തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിന്റെ പുനരുദ്ധാരണത്തിന് കൺസോർഷ്യമുണ്ടാക്കാനായി സഹകരണ വകുപ്പ് നടത്തിയത് പ്രാഥമികനീക്കം മാത്രം. ഇതുസംബന്ധിച്ച സർക്കുലറിൽ തുക നൽകി സഹകരിക്കണമെന്നാണ് വകുപ്പ് ബാങ്ക് അധികൃതരോട് അഭ്യർത്ഥിച്ചിട്ടുള്ളത്.
ബാങ്കുകളുടെ മറുപടി ക്രോഡീകരിച്ച് ജോയിന്റ് രജിസ്ട്രാർ സർക്കാറിന് സമർപ്പിക്കും. തുടർന്ന് കൺസോർഷ്യം സംബന്ധിച്ച് സർക്കാർ ഉത്തരവിറക്കണം. എത്ര കാലത്തേക്ക്, എത്ര ശതമാനം പലിശയ്ക്കാണ് വായ്പയെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഉത്തരവിലുണ്ടാകും. 7.5% പലിശ നൽകാമെന്നാണ് ഇപ്പോഴത്തെ ധാരണയെന്ന് അറിയുന്നു.
കോൺഗ്രസ് ഭരിക്കുന്ന സംഘം പ്രസിഡന്റുമാർ യോഗം ചേർന്ന് കെ.പി.സി.സിക്ക് കത്ത് നൽകിയതിന്റെ അടിസ്ഥാനത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കൺസോർഷ്യത്തിലുള്ള എതിർപ്പ് സഹകരണ മന്ത്രി വി.എൻ. വാസവനെ അറിയിച്ചിട്ടുണ്ട്. കരുവന്നൂരിനെക്കൂടാതെയുള്ള 17 സംഘങ്ങളുടെ ബാദ്ധ്യതയും പരിഗണിക്കണമെന്നാണ് ആവശ്യം.
കെ.പി.സി.സി നിലപാടിന് അനുസരിച്ചാണ് കോൺഗ്രസ് ഭരണത്തിലുള്ള 48 ബാങ്കുകൾ തീരുമാനമെടുക്കുക. 100ലേറെ മൾട്ടി പർപ്പസ് സംഘങ്ങളും 75ലധികം വനിതാ സംഘങ്ങളും150 ലധികം ഇതര സംഘങ്ങളും കോൺഗ്രസ് നേതൃത്വത്തിലുണ്ട്. ഇടതിതര കക്ഷികൾ ഭരിക്കുന്ന സംഘങ്ങൾ വേറെയുമുണ്ട്. മറ്റ് ബാങ്കുകളുടെ ബാദ്ധ്യതയും ഏറ്റെടുക്കണമെന്ന അഭിപ്രായത്തിൽ കോൺഗ്രസ് ഉറച്ചു നിന്നാൽ കൺസോർഷ്യം അനിശ്ചിതത്വത്തിലാകും.
സംഘങ്ങളോട് അഭ്യർത്ഥിച്ച തുക
ഡെപ്പോസിറ്റ് ഗ്യാരണ്ടി
കരുവന്നൂരിന്റെ ബാദ്ധ്യത തീർക്കാൻ ഡെപ്പോസിറ്റ് ഗ്യാരണ്ടി സ്‌കീമിലെ തുക പ്രയോജനപ്പെടുത്തുന്നത് പരിഗണിക്കണമെന്ന് സഹകാരികളിൽ ചിലർ ആവശ്യമുന്നയിച്ചു. വർഷങ്ങൾക്ക് മുൻപ് തിരുവനന്തപുരത്തെ ഇലക്ട്രിസിറ്റി ജീവനക്കാരുടെ സംഘം തകർന്നപ്പോൾ മൂന്ന് കോടി നൽകിയിരുന്നു. ഇപ്പോൾ ഈ സ്‌കീമിൽ 200 കോടിയുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്.
ബാദ്ധ്യതയിലായ പുത്തൂർ സഹകരണ ബാങ്കിലെ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി, സഹകരണ മന്ത്രി എന്നിവർക്ക് നിവേദനം നൽകും. ഇത് സംബന്ധിച്ച് ജോയിന്റ് രജിസ്ട്രാറുമായി ചർച്ച നടത്തിയിരുന്നു.
- എം.കെ. അബ്ദുൾ സലാം, ജില്ലാ ചെയർമാൻ, സഹകരണ ജനാധിപത്യ വേദി, തൃശൂർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |