തിരുവനന്തപുരം: തീപിടിത്തം മൂലം സുപ്രധാന ഫയലുകൾ നഷ്ടമാവുന്നതൊഴിവാക്കാൻ സർക്കാർ ഓഫീസുകളിൽ ഫയലുകൾ ഡിജിറ്റലായി സൂക്ഷിക്കണമെന്ന് ആഭ്യന്തരവകുപ്പ് സർക്കുലർ. ഡിജിറ്റൽ ഫയലുകളുടെ കോപ്പി മറ്റൊരു ഓഫീസിൽ കൂടി സൂക്ഷിക്കണം. ഫയലുകൾ പെട്ടെന്ന് തീ പിടിക്കാത്ത തരത്തിലുള്ള അലമാരയിലാകണം സൂക്ഷിക്കേണ്ടത്. എല്ലാ ജീവനക്കാർക്കും അഗ്നിരക്ഷാ പ്രവർത്തനങ്ങളിൽ പരിശീലനം നൽകണം. ഓഫീസുകളിൽ നൈറ്റ് വാച്ച്മാൻ തസ്തികയിലുള്ളവർ രാത്രി ജോലി ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണം. തീപിടിത്തത്തിൽ സുപ്രധാന ഫയലുകൾ
സെക്രട്ടേറിയറ്റിലടക്കം
കത്തി നശിച്ചതിനെ തുടർന്നാണ് ഓഫീസുകളിലെ അഗ്നിബാധ ഒഴിവാക്കാൻ വിദഗ്ദ്ധ സമിതിയെ നിയോഗിച്ചത്. സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തര വകുപ്പ് സുരക്ഷാ മുൻകരുതൽ നിർദ്ദേശം പുറപ്പെടുവിച്ചത്. എല്ലാ വകുപ്പ് സെക്രട്ടറിമാർക്കും മേധാവിമാർക്കും കളക്ടർമാർക്കും സർക്കുലർ കൈമാറി.
മറ്റ് നിർദ്ദേശങ്ങൾ
സർക്കാർ ഓഫിസുകളിൽ റെക്കാഡ്സ് റൂം സജ്ജമാക്കേണ്ടതും ഫയലുകൾ ഉയരം കൂട്ടി അടുക്കാതെ പരിമിതപ്പെടുത്തേണ്ടതുമാണ്. റെക്കാഡ്സ് റൂമുകൾ, സെർവർ റൂമുകൾ, യു.പി.എസ് മുറികൾ എന്നിവിടങ്ങളിൽ സ്‌മോക്ക് ഹീറ്റ് ഡിറ്റക്ഷൻ സംവിധാനം സ്ഥാപിച്ച് കെട്ടിടത്തിനു പുറത്ത് കേൾക്കുന്ന വിധത്തിൽ അലാറം ഘടിപ്പിക്കണം. പ്രധാന ഫയലുകൾ സൂക്ഷിക്കുന്ന റെക്കാഡ്സ് റൂമിൽ ബാങ്ക് മാതൃകയിൽ ഓട്ടോമാറ്റിക് ഡിറ്റക്ഷൻ സംവിധാനം ഉപയോഗിച്ച് സമീപത്തെ ഫയർ സ്റ്റേഷനുകളിൽ കാൾ ലഭ്യമാകുന്ന വിധത്തിൽ ഹോട്ട് ലൈൻ സംവിധാനമൊരുക്കണം.
റെക്കാഡ്സ് റൂമിലെ വയറിംഗ് മുറിക്കു പുറത്ത് വൈദ്യുതി വിച്ഛേദിക്കാൻ സാധിക്കുന്ന വിധത്തിൽ സ്ഥാപിക്കണം. ബാങ്ക് ലോക്കർ മാതൃകയിൽ മുറിയ്ക്കകത്ത് പ്രവേശിക്കുമ്പോൾ മാത്രം പ്രവർത്തിക്കുന്ന വിധത്തിൽ വൈദ്യുതി ഉപകരണങ്ങൾ സ്ഥാപിക്കണം. ഓഫീസുകളിൽ ഫയർ, ഇലക്ട്രിക്കൽ ഓഡിറ്റ് കൃത്യമായി പൂർത്തിയാക്കണം. ഓപ്പൺ വയറിംഗ് പൂർണമായും മാറ്റി ജോയിന്റുകൾ ശരിയായി ഇൻസുലേറ്റ് ചെയ്യണം. ഒരു പ്ലഗ് പോയിന്റിൽ നിന്ന് നിരവധി ഉപകരണങ്ങൾക്ക് കണക്‌ഷൻ എടുക്കാൻ പാടില്ല. കെട്ടിടത്തിലെ വെന്റിലേഷൻ സംവിധാനം പൂർണ്ണമായോ ഭാഗികമായോ അടയ്ക്കാൻ പാടില്ല. ഓഫീസിലെ പാഴ്ക്കടലാസുകളും മറ്റും യഥാസമയം നീക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |