കൊച്ചി: സംസ്ഥാനത്തെ പ്രതിദിന കൊവിഡ് ബാധയിൽ വീണ്ടും എറണാകുളം ജില്ല ഒന്നാമത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി തിരുവനന്തപുരം ജില്ലയിലായിരുന്നു കൂടുതൽ കൊവിഡ് രോഗികൾ. രണ്ടാം സ്ഥാനത്തായിരുന്നു ജില്ല. കഴിഞ്ഞ ദിവസത്തേക്കാളും രോഗികളുടെ എണ്ണവും കൂടി.
ഇന്നലെ 8,143 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് 7,430 പേർക്കാണ് കൊവിഡ്. വെള്ളിയാഴ്ച ജില്ലയിൽ 7,339 രോഗികളായിരുന്നു. ഇന്നലെ സമ്പർക്കം വഴി 6,465 പേർക്കാണ് രോഗം. ഉറവിടം അറിയാത്ത 1,653 പേർക്കും 23 ആരോഗ്യ പ്രവർത്തകർക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ 3,324 പേർ രോഗമുക്തി നേടി. ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ ആകെ എണ്ണം 38,679 ആണ്.
ഇന്നലത്തെ ടെസ്റ്ര് പോസിറ്റിവിറ്റി നിരക്ക് അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. ഇനി മുതൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വെളുപ്പെടുത്തേണ്ടതില്ലെന്ന കളക്ടറുടെ നിർദ്ദേശമുണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. വെള്ളിയാഴ്ച ടി.പി.ആർ 50 കടന്നിരുന്നു. ഇന്നലെ നടന്ന കൊവിഡ് വാക്സിനേഷനിൽ 15,365 ഡോസ് വാക്‌സിനാണ് വിതരണം ചെയ്തത്. ആരോഗ്യ പ്രവർത്തകർ, മുന്നണിപ്പോരാളികൾ തുടങ്ങിയവർക്കുള്ള കരുതൽ ഡോസായി 5,231 ഡോസ് വാക്‌സിനും നൽകി.
ജില്ലയിൽ ഇന്നലെ രോഗം സ്ഥിരീകരിച്ചത്: 8,143
തിരുവനന്തപുരത്തെ രോഗബാധിതർ: 7,430
വീട്ടിൽ നിരീക്ഷണത്തിലുള്ളവർ ശ്രിദ്ധിക്കാൻ
ജില്ലയിൽ പ്രതിദിന കൊവിഡ് കേസുകൾ കൂടിവരുന്നതിനനുസരിച്ച് ഗൃഹചികിത്സയിലുള്ളവരുടെ എണ്ണവും വർദ്ധിക്കുന്നുണ്ട്. നിലവിലുള്ള കൊവിഡ് രോഗികളിൽ ഭൂരിഭാഗവും 95.86 ശതമാനം പേരും വീടുകളിലാണ് കഴിയുന്നത്. കൊവിഡ് പോസിറ്റീവായവരിൽ നേരിയ ലക്ഷണങ്ങളുള്ളവർക്കും മറ്റ് ഗുരുതരാവസ്ഥയില്ലാത്തവർക്കും ഹോം ഐസോലേഷനിൽ കഴിയാം.
അനുബന്ധരോഗങ്ങളുള്ളവർ, ശ്വാസകോശരോഗങ്ങളുള്ളവർ, ഹൃദയം, കരൾ, വൃക്കരോഗങ്ങളുള്ളവർ, പ്രായമായവർ എന്നിവർ ഡോക്ടറുടെ നിർദേശപ്രകാരം മാത്രമേ ഹോം ഐസൊലേഷനിൽ കഴിയാവൂ. ഹോം ഐസൊലേഷനിൽ ഇരിക്കുമ്പോൾ രോഗാവസ്ഥ സ്വയം നിരീക്ഷിക്കേണ്ടതും, അപായ സൂചനകൾ കണ്ടാൽ ആരോഗ്യപ്രവർത്തകരുടെ സഹായം തേടണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
അപായ സൂചനകൾ
കുറയാതെ തുടരുന്ന കടുത്ത പനി (മൂന്നു ദിവസമായി 100 ഡിഗ്രിയിൽ കൂടുതൽ), ശ്വാസോച്ഛാസത്തിനുള്ള ബുദ്ധിമുട്ട്, ഓക്‌സിജൻ സാച്ചുറേഷനിലുള്ള കുറവ് (ഒരു മണിക്കൂറിനുള്ളിൽ നടത്തിയ ചുരുങ്ങിയത് മൂന്ന് റീഡിംഗുകളിൽ 94 ശതമാനത്തിൽ കുറവോ അല്ലെങ്കിൽ ശ്വാസോച്ഛാസ നിരക്ക് ഒരു മിനിറ്റിൽ 24ൽ കൂടുതലോ), നെഞ്ചിൽ നീണ്ടുനിൽക്കുന്ന വേദനയോ മർദ്ദമോ ആശയക്കുഴപ്പം, എഴുന്നേൽക്കാൻ ബുദ്ധിമുട്ട്, കടുത്ത ക്ഷീണം, പേശിവേദന. അനുബന്ധ രോഗങ്ങളുള്ളവരും മറ്റു രോഗങ്ങൾക്ക് ചികിത്സയെടുക്കുന്നവരും ഡോക്ടറുടെ നിർദ്ദേശപ്രകാരം മരുന്നുകൾ മുടങ്ങാതെ കഴിക്കണം. ഇ-സഞ്ജീവനി പോലുള്ള ടെലി കൺസൾട്ടേഷൻ സൗകര്യങ്ങളും ഉപയോഗപ്പെടുത്താം.
പൊതുജനങ്ങൾക്ക് കൊവിഡുമായി ബന്ധപ്പെട്ട സംശയങ്ങൾ പരിഹരിക്കാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന ജില്ലാ കൺട്രോൾ റൂമുമായി ബദ്ധപ്പെടാം. നമ്പറുകൾ: 0484 2368802, 0484 2368702 മാനസികാരോഗ്യം ഹെൽപ്പ്ലൈൻ നമ്പർ: 90720 41164
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |