തൃശൂർ: ഉജ്ജ്വല വിജയങ്ങളുടെ തിളക്കത്തിൽ സി.പി.എം ജില്ലാ സമ്മേളനത്തിന് തൃശൂരിൽ തുടക്കം. വി.കെ.എൻ മേനോൻ ഇൻഡോർ സ്‌റ്റേഡിയത്തിൽ മുതിർന്ന നേതാവും ചേർപ്പ് മുൻ ഏരിയ സെക്രട്ടറിയുമായ കെ.കെ. ശ്രീനിവാസൻ പതാക ഉയർത്തിയതോടെയാണ് സമ്മേളനത്തിന് തുടക്കം കുറിച്ചത്. സ്വാഗത സംഘം ചെയർമാൻ എ.സി. മൊയ്തീൻ സമ്മേളന നഗരിക്ക് മുന്നിൽ ദീപശിഖ തെളിച്ചു.
കൊവിഡ് പ്രോട്ടോകാൾ പാലിച്ച് സംസ്ഥാന നേതാക്കളും ജില്ലാ കമ്മിറ്റി അംഗങ്ങളും സെക്രട്ടേറിയറ്റ് അംഗങ്ങളും ഏരിയ സെക്രട്ടറിമാരും മാത്രമേ പതാക ഉയർത്തൽ ചടങ്ങിൽ പങ്കെടുത്തുള്ളൂ. തുടർന്ന് രക്തസാക്ഷിത്വ മണ്ഡപത്തിൽ പുഷ്പാർച്ചനയും നടന്നു. ശേഷം നടന്ന പ്രതിനിധി സമ്മേളനം പാർട്ടി പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം എൻ.ആർ. ബാലൻ അദ്ധ്യക്ഷനായി.
സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ. രാധകൃഷ്ണൻ, എ.കെ. ബാലൻ, എ. വിജയരാഘവൻ, എം.സി. ജോസഫൈൻ, സെക്രട്ടേറിയറ്റ് അംഗം ബേബി ജോൺ, എം.കെ. കണ്ണൻ, മന്ത്രി ആർ. ബിന്ദു, മുൻ മന്ത്രി സി. രവീന്ദ്രനാഥ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റർ, പി.കെ. ബിജു, ജില്ലാ സെക്രട്ടറി എം.എം. വർഗീസ്, ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് മേരി തോമസ്, സെക്രട്ടേറിയറ്റ് അംഗങ്ങളായ സേവ്യർ ചിറ്റിലപ്പിള്ളി, കെ.കെ. രാമചന്ദ്രൻ, കെ.വി. അബ്ദുൾ ഖാദർ എന്നിവർ സന്നിഹിതരായിരുന്നു.
സ്വാഗത സംഘം ജനറൽ കൺവീനർ യു.പി. ജോസഫ് സ്വാഗതം പറഞ്ഞു. മുരളി പെരുനെല്ലി അനുശോചന പ്രമേയവും പി.കെ. ഡേവിസ് രക്തസാക്ഷിത്വ പ്രമേയവും അവതരിപ്പിച്ചു. മുൻ ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.വി. പീതാംബരന്റെയും കെ.വി. ജോസിന്റെ സ്മരണയിലാണ് സമ്മേളന നഗരി. സമ്മേളന നഗരി കൊടിതോരണങ്ങളാലും ദീപപ്രഭയാലും അലങ്കരിച്ചിട്ടുണ്ട്.
കൊവിഡ് വ്യാപനവും നാളെ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളും ഉള്ളതിനാൽ സമ്മേളന നടപടികൾ വെട്ടിച്ചുരുക്കാൻ നേതൃത്വം തീരുമാനിച്ചു. ഇന്ന് നടപടിക്രമം പൂർത്തിയാക്കി പിരിയും. പൊതുചർച്ച, നിർദ്ദേശങ്ങൾ, അംഗങ്ങളുടെ അഭിപ്രായങ്ങൾക്കുള്ള മറുപടി എന്നിവയെല്ലാം ഇന്ന് തന്നെ പൂർത്തിയാക്കും. നാളെ വെർച്വൽ പൊതുസമ്മേളനം ഉൾപ്പടെ തീരുമാനിച്ചിരുന്നെങ്കിലും അതെല്ലാം ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു.
അഞ്ഞൂറോളം പേർ പങ്കെടക്കേണ്ട സമ്മേളനം കൊവിഡ് വ്യാപനത്തെ തുടർന്ന് 175 പേരെ പങ്കെടുപ്പിച്ച് പ്രതിനിധി സമ്മേളനം നടത്തുന്നത്. അമ്പത് പേരിൽ കൂടുതൽ ആളുകളെ പങ്കെടുപ്പിച്ച് രാഷ്ട്രീയ പാർട്ടികൾ നടത്തുന്ന സമരങ്ങളെ ഹൈക്കോടതിയും ഇന്നലെ വിമർശിച്ചിരുന്നു.,
എൻ.ആർ. ബാലൻ കൺവീനറായുള്ള പ്രസിഡീയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്. സി. രവീന്ദ്രനാഥ്, കെ.വി. അബ്ദുൾ ഖാദർ, മേരി തോമസ്, പി.കെ. ഷാജൻ എന്നിവർ അംഗങ്ങളാണ്. പി.കെ. ഡേവിസ് മാസ്റ്റർ (പ്രമേയം), കെ.കെ. രാമചന്ദ്രൻ (ക്രഡൻഷ്യൽ), പി.ആർ. വർഗീസ് ( മിനുറ്റ്ട്ട് ) എന്നിവരാണ് മറ്റ് കമ്മിറ്റികളുടെ കൺവീനർമാർ. ഇന്നലെ ഉച്ചയ്ക്ക് ശേഷം റിപ്പോർട്ട് അവതരണവും ചർച്ചയും ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |