കോട്ടയം : അക്ഷരനഗരിയിൽ കാഴ്ചയുടെ വിരുന്നൊരുക്കി വർണ്ണ കൊക്കുകളെത്തി. ഈരയിൽക്കടവ് - മണിപ്പുഴ ബൈപ്പാസിന് സമീപത്തുള്ള പാടശേഖരത്തിലാണ് കൊക്കുകൾ കൂട്ടമായി എത്തിയത്. വർണ്ണകൊക്കുകൾ, പൂതകൊക്കുകൾ എന്നും അറിയപ്പെടുന്ന ഇവ ഇംഗ്ലീഷിൽ പെയിന്റ്ഡ് സ്റ്റോർക്ക് എന്നാണ് അറിയപ്പെടുന്നത്. ഹിമാലയം മുതൽ തെക്കേ ഇന്ത്യ വരെയുള്ള പ്രദേശങ്ങളിൽ ഇവയെ കണ്ടുവരുന്നു. ഒരു മീറ്ററോളം വലിപ്പം വയ്ക്കാറുള്ള പക്ഷിയാണിവ. രോമങ്ങളില്ലാത്ത മഞ്ഞനിറമുള്ള മുഖം. കൊക്ക് മഞ്ഞനിറമുള്ളതും അറ്റം കീഴോട്ട് വളഞ്ഞതാണ്. വാലറ്റത്തെ പിങ്ക് നിറമാണ് ഇവയ്ക്ക് വർണ്ണക്കൊക്ക് എന്ന പേര് സമ്മാനിച്ചത്. കടും പിങ്ക് നിറത്തിലാണ് ഇവയുടെ നീളൻ കാലുകൾ. ചെറിയ വെള്ളക്കെട്ടുള്ള പ്രദേശങ്ങളിലും ചതുപ്പ് നിറഞ്ഞ പാടങ്ങളിലുമാണ് പ്രധാനമായും ഇവയെ കണ്ടു വരുന്നത്. മത്സ്യങ്ങളും ചെറു തവളകളും വാൽമാക്രിയും ചെറു പാമ്പുകളും ചെറുപ്രാണികളുമൊക്കെയാണ് ആഹാരം. ഒക്ടോബർ മുതൽ ഏപ്രിൽ വരെയാണ് ഇവയുടെ പ്രജനന കാലം. രണ്ടു മുതൽ അഞ്ചു മുട്ടകൾ വരെയാണ് സാധാരണ ഇടുക. കുമരകത്തും വർണ്ണക്കൊക്കുകൾ കൂടുവയ്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് വർഷമായി കോട്ടയം ഈരയിൽക്കടവിൽ ഇവ എത്താറുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |