കൊല്ലം: ജില്ലയിൽ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി സംസ്ഥാന ശരാശരിയെ കടത്തിവെട്ടി കുത്തനെ ഉയർന്നു. ഇന്നലെ പരിശോധനയ്ക്ക് വിധേയരായ പകുതിയോളം പേർക്കും രോഗം സ്ഥിരീകരിച്ചു. 38.7 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ ദിവസത്തെ കണക്ക് പ്രകാരം സംസ്ഥാനത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 37.18 ശതമാനമാണ്. ഇന്നലെ 2660 പേർക്കാണ് ജില്ലയിൽ കൊവിഡ് സ്ഥരീകരിച്ചത്.
ജില്ലയിൽ കൊവിഡ് പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിലാണ് പടരുന്നത്. കഴിഞ്ഞ പത്ത് ദിവസത്തിനിടയിൽ 14730 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ രണ്ടുദിവസം മാത്രം 5662 പേർക്ക് രോഗം ബാധിച്ചു. ഈമാസം പത്ത് മുതലാണ് ജില്ലയിൽ രോഗബാധിക്കുന്നവരുടെ എണ്ണം ക്രമാതീതമായി ഉയർന്നുതുടങ്ങിയത്. ശരാശരി 150ൽ താഴെയായിരുന്നു ഈമാസത്തിന്റെ തുടക്കത്തിൽ രോഗബാധിതർ.
സംസ്ഥാന ശരാശരിക്കും മുകളിൽ
1. ജില്ലയിൽ കൊവിഡ് വ്യാപനം സംസ്ഥാന ശരാശരിയേക്കാൾ മുകളിൽ
2. പൊതുജനങ്ങൾ പലപ്പോഴും ജാഗ്രത കൈവിടുന്നു
3. സർക്കാർ നിയന്ത്രണം കടുപ്പിച്ചിട്ടും പലരും പാലിക്കുന്നില്ല
4. രോഗം നിസാരമായി കാണുന്നത് വ്യാപനത്തിന് കാരണമാകുന്നു
5. അടിയന്തര സാഹചര്യം നേരിടാൻ ആശുപത്രികൾ സജ്ജം
ആശുപത്രിയിൽ 4%
ജില്ലയിൽ ഒരുദിവസം കൊവിഡ് ബാധിക്കുന്നവരിൽ നാല് ശതമാനം പേർ മാത്രമേ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നുള്ളുവെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്. കൂടുതൽ പേരും രോഗലക്ഷണം ഇല്ലാത്തവരും ചെറിയ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരുമാണ്. 238 പേർ മാത്രമാണ് സർക്കാർ മേഖലയിലെ കൊവിഡ് ചികിത്സാ കേന്ദ്രങ്ങളിൽ കിടത്തി ചികിത്സയിലുള്ളത്. കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണവും കഴിഞ്ഞ ദിവസങ്ങളിൽ വളരെ കുറവാണ്.
കിടത്തി ചികിത്സയിലുള്ളവർ: 238 (ഇന്നലത്തെ കണക്ക്)
സാധാരണ കിടക്കയിൽ: 136
ഓക്സിജൻ കിടക്കയിൽ: 70
ഐ.സി.യു കിടക്കയിൽ: 20
വെന്റിലേറ്ററിൽ: 12
രോഗ സ്ഥിരീകരണവും ടെസ്റ്റ് പോസിറ്റിവിറ്റിയും
ഇന്നലെ: 2260, 38.7 %
20ന്: 3002, 33.4%
19ന്:1742, 32.1 %
18ന്: 1604, 31.76 %
17ന്:1264, 28.22 %
രണ്ട് സി.എഫ്.എൽ.ടി.സികൾ കൂടി
രോഗവ്യാപനം വർദ്ധിച്ച സാഹചര്യത്തിൽ ഇന്ന് മുതൽ വിളക്കുടയിലും, തഴവയിലും സി.എഫ്.എൽ.ടി.സികൾ പ്രവർത്തനം തുടങ്ങും. വാളകം മേഴ്സി ആശുപത്രിയിലും ആശ്രാമം ഹോക്കി സ്റ്റേഡിയത്തിലും സി.എസ്.എൽ.ടി.സികൾ നിലവിൽ പ്രവർത്തിക്കുന്നുണ്ട്.
രോഗം നിയന്ത്രിക്കുന്നതിൽ പൊതുജനങ്ങളുടെ ഭാഗത്തു നിന്നുള്ള ജാഗ്രത തുടരണം.
കെ.എൻ. ബാലഗോപാൽ, മന്ത്രി
സ്വകാര്യ ആശുപത്രികളിലടക്കം അമ്പത് ശതമാനം കിടക്ക ഒഴിച്ചിടുന്നതും പഞ്ചായത്തുകളിലെ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളുടെ ക്രമീകരണവും ആവശ്യമായിവരും.
ജെ.ചിഞ്ചുറാണി, മന്ത്രി
സർക്കാർ നിർദ്ദേശമനുസരിച്ചുള്ള നിയന്ത്രണങ്ങൾ ജില്ലയിൽ കർശനമായി നടപ്പാക്കും. ജനങ്ങളുടെ സഹകരണം ഉണ്ടാകണം.
അഫ്‌സാന പർവീൺ,
ജില്ലാ കളക്ടർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |