ഒറ്റപ്പാലം: പാലപ്പുറം ചിനക്കത്തൂർ പൂരത്തിന് മുന്നോടിയായുള്ള തോൽപ്പാവകൂത്തിന് തുടക്കമായി. കമ്പരാമായണ കഥപറയുന്ന നിഴൽ പാവക്കൂത്ത് ഇനി കാവിൽ പതിനേഴ് ദിനം നീണ്ടുനിൽക്കും. ദേവസ്വം കൂത്തോടെ ആണ് അനുഷ്ഠാനത്തിന് തുടക്കമായത്. ഇനിയുള്ള നാളുകളിൽ ഒരോ ദിവസങ്ങളിലായി ദേശ കൂത്തുകളും വഴിപാടുകൂത്തുമാണ് നടക്കുക. തോൽപ്പാവകൂത്തിലെ ആചാര്യ കുലപതി സദാനന്ദ പുലവരാണ് കൂത്തിന് നേതൃത്വം വഹിക്കുന്നത്. വള്ളുവനാട്ടിലെ ചരിത്രപ്രസിദ്ധമാർന്ന ചിനക്കത്തൂർ പൂരം ഫെബ്രുവരി 17ന് ആഘോഷിക്കും.
ഫെബ്രുവരി ആറിന് പതിനേഴാംകളരി കൂത്ത് ദിനത്തിലാണ് പൂരത്തിന് കൊടിയേറ്റ് ചടങ്ങ് നടക്കുക. ഏഴുദേശങ്ങളിലും പൂരത്തിനുള്ള ഒരുക്കങ്ങൾ തുടരുകയാണ്. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി എങ്ങിനെ പൂരം നടത്താനാകുമെന്ന കാര്യങ്ങളുമായി ബന്ധപ്പട്ട് പൂരം ദേശ കമ്മിറ്റികൾ മാസ്റ്റർ പ്ലാൻ അധികൃതർക്ക് സമർപ്പിച്ചിട്ടുണ്ടെങ്കിലും നിലവിലെ സാഹചര്യത്തിൽ ഇതിന് പ്രത്യേകം അനുമതി നേടി എടുക്കേണ്ടതുണ്ട്. ജില്ലാ കളക്ടറുടെ അനുമതി കിട്ടിയാലെ പൂരം നടത്തിപ്പ് സംബന്ധിച്ച് വ്യക്തത കൈവരൂ. ആചാരപരമായ ചടങ്ങുകൾ അനുവദിച്ച് പൂരം നടത്തണമെന്ന വാദമാണ് ഏഴ് ദേശം പൂരകമ്മിറ്റി ആവശ്യപ്പെട്ടിട്ടുള്ളത്. എന്നാൽ പൂരത്തിന് ആൾക്കൂട്ടത്തെ അനുവദിക്കാനാവില്ലെന്ന നിലപാടിലാണ് അധികൃതർ. ഫെബ്രുവരി 15ന് താലപ്പൊലി, 16ന് കുമ്മാട്ടി, 17ന് പൂരവും നടക്കും. നിലവിൽ ദ്വാരികവധം കളമെഴുത്ത് പാട്ട് കാവിൽ 18 ദിനം പിന്നിട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |