മുട്ടകൾ വേഗം ചീത്തയാകുന്നത് കർഷകർക്ക് നഷ്ടമുണ്ടാക്കുന്നു
ആലപ്പുഴ : പക്ഷിപ്പനിക്ക് പിന്നാലെ എത്തിയ കൊടുംചൂട് മുട്ട വിപണിയ്ക്ക് തിരിച്ചടിയായതോടെ കോഴി, താറാവ് കർഷകർ ആശങ്കയിൽ. മകരത്തിൽ തണുപ്പില്ലെന്നു മാത്രമല്ല കുഭമാസത്തെയും വെല്ലുന്ന ചൂടാണ് സമീപ ദിവസങ്ങളിൽ അനുഭവപ്പെടുന്നത്.
കടുത്ത ചൂടിനെ തുടർന്ന് മുട്ടയുടെ ഉപയോഗവും ഉത്പാദനവും കുറഞ്ഞതോടെയാണ് സ്വയം തൊഴിലിനിറങ്ങിയ വീട്ടമ്മമാർ ഉൾപ്പെടെയുള്ള ചെറുകിട കർഷകർ പ്രതിസന്ധിയിലായത്. കുട്ടനാട്,കഞ്ഞിക്കുഴി ഭാഗങ്ങളിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ കോഴി,താറാവ് വളർത്തൽ സജീവമാണ്. കടുത്ത ചൂടിനെത്തുടർന്ന് മുട്ടകൾ വേഗത്തിൽ നശിച്ചു പോകുന്നതാണ് കർഷകർക്ക് തിരിച്ചടിയാകുന്നത്.
നാടൻ കോഴിമുട്ട ഒന്നിന് കർഷകർക്ക് ആറ് രൂപവരെ ലഭിച്ചിരുന്നതാണ്. എന്നാൽ, ഇപ്പോൾ ആവശ്യക്കാർ കുറഞ്ഞതോടെ വിലയുമിടിഞ്ഞു. മുട്ട ഒന്നിന് അഞ്ച് രൂപ പോലും ലഭിക്കുന്നില്ലെന്ന് കർഷകർ പറയുന്നു. തമിഴ്‌നാട്ടിൽ നിന്നുള്ള മുട്ടവരവ് കൂടിയതിനാൽ വിപണിയിൽ മുട്ടയ്ക്ക് ക്ഷാമവുമില്ല.
പ്രതിസന്ധികളോട് പടവെട്ടി പിടിച്ചുനിൽക്കുകയാണ് കുട്ടനാട്ടിലേയും അപ്പർകുട്ടനാട്ടിലേയും താറാവ് കർഷകർ. കഴിഞ്ഞ വർഷം കനത്ത ചൂടിനെ തുടർന്ന് താറാവുകളെ രോഗം വേട്ടയാടിയിരുന്നു. ഈ വർഷത്തിലും ചൂട് തുടരുന്നതിനാൽ താറാവുകൾ ചത്തൊടുങ്ങാനുള്ള സാദ്ധ്യത കൂടുതലാണെന്ന് കർഷകർ പറയുന്നു. കാലുകൾ തളരുന്ന രോഗമാണ് ചൂടുകാലത്ത് താറാവുകളെ അലട്ടുന്നത്. ആലപ്പുഴ - ചങ്ങനാശേരി റോഡിന്റെ വശങ്ങളിൽ വഴിയോര മുട്ടക്കച്ചവടം നല്ലപോലെ നടന്നിരുന്നതാണ്. ഇപ്പോൾ റോഡ് നിർമ്മാണം തുടങ്ങിയത് കച്ചവടത്തെ ബാധിച്ചു.
കത്തുന്ന ചൂടും ഉയരുന്ന തീറ്റച്ചിലവും
1. കടുത്ത ചൂടിൽ മുട്ടകൾ വളരെ വേഗം ചീത്തയാകുന്നത് കർഷകർക്ക് തിരിച്ചടി
2. കോഴിത്തീറ്റവില കുതിച്ചുയർന്നത് കർഷകരുടെ പ്രതിസന്ധി ഇരട്ടിയാക്കി
3. പക്ഷിപ്പനിക്ക് ശേഷം താവാവ് കർഷകർ പ്രതിസന്ധി തരണം ചെയ്തിട്ടില്ല
4. പല കർഷകരും കടക്കെണി കാരണം താറാവ് കൃഷി ഉപേക്ഷിക്കുന്നു
5. കാട, താറാവ് എന്നിവയുടെ മുട്ടയ്ക്കും ഇപ്പോൾ ആവശ്യക്കാർ കുറവ്
6.ചൂടിനെ തുടർന്ന് പാടശേഖരങ്ങളിൽ താറാവുകളെ തീറ്റയ്ക്കിറക്കാനാവുന്നില്ല
7.താറാവുകൾക്ക് തീറ്റ ഇനത്തിൽ വലിയ തുക അധികമായി കർഷകർ കണ്ടെത്തണം
മുട്ടക്കോഴി കൃഷിയിലേക്ക്
കഴിഞ്ഞ അഞ്ച് വർഷത്തിനിടെയാണ് നിരവധി വീട്ടമ്മമാർ ഉൾപ്പെടെയുള്ളവർ കൂടുതലായി മുട്ടക്കോഴി കൃഷിയിലേക്ക് കടന്നുവന്നത്. ബി.വി 380, കൈരളി, ഗ്രാമശ്രീ, ഗ്രാമപ്രിയ എന്നീ കോഴികളെയാണ് വീടുകളിൽ വളർത്തുന്നത്. ബി.വി 380, കൈരളി എന്നിവ മുട്ട ഉത്പാദനത്തിൽ ഏറെ മുന്നിലാണ്. ഇവയുടെ മുട്ട ഗുണമേന്മയിലും ഒന്നാം സ്ഥാനത്താണ്.
'' പക്ഷിപ്പനിയുടെ ആഘാതത്തിൽ നിന്ന് കരകയറിയിട്ടില്ല. ഇത്തവണത്തെ ചൂട് താറാവ് കൃഷിക്ക് വലിയ തിരിച്ചടിയാണ്. ചൂട് കൂടുതലായാൽ മുട്ട പെട്ടെന്ന് ചീത്തയാകും. താറാവുകൾക്ക് രോഗം പടരാൻ സാദ്ധ്യതയുണ്ട് തീറ്റ ഇനത്തിലും ചിലവ് കൂടുതലാണ്.
-(കുട്ടപ്പൻ, താറാവ് കർഷകൻ)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |