തൃക്കരിപ്പൂർ: പിതാവിന്റെ ആരാധനാപുരുഷനും ഇന്ത്യൻ സ്വാതന്ത്രസമരത്തിലെ വീരപോരാളിയുമായിരുന്ന സുഭാഷ് ചന്ദ്രബോസിന്റെ ശില്പം വീട്ടുമുറ്റത്ത് ഒരുക്കി ഐ.എൻ.എ ഭടന്റെ മക്കൾ. തൃക്കരിപ്പൂരിലെ ഡോ. കെ.സുധാകരന്റെ വീട്ടുമുറ്റത്താണ് ഇന്ത്യൻ സമരേതിഹാസ നായകനായ നേതാജിയുടെ പൂർണകായ കോൺക്രീറ്റ് ശില്പം തലയുയർത്തി നിൽക്കുന്നത്.
മുൻ ഐ.എൻ.എ ഭടനും സ്വാതന്ത്രസമര സേനാനിയുമായിരുന്ന പരേതനായ എൻ.കുഞ്ഞിരാമന്റെ ആഗ്രഹപ്രകാരമാണ് മക്കൾ ചേർന്ന് ശില്പം ഒരുക്കിയത്. ഇന്ത്യൻ സ്വാതന്ത്ര സമരം കൊടുമ്പിരി കൊള്ളുന്ന സമയത്ത് മലേഷ്യയിൽ ഹോട്ടൽ ജോലി ചെയ്യുകയായിരുന്ന കുഞ്ഞിരാമൻ ഐ.എൻ.എയിൽ ചേരുന്നത്. അവിടെ നിന്ന് നാട്ടിലെത്തിയ ശേഷവും നേതാജിയെ നെഞ്ചിൽ കൊണ്ടുനടന്നു ഈ സോഷ്യലിസ്റ്റ്. തൃക്കരിപ്പൂരുകാർക്ക് ഇദ്ദേഹം എന്നും ഐ.എൻ.എകാരനായിരുന്നു. സുഭാഷ് ചന്ദ്ര ബോസിന്റെ നൂറ്റിഇരുപത്തഞ്ചാം ജന്മവാർഷിക ദിനത്തിൽ ഈ ശിൽപ്പം അനാശ്ചാദനം ചെയ്യണമെന്നായിരുന്നു ആഗ്രഹം. എന്നാൽ കൊവിഡിന്റെ മൂന്നാം തരംഗം പ്രതികൂലമായതോടെ മറ്റൊരു തീയ്യതിയിൽ അനാച്ഛാദനം നടത്താനാണ് തീരുമാനം.
പരിയാരം മെഡിക്കൽ കോളേജിലെ ആർട്ടിസ്റ്റ് മോഡലറും ലളിതകലാ അക്കാഡമി അംഗവുമായിരുന്ന രവീന്ദ്രൻ തൃക്കരിപ്പൂരാണ് നേതാജിയുടെ ശില്പം ഒരുക്കിയത്. സഹോദരങ്ങളായ കെ.രവീന്ദ്രൻ, സുഭാഷിണി ,വിനോദിനി എന്നിവരും ഡോക്ടർ സുധാകരന്റെ ഉദ്യമത്തിന് പൂർണപിന്തുണയുമായി കൂടെയുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |