ഡോ. സുകുമാർ അഴീക്കോടിന്റെ പത്താം ചരമവാർഷികം നാളെ
കണ്ണൂർ : അഗ്നി പടർന്ന വാക്കുകളിലൂടെ ഒരു നാടിനെ പിടിച്ചുകുലുക്കിയും ഉണർത്തുകയും ചെയ്ത സുകുമാർ അഴീക്കോട് വിട പറഞ്ഞിട്ട് നാളെ പത്തു വർഷം തികയുന്നു. വിഖ്യാത സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീർ സാഗരഗർജനമെന്ന് വിശേഷിപ്പിച്ച അദ്ദേഹത്തിന്റെ വിയോഗം സൃഷ്ടിച്ച ശൂന്യത പ്രാസംഗികലോകത്തെ ഇന്നും ഇരുളിലാഴ്ത്തിനിർത്തുകയാണ്.
വ്യക്തിജീവിതത്തിലും സാഹിത്യത്തിലും നട്ടെല്ല് നിവർത്തിയാണ് അഴീക്കോട് നടന്നു തീർത്തത്. കണ്ണൂരിൽ നിന്നു പത്തുകിലോ മീറ്റർ മാത്രം അകലെയുള്ള അഴീക്കോട് എന്ന കൊച്ചുഗ്രാമത്തെ ലോകത്തിന്റെ സാംസ്കാരിക ഭൂപടത്തിൽ തുന്നിച്ചേർത്തതും ഈ വാക്കുകളിലെ കണിശതയും കാർക്കശ്യവുമാണ്. കേരളം മുഴുവൻ മാരുതി ഗ്രാൻഡ് വിറ്റാരാ കാർ ഓടിയതും അഴീക്കോട് മാഷ് തീർത്ത സാംസ്കാരിക പാതയിലൂടെയായിരുന്നു. അതുകൊണ്ടു തന്നെയാണ് കാലങ്ങൾക്കപ്പുറത്തും ആ ശബ്ദം ഇന്നും മാറ്റൊലിക്കൊള്ളുന്നത്.
ആത്മീയഗുരുവായ വാഗ്ഭടാനന്ദ ഗുരുവിൽ നിന്നാണ് അഴീക്കോട് ഈ സത്യസന്ധതയും സഹിഷ്ണുതയും സ്വായത്തമാക്കിയത്. പറയേണ്ടത് ആരുടെ മുഖത്തുനോക്കിയും പറയാനുള്ള ധീരതയാണ് അഴീക്കോടിന്റെ വ്യത്യസ്തത. അതുകൊണ്ട് ശത്രുക്കളും ഏറെയുണ്ടായി. എന്നാൽ ഒരു ശത്രു പിറക്കുമ്പോൾ പത്തു മിത്രങ്ങളെ ചേർത്തുപിടിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.
ആത്മഹത്യ ചെയ്യാൻ തോന്നിച്ച 'അബദ്ധം"
1960കളുടെ ആദ്യപകുതിയിലാണെന്ന് തോന്നുന്നു. കോഴിക്കോട് നിന്നും പുറത്തിറങ്ങുന്ന ദിനപ്രഭയുടെ പത്രാധിപരായിരുന്നു അഴീക്കോട്. അക്കാലത്ത് തനിക്കുണ്ടായ വലിയ ഒരു അബദ്ധത്തെ പത്രപ്രവർത്തന ദുരന്തമായാണ് അഴീക്കോട് വിശേഷിപ്പിച്ചത്. തന്റെ ഗുരുവായ എം.ടി.കുമാരനെ ആത്മവിദ്യാസംഘത്തിന്റെ ജനറൽസെക്രട്ടറിയായി തിരഞ്ഞെടുത്തതാണ് വാർത്ത. എന്നാൽ ശിഷ്യന്റെ പത്രത്തിൽ അച്ചടിച്ചു വന്ന വാർത്ത കണ്ട് ലോകം ഞെട്ടി.ആത്മഹത്യാ സംഘത്തിന്റെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തു എന്നായിരുന്നു വാർത്ത. അഴീക്കോട് എക്കാലവും ഓർത്തുവച്ചിരുന്ന ഒരു അബദ്ധമായിരുന്നു അത്. ഇതു വായിച്ച് തനിക്ക് തന്നെ ആത്മഹത്യ ചെയ്യാൻ തോന്നിയെന്ന് അഴീക്കോട് തന്നെ പലവട്ടം പറഞ്ഞിട്ടുണ്ട്. സത്യവും നീതിയും നിത്യവും ആത്മഹത്യ ചെയ്തുകൊണ്ടിരിക്കുന്ന കാലത്തെ പത്രപ്രവർത്തനവും അത്തരമൊരു വഴിയിലേക്കാണ് പോകുന്നതെന്നാണ് അഴീക്കോട് പറഞ്ഞിരുന്നത്.
കോട്ടയത്തും പയ്യാമ്പലത്തും അനുസ്മരണം
ഡോ. സുകുമാർ അഴീക്കോട് ട്രസ്റ്റിന്റെയും സാംസ്കാരിക കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ നാളെ വിവിധ കേന്ദ്രങ്ങളിൽ അനുസ്മരണ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.ട്രസ്റ്റിന്റെ പരിപാടി കോട്ടയത്ത് ജസ്റ്റിസ് കെ.ടി. തോമസ് ഉദ്ഘാടനം ചെയ്യും. ഡോ.ജോർജ് ഓണക്കൂർ അനുസ്മരണ പ്രഭാഷണം നടത്തും. കണ്ണൂരിൽ നാളെ സാംസ്കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പയ്യാമ്പലത്ത് പുഷ്പാർച്ചനയും അനുസ്മരണ പ്രഭാഷണവും നടത്തുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |