നെടുമങ്ങാട്: വികലാംഗയുടെ റേഷൻകട പൂട്ടിക്കാൻ ശ്രമമെന്ന് പരാതി. പ്രതിഷേധവുമായി നാട്ടുകാർ. ഇരിഞ്ചയം വാർഡിലെ കുശർകോട് 28 വർഷമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന വികലാംഗയായ ഷീജയുടെ റേഷൻ കട പൂട്ടിക്കാനുള്ള ആസൂത്രിത ശ്രമമാണ് നടക്കുന്നതെന്നാണ് പരാതി.
28 വർഷത്തിന് മുൻപ് മഹാത്മാ മെമ്മോറിയൽ വനിതാ സഹകരണ സംഘത്തിന്റെ പേരിലാണ് ലൈസൻസി അനുവദിച്ചത്. ഇരിഞ്ചയം വാർഡിലെ കുശർകോട് പ്രദേശത്തെ 354 കാർഡ് ഉടമകളുള്ള ഈ റേഷൻകടയുടെ ആദ്യകാല സെയിൽസ്‌മാൻ സത്യശീലൻ ആയിരുന്നു.
സത്യശീലന്റെ മരണശേഷം കഴിഞ്ഞ 18 വർഷമായി വികലാംഗയായ അദ്ദേഹത്തിന്റെ മകൾ ഷീജയാണ് സെയിൽസ് ഗേളായി ജോലി ചെയ്യുന്നത്.
എന്നാൽ സാങ്കേതിക കാരണങ്ങളാൽ സൊസൈറ്റിയുടെ പ്രവർത്തനം നിലച്ചതോടെയാണ് റേഷൻ കടയുടെ ലൈസൻസ് റദ്ദാക്കാൻ സിവിൽ സപ്ലൈസ് അധികൃതർ ശ്രമം ആരംഭിച്ചത്. തുടർന്നാണ് വാർഡ് കൗൺസിലർ എൽ.എസ്. ബീനയുടെയും മുൻ കൗൺസിലർ രവീന്ദ്രന്റെയും നേതൃത്വത്തിൽ കാർഡുടമകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയത്.
കുശർകോട് നിന്ന് അഞ്ച് കിലോമീറ്ററോളം അകലെയുള്ള പൂവത്തൂരിലേക്ക് കട മാറ്റാനുള്ള ശ്രമം തുടങ്ങുകയും കടയിലെ സ്റ്റോക്ക് മാറ്റാൻ എത്തിച്ചേർന്ന സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു വയ്ക്കുകയും ചെയ്തു. വളരെ പ്രായം ചെന്നവരാണ് ഇവിടെ നിന്ന് റേഷൻ വാങ്ങി കൊണ്ടിരിക്കുന്നതെന്നും അവരെ സംബന്ധിച്ച് കട മാറ്റാനുള്ള ശ്രമം ബുദ്ധിമുട്ടിൽ ആക്കുമെന്നും രണ്ട് പെൺകുട്ടികളുടെ മാതാവും വികലാംഗയുമായ ഷീജയ്ക്ക് തന്നെ റേഷൻകട നിലനിറുത്തി നൽകണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
പ്രതിഷേധം നേരിട്ട് കണ്ട് ബോദ്ധ്യപ്പെട്ട് സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ നാട്ടുകാരുടെ നിലപാടിന് അനുകൂലമായി മേലധികാരികൾക്ക് റിപ്പോർട്ട് നൽകുമെന്ന് ഉറപ്പുനൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |