SignIn
Kerala Kaumudi Online
Saturday, 20 April 2024 3.24 AM IST

ഭവനസ്വപ്നം പാതിവഴിയിൽ

fg

കൊച്ചി: കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ വിഹിതം മുടങ്ങിയതോടെ ലൈഫ് പദ്ധതി പ്രകാരം വീട് നിർമ്മാണത്തിന് തുടക്കം കുറിച്ചവർ പെരുവഴിയിലായി. പ്രധാൻമന്ത്രി ആവാസ് യോജന (പി.എം.എ.വൈ) പദ്ധതിയുടെ ഗുണഭോക്താക്കളായ പാവപ്പെട്ട കുടുംബങ്ങളാണ് വെട്ടിലായത്.

ആദ്യഘട്ടത്തിൽ പണം ലഭിച്ചതോടെ കൊച്ചി കോർപ്പറേഷനിൽ വീടുപണി ആരംഭിച്ചവർക്ക് പിന്നീട് പണം ലഭിച്ചിട്ടില്ല. ഉണ്ടായിരുന്ന വീടുപൊളിച്ച് പുതിയത് നിർമ്മിക്കാൻ ആരംഭിച്ചവരെല്ലാം ആകെ കുരുങ്ങി. പഴയത് പൊളിച്ചുനീക്കി, പുതിയത് പൂർത്തിയാക്കാനും കഴിയുന്നില്ല. ഇതോടെ,​ കിടക്കാനിടമില്ലാതെ വലയുകയാണ് ഭൂരിഭാഗംപേരും. കുറേപ്പേർ കടംവാങ്ങി നിർമ്മാണം മുന്നോട്ടുകൊണ്ടുപോയി. അവരെല്ലാം കടക്കെണിയിലാണിപ്പോൾ. വീടുനിർമ്മാണത്തിനുള്ള പണം മുടങ്ങിയിട്ട് ഒരു വർഷത്തോളമായി.

നാല് ഗഡുക്കളായാണ് വീടു നിർമ്മാണത്തിന് പണം നൽകുന്നത്. നാലുലക്ഷം രൂപയാണ് പദ്ധതി പ്രകാരം വീടു നിർമ്മാണത്തിന് ലഭിക്കുന്നത്. ഈ പണം ഉപയോഗിച്ച് ആർക്കും വീട് പൂർത്തിയാക്കാനാവില്ല. അതുപോലും കിട്ടാതായതോടെ പ്രതിസന്ധി രൂക്ഷമായി.

കൊച്ചി കോർറേഷനിൽ ഏറ്റവും ഒടുവിൽ തയ്യാറാക്കിയ പട്ടിക പ്രകാരം 8,356 പേർക്കാണ് വീടുകൾ അനുവദിച്ചത്. നേരത്തേ 9,747 പേർ പട്ടികയിലുണ്ടായിരുന്നു. ഇപ്പോൾ പുതിയ പട്ടിക തയ്യാറാക്കാനുള്ള ഒരുക്കങ്ങൾ നടക്കുകയുമാണ്.

കഴിഞ്ഞ തവണ ഇതുപോലെ പണം നൽകാൻ കഴിയാത്ത സാഹചര്യമുണ്ടായി. ആ സമയത്ത് ഹഡ്‌കോയിൽ നിന്ന് 81.58 കോടി രൂപ പലിശരഹിത വായ്പയായി ലഭിച്ചു. അങ്ങനെയാണ് കുറേപ്പേർക്ക് പണം നൽകിയത്. ഇപ്പോൾ ആ പണവും തീർന്നു.

 വീടുകൾ അനുവദിച്ചത്: 8,356 പേർക്ക്

 വീടുനിർമ്മാണത്തിന് ലഭിക്കുന്നത്: 4 ലക്ഷംരൂപ

 കുടിശിക 33 കോടി

പി.എം.എ.വൈ പദ്ധതി ചെലവിനായി കോർപ്പറേഷന് കേന്ദ്ര, സംസ്ഥാന സർക്കാരുകളിൽ നിന്നായി 33 കോടി രൂപയാണ് ലഭിക്കാനുള്ളത്. അതുകിട്ടിയാൽ പ്രശ്‌നം പരിഹരിക്കാൻ കഴിയുമെന്ന് അധികൃതർ പറയുന്നു. സർക്കാരിൽനിന്നുള്ള തുക എപ്പോൾ കിട്ടുമെന്ന് ഒരു നിശ്ചയവുമില്ല. വീട് പൊളിച്ചുനീക്കിയവരുടെ കാര്യം വലിയ കഷ്ടത്തിലുമാണ്. കഴിഞ്ഞ കൗൺസിലിന്റെ കാലത്ത് ഇതുപോലെ പ്രതിസന്ധിയുണ്ടായപ്പോൾ സർക്കാർ ഇടപെട്ട് ഹഡ്‌കോയിൽ നിന്ന് പലിശരഹിത വായ്പയാണ് അനുവദിച്ചത്.

ഫണ്ട് ലഭ്യമാക്കണം

ലൈഫ് പദ്ധതിയുടെ പേരിൽ ഉണ്ടായിരുന്ന വീട് പൊളിച്ചുനീക്കിയവരെ സഹായിക്കാൻ മേയർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് അഡ്വ. ആന്റണി കുരീത്തറയും പാർലമെന്ററി പാർട്ടി സെക്രട്ടറി എം.ജി. അരിസ്റ്റോട്ടിലും ആവശ്യപ്പെട്ടു. സർക്കാരിൽ നിന്ന് ഫണ്ട് ലഭ്യമാക്കുന്നതിന് അടിയന്തര ഇടപെടൽ വേണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.

 ഉടൻ പരിഹരിക്കും

മുൻ വർഷങ്ങളിൽ ഭവനപദ്ധതിക്കായി നൽകിയ നിരവധി അപേക്ഷകൾ കെട്ടിക്കിടപ്പുണ്ട്. അപേക്ഷയോടൊപ്പം നൽകേണ്ട സുപ്രധാന സർട്ടിഫിക്കറ്റുകൾ നൽകാത്തവരുണ്ട്. പഴയ അപേക്ഷകളിലെ പ്രശ്നങ്ങൾ തീർക്കാതെ കേന്ദ്രസർക്കാർ ഫണ്ട് അനുവദിക്കില്ല. അതേസമയം അർഹരായവർക്ക് സഹായം നിഷേധിക്കപ്പെടാൻ അനുവദിക്കില്ല. കൗൺസിലറുമായി ചർച്ച ചെയ്ത് കഴിയുന്നതും വേഗത്തിൽ പ്രശ്നം പരിഹരിക്കും."

എം. അനിൽകുമാർ

കൊച്ചി മേയർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, LIFE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.