കൊച്ചി: വില്പനയ്ക്ക് സൂക്ഷിച്ചിരുന്ന ഗുണമേന്മയില്ലാത്ത കളിപ്പാട്ടങ്ങളുടെ വൻശേഖരം ബ്യൂറോ ഒഫ് ഇന്ത്യൻ സ്റ്റാൻഡേർസ് നടത്തിയ റെയ്ഡിൽ പിടിച്ചെടുത്തു. കടയുടമയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.
നഗരത്തിലെ ഒരു സ്റ്റോറിൽ ഇന്നലെ ബി.ഐ.എസ് ഉദ്യോഗസ്ഥരുടെ സംഘം നടത്തിയ റെയ്ഡിലാണ് ഐ.എസ്.ഐ മുദ്രയില്ലാത്ത വിവിധതരം കളിപ്പാട്ടങ്ങൾ പിടിച്ചെടുത്തത്. കുട്ടികളുടെ സുരക്ഷ കണക്കിലെടുത്ത് 2021 ജനുവരി ഒന്നു മുതൽ കളിപ്പാട്ടങ്ങൾക്ക് ഐ.എസ്.ഐ സർട്ടിഫിക്കറ്റ് കേന്ദ്ര സർക്കാർ നിർബന്ധമാക്കിയിട്ടുണ്ട്. ഐ.എസ്.ഐ മുദ്രയില്ലാതെ കളിപ്പാട്ടങ്ങൾ നിർമ്മിക്കുന്നതും വിൽക്കുന്നതും കുറഞ്ഞത് രണ്ടുലക്ഷം രൂപ പിഴയോ രണ്ടുവർഷംവരെ തടവോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാവുന്ന ക്രിമിനൽ കുറ്റമാണ്.
ഇക്കാര്യം ലംഘിച്ച് ഐ.എസ്.ഐ മുദ്രയില്ലാത്ത കളിപ്പാട്ടങ്ങളുടെ വൻശേഖരമാണ് വില്പനയ്ക്ക് സൂക്ഷിച്ചിരുന്നതെന്ന് അധികൃതർ അറിയിച്ചു. ഐ.എസ്.ഐ മുദ്രയും ലൈസൻസ് നമ്പറും അടയാളപ്പെടുത്തിയ കളിപ്പാട്ടങ്ങൾ മാത്രം വാങ്ങാൻ ഉപഭോക്താക്കൾ ശ്രദ്ധിക്കണമെന്ന് ബ്യൂറോ ഒഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് കൊച്ചി ഓഫീസ് മേധാവി പി. രാജീവ് അറിയിച്ചു. ലൈസൻസിന്റെ ആധികാരികത പരിശോധിക്കാനും പരാതിയുണ്ടെങ്കിൽ അറിയിക്കാനും ബിസ്കെയർ എന്ന മൊബൈൽ ആപ്പ് ഉപയോഗിക്കാമെന്ന് അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |