അനുമതി അവശ്യസർവീസുകൾക്കു മാത്രം
പാലക്കാട്: കൊവിഡ് വ്യാപനത്തെ തുടർന്ന് ഇന്നും അടുത്ത ഞായറാഴ്ചയും സംസ്ഥാനത്ത് ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണം. ഇതിന്റെ ഭാഗമായി കർശന നിയന്ത്രമാണ് ജില്ലയിൽ ഏർപ്പെടുത്തിയിട്ടുള്ളത്. അവശ്യസർവീസുകൾ മാത്രമേ അനുവദിക്കുകയുള്ളൂ. അനാവശ്യയാത്ര നടത്തുകയും കൊവിഡ് മാനദണ്ഡം ലംഘിക്കുകയും ചെയ്യുന്നവരെ പിടികൂടാൻ പൊലീസിന്റെ പരിശോധന ജില്ലയിലെ റോഡുകളിൽ ശക്തമായിരിക്കും. എന്നാൽ കൊവിഡുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്കും ആശുപത്രി, വിവാഹം, മരണം തുടങ്ങിയ അടിയന്തര യാത്രകൾക്കും അനുമതിയുണ്ട്. നിയന്ത്രണങ്ങളുടെ ഭാഗമായി വാളയാർ ഉൾപ്പടെ അതിർത്തിയിൽ പരിശോധന കർശനമാക്കിയിട്ടുണ്ട്. അതിർത്തി സംസ്ഥാനമായ തമിഴ്നാട്ടിലും ഇന്ന് കർശന നിയന്ത്രണമുണ്ട്.
നിയന്ത്രണങ്ങൾ
സ്വകാര്യ ബസുകൾ ഓടില്ല. പൊതുഗതാഗതവും പരിമിതപ്പെടുത്തിയിട്ടുണ്ട്. ഹോട്ടലുകൾ, അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ, പാൽ, പച്ചക്കറി, മത്സ്യം, മാംസം തുടങ്ങിയവ വിൽക്കുന്ന കടകൾ എന്നിവയ്ക്ക് തുറന്നു പ്രവർത്തിക്കാം. എന്നാൽ ഹോട്ടലുകളിലും ബേക്കറികളിലും ഹോം ഡെലിവറിയും പാഴ്സലും മാത്രമേ അനുവദിക്കൂ. വ്യവസായ സ്ഥാപനങ്ങൾ തുറക്കാം. ബിവറേജസ്, കൺസ്യൂമർഫെഡ് ഔട്ട് ലെറ്റുകൾ, ബാറുകൾ തുടങ്ങിയവ പ്രവർത്തിക്കില്ല. കള്ളുഷാപ്പുകൾക്ക് തുറക്കാം. രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, മതപര, സാമുദായിക പരിപാടികൾക്ക് പൂർണവിലക്കാണ് ഏർപ്പെടുത്തിയിട്ടുള്ളത്. അത്യാവശ്യ പരിപാടികൾ ഓൺലൈനായി നടത്താം. ഇ- കൊമേഴ്സ്, കൊറിയർ സർവീസുകൾക്ക് പ്രവർത്തിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |