേഷം കെട്ടുന്നു
ബാലരാമപുരം: വിലക്ക് ലംഘിച്ച് ദുരന്ത തിരുവാതിരയും, ദുഃഖ സംഗീത സദസ്സും സംഘടിപ്പിച്ച് സി.പി.എം നടത്തിയ പാറശ്ശാല ജില്ലാ സമ്മേളനം ജില്ലയെ ആകെ കൊവിഡ് വ്യാപനത്തിലാക്കിയെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ജി. സുബോധൻ ആരോപിച്ചു. കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ വർക്കേഴ്സ് കോൺഗ്രസ് ജില്ല നേത്യയോഗം ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹംസമ്മേളനം നടന്ന പാറശാലയിലാണ് ജില്ലയിലെ ഏറ്റവും കൂടുതൽ രോഗികളുള്ളത്. ഇനിയും തുടർ സമ്മേളനങ്ങളുമായി ജനങ്ങളെ കൊവിഡ് മഹാമാരിക്ക് എറിഞ്ഞു കൊടുക്കുന്ന സി.പി.എം നയം ഏത് മാർസിസ്റ്റ് സിദ്ധാന്തമാണെന്നു സുബോധൻ ചോദിച്ചു.ജില്ലാ പ്രസിഡന്റ് വി.കെ ആനത്താനം അദ്ധ്യക്ഷത വഹിച്ചു
41,668 രോഗികൾ,
ടി.പി.ആർ 43.76%
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 41,668 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 43.76 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇതുവരെയുള്ള ഏറ്റവും ഉയർന്ന ടി.പി.ആർ ആണിത്. 24 മണിക്കൂറിനിടെ 95,218 സാമ്പിളുകളാണ് പരിശോധിച്ചത്. തിരുവനന്തപുരത്തും എറണാകുളത്തുമാണ് രോഗികൾ കൂടുതൽ- യഥാക്രമം 7896,7339. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 33 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. അപ്പീൽ നൽകിയ 73 മരണങ്ങളും പട്ടികയിൽ ഉൾപ്പെടുത്തി. 368 ആരോഗ്യ പ്രവർത്തകരും രോഗബാധിതരായി. 17,053 പേർ രോഗമുക്തി നേടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |