ഹാനോയ് : നടക്കുമ്പോൾ പാദങ്ങളാൽ ഭൂമിയെ ചുംബിക്കണമെന്ന് ആഹ്വാനം ചെയ്‌ത, ലോകം ആരാധിക്കുന്ന ആദ്ധ്യാത്മിക ഗുരുവും വിയറ്റ്നാമിലെ സെൻ ബുദ്ധ സന്യാസിയും കവിയും ശാന്തി ദൂതനുമായ തിച്ച് ഹാത് നാൻ സമാധിയായി. 95 വയസായിരുന്നു. ശനിയാഴ്ച അർദ്ധരാത്രി വിയറ്റ്നാമിലെ തൂ ഹിയൻ ദേവാലയത്തിൽ വച്ചായിരുന്നു അന്ത്യം.വിയറ്റ്നാമീസ് ഭാഷയിൽ ഗുരു എന്ന് അർത്ഥം വരുന്ന തായ് എന്നാണ് അനുയായികൾ അദ്ദേഹത്തെ വിളിച്ചിരുന്നത്.
മൈൻഡ് ഫുൾനെസ് എന്ന ധ്യാനപദ്ധതി ആവിഷ്‌കരിക്കുകയും പാശ്ചാത്യ ലോകത്തുൾപ്പെടെ പ്രചരിപ്പിക്കുകയും ചെയ്‌തു. ബുദ്ധദർശനങ്ങളുടെ സാരം ആറ്റിക്കുറുക്കി എൻഗേജ്‌ഡ് ബുദ്ധിസം എന്ന ദർശനം ആവിഷ്കരിച്ചു.
ഇന്റർനാഷണൽ പ്ലം വില്ലേജ് കമ്മ്യൂണിറ്റി ഓഫ് എൻഗേജ്ഡ് ബുദ്ധിസം എന്ന ആഗോള സംഘവും സ്ഥാപിച്ചു. പാശ്ചാത്യലോകത്ത് ബുദ്ധദർശനങ്ങളിലൂടെ വലിയ സ്വാധീനം ചെലുത്തിയ വ്യക്തിയാണ്.
1926 ൽ സെൻട്രൽ വിയറ്റ്നാമിൽ ജനിച്ച അദ്ദേഹം ഫ്രഞ്ച് കോളനികളായിരുന്ന തെക്ക് - കിഴക്കൻ രാജ്യങ്ങളുടെ മോചനത്തിനായി പ്രവർത്തിച്ചു. ഫ്രാൻസിൽ ഇന്റർനാഷണൽ പ്ലം വില്ലേജ് എന്ന ആശ്രമം, യൂത്ത് സോഷ്യൽ സർവീസ് ഫോർ യൂത്ത് സൊസൈറ്റി എന്ന ദുരിതാശ്വാസ സംഘടന തുടങ്ങിയവ സ്ഥാപിച്ചു.
അമേരിക്കയുടെ വിയറ്റ്നാം യുദ്ധത്തെ എതിർത്തതിനെ തുടർന്ന് 1960കളിൽ ഹാൻ വിയറ്റ്നാമിൽ നിന്ന് നാടുകടത്തപ്പെട്ടിരുന്നു. വിയറ്റ്നാം യുദ്ധ കാലഘട്ടത്തിൽ അമേരിക്കൻ പൗരാവകാശ ഇതിഹാസം മാർട്ടിൻ ലൂഥർ കിംഗിനെ കണ്ടുമുട്ടി. ഹാനിനെ സമാധാനത്തിനുള്ള നോബൽ സമ്മാനത്തിനായി മാർട്ടിൻ ലൂഥർ കിംഗ് നാമനിർദ്ദേശം ചെയ്തിരുന്നു.
മസ്തിഷ്കാഘാതത്തെ തുടർന്ന് സംസാരശേഷി നഷ്ടപ്പെട്ട ഹാൻ 2018ലാണ് ഫ്രാൻസിൽ നിന്ന് വിയറ്റ്നാമിൽ തിരിച്ചെത്തിയത്. ഓൾഡ് പാത്ത് വൈറ്റ് ക്ലൗഡ് - വാക്കിംഗ് ഇൻ ദ ഫുട്സ്റ്റെപ്സ് ഒഫ് ബുദ്ധ, മൈൻഡ് ഒഫ് മൈൻഡ് ഫുൾനെസ്, അറ്റ് ഹോം ഇൻ ദ വേൾഡ് തുടങ്ങി നൂറിലേറെ കൃതികൾ രചിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |