വടക്കഞ്ചേരി: മലയോര മേഖലയിലെ കർഷകരുടെ പ്രധാന വരുമാന സ്രോതസ്സുകളിൽ ഒന്നായ കുരുമുളകിന്റെ വിളവെടുപ്പ് സീസൺ ആരംഭിച്ചു. ആദ്യ മഴയ്ക്ക് തിരിയിട്ട കുരുമുളകാണ് ഡിസംബർ അവസാനത്തോടുകൂടി വിളവെടുക്കുന്നതെങ്കിലും
കാലവർഷം സജീവമായപ്പോഴുണ്ടായ മുളകു തിരികളും പഴുത്തു തുടങ്ങി. കമ്പുകൾ നിറുത്തി വെട്ടിയെടുത്ത മുളഏണിയും അലുമിനിയം, ഇരുമ്പ് പൈപ്പ് മുതലായവയും കൊണ്ട് നിർമ്മിച്ച ഏണികളും ഉപയോഗിച്ചാണ് ഉയരം കൂടിയ താങ്ങു കാലുകളിൽ നിന്ന് കുരുമുളക് പറിച്ചെടുക്കുന്നത്. പറിച്ച മുളകു തിരികളിൽ നിന്ന് ചവിട്ടി തിരുമ്മിയും പറിച്ചും മണികൾ വേർപെടുത്തി എടുക്കുന്ന ജോലിയും വേർപെടുത്തിയ കുരുമുളക് ടാർപായകളിലും പ്ലാസ്റ്റിക് ഷീറ്റുകളിലും ഇട്ട് ഉണക്കിയെടുക്കുന്ന ജോലിയും മലയോര മേഖലകളിൽ സജീവമായി നടക്കുന്നു.
മൂപ്പ് എത്തിയ കുരുമുളക് തിരികൾ പറിക്കാൻ വൈകിയാൽ പഴുത്തു കൊഴിഞ്ഞുപോവുകയും വിവിധ തരം പക്ഷികൾ ഭക്ഷണമാക്കുകയും ചെയ്യുന്നു. ഇത് കുരുമുളക് നഷ്ടപ്പെട്ട് പോകുവാൻ ഇടയാക്കുമെന്ന് കർഷകർ പറയുന്നു. ഓരോ താങ്ങ് മരത്തിൽ നിന്നും ഒരുമിച്ച് കായ്കൾ പറിച്ച് എടുക്കാൻ കഴിയുകയില്ല. വിളഞ്ഞ് പാകമായവ മാത്രമായി രണ്ടോ മൂന്നോ തവണകളായാണ് പറിച്ചെടുക്കുന്നത്.
നാടൻ ഇനം കുരുമുളക് കൃഷി ചെയ്യുന്നത് നന്നേ കുറഞ്ഞിട്ടുണ്ട്. നീളം കൂടിയ തിരികൾ ഉള്ളതും ഉത്പാദനക്ഷമത കൂടിയതുമായ കരിമുണ്ട, പന്നിയൂർ - 1, തുടങ്ങിയ ഇനങ്ങളാണ് കർഷകർ പ്രധാനമായും കൃഷി ചെയ്തിരിക്കുന്നത്.
വില ലഭിക്കുന്നുണ്ട്
600 രൂപയ്ക്ക് മുകളിൽ വിലയുണ്ടായിരുന്ന കുരുമുളകിന് വിളവെടുപ്പ് സീസൺ ആയിട്ടും പിടിച്ചുനിൽക്കാവുന്ന വിലയുണ്ടെന്ന് പ്രദേശത്തെ കർഷകർ പറഞ്ഞു. ഉണങ്ങിയ കുരുമുളകിന് വലിപ്പവും ഗുണനിലവാരവുമനുസരിച്ച് 460 മുതൽ 510 രൂപവരെ ഒരു കിലോയ്ക്ക് ഇപ്പോൾ വില ലഭിക്കുന്നുണ്ട് . വിളവെടുപ്പ് സീസൺ കഴിഞ്ഞാൽ ഇറക്കുമതി വന്നില്ലെങ്കിൽ വില ഉയരാൻ സാധ്യതയുണ്ടെന്ന് ചില കർഷകർ പറയുന്നു.
വില്ലനാകുന്ന രോഗങ്ങൾ
ചള്ള, മംഗലംഡാം, ഒലിപ്പാറ, കരിമ്പാറ, കൽച്ചാടി, പാല കുഴി തുടങ്ങി മലയോരമേഖലകളിലാണ് കുരുമുളക് കൃഷി കൂടുതലായുള്ളത്. ശീമക്കൊന്ന, മട്ടി, മുരുക്ക് തുടങ്ങി കൂടുതൽ ഇലത്തഴപ്പ് ഉണ്ടാകാത്ത ഇടത്തരം മരങ്ങളാണ് പ്രധാനമായും കുരുമുളക് വള്ളികൾക്ക് താങ്ങ് മരങ്ങളായി വളർത്തുന്നത്. ധ്രുദവാട്ടം, വേരുചീയൽ, മഞ്ഞളിപ്പ്, തുടങ്ങിയ രോഗങ്ങൾ മൂലം വർഷങ്ങൾ പ്രായമുള്ള കുരുമുളകുവള്ളികൾ വരെ ഓരോ വർഷവും ഒന്നും രണ്ടും വീതം നശിച്ചു പോകുന്നത് കർഷകർക്ക് വർഷങ്ങളുടെ അധ്വാനം നഷ്ടപ്പെടുത്തുന്നുണ്ട്. തെങ്ങിൻതോപ്പുകളിലും വീട്ടുവളപ്പുകളിലും ഇടവിളയായാണ് പ്രധാനമായും കുരുമുളക് കൃഷി ചെയ്യുന്നത്. രണ്ടു മൂട് കുരുമുളകെങ്കിലും മഴക്കാലത്ത് വീട്ടുവളപ്പിൽ നടാത്തവനെ മലയോരമേഖലയിൽ മടിയനായയി കണക്കാക്കുന്നതിനാൽ താങ്ങു കാലുകൾ ഇല്ലെങ്കിലും വീടിനുമുന്നിലെ തെങ്ങിലൊ കമുകിലോ കുരുമുളക് വള്ളി പടർത്താത്തവർ ചുരുക്കമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |