കോന്നി : കഴിഞ്ഞ ബഡ്ജറ്റിൽ കോന്നിയിൽ ഫയർസ്റ്റേഷന് കെട്ടിടം നിർമ്മിക്കാനായി തുക വകയിരുത്തിയെങ്കിലും സ്ഥലംകൈമാറ്റം ചെയ്യുന്ന നടപടികൾ വൈകുന്നത് തിരിച്ചടിയാകുന്നു. 2016 ലാണ് കോന്നി ഫയർസ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചത്. ഐ.ബി റോഡിലെ ആഭ്യന്തര വകുപ്പിന്റെ ഉടമസ്ഥതയിലുള്ള പഴയ സി.ഐ ഓഫീസ് കെട്ടിടം ഫയർസ്റ്റേഷൻ ഓഫീസായും കോന്നി - മുരിങ്ങമംഗലം റോഡരികിലെ സ്വകാര്യവ്യക്തിയുടെ സ്ഥലം ഗ്യാരേജായും ഉപയോഗിച്ചുവരികയാണ്. ഐ.ബി റോഡരികിലെ വനംവകുപ്പിന്റെ 40സെന്റ് സ്ഥലം ഫയർസ്റ്റേഷൻ കെട്ടിടത്തിനായി വിട്ടുനൽകാൻ തീരുമാനമെടുത്തെങ്കിലും ഇനിയും കൈമാറിയിട്ടില്ല. റവന്യുവകുപ്പിന്റെ സർവേവിഭാഗം ഗൂഗിൾസർവേ നടത്തി ഡിജിറ്റിൽ മാപ്പ് തയ്യാറാക്കി നൽകിയശേഷമേ ആഭ്യന്തരവകുപ്പിൽ നിന്ന് കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിന് അപേക്ഷസമർപ്പിക്കാൻ കഴിയൂ. ഇതിന്റെ ഭാഗമായി കോന്നി സ്റ്റേഷനിൽ നിന്ന് ജില്ലാസർവേ വിഭാഗത്തിലേക്ക് അപേക്ഷ നൽകിയെങ്കിലും സർവേ തുടങ്ങിയിട്ടില്ല. സ്ഥലംകൈമാറ്റ നടപടികൾ പൂർത്തിയായാൽ അഗ്നിശമനസേനയ്ക്ക് കെട്ടിടം നിർമ്മിക്കാൻ കഴിയും. കെട്ടിടത്തിന്റെ പ്ലാൻ അടക്കം തയ്യാറാക്കിയിട്ടുമുണ്ട്. കോന്നി - മുരിങ്ങമംഗലം റോഡരികിലെ ഗ്യാരേജ് കെട്ടിടത്തിന് മുന്നിലെ വാഹനപാർക്കിംഗും ഫയർസ്റ്റേഷന്റെ പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്.
അടിയന്തരഘട്ടങ്ങളിൽ ഫയർസ്റ്റേഷനിലെ വലിയ വാഹനങ്ങൾ റോഡിലിറക്കി തിരിക്കാൻ വാഹനപാർക്കിംഗ് തടസം സൃഷ്ടിക്കുന്നുണ്ട്. വിവിധ കേസുകളിൽ അകപ്പെട്ട വാഹനങ്ങളും ഈ റോഡരികിലാണ് സൂക്ഷിച്ചിരിക്കുന്നത്.
കോന്നി ഫയർ സ്റ്റേഷൻ
38 ജീവനക്കാർ
(ഫയർസ്റ്റേഷൻ ഓഫീസർ, അസിസ്റ്റന്റ് ഫയർസ്റ്റേഷൻ ഓഫീസർ, സീനിയർ ഫയർസ്റ്റേഷൻ ഓഫീസർമാർ, ഫയർ ഓഫീസർമാർ, ഡ്രൈവർമാർ, മെക്കാനിക്കുകൾ).
രക്ഷാപ്രവർത്തനത്തിന്
3 ഫയർ ടെൻഡർ, ഫസ്റ്റ് റെസ്പോൺസിബിൾ വെഹിക്കിൾ, മൾട്ടിയൂട്ടിലിറ്റി വെഹിക്കിൾ, ആംബുലൻസ് ജീപ്പ്, ഡിങ്കി വള്ളം.
സംസ്ഥാനതലത്തിൽ പരിശീലനം നേടിയ 54 സിവിൽ ഡിഫൻസ്
വോളണ്ടറിയർമാരും സേവനത്തിനുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |