റേഷൻ കടകളിലെ സമയക്രമീകരണം തിരിച്ചടിയായി
ആലപ്പുഴ: ഇ–പോസ് സെർവർ തകരാറിനെത്തുടർന്നുണ്ടായ പ്രശ്നങ്ങൾ കാരണം ജില്ലയിൽ റേഷൻ വിതരണം രാവിലെ മാത്രമായി ക്രമീകരിച്ചതോടെ സാധനങ്ങൾ വാങ്ങാൻ റേഷൻകടയിലെത്തുന്നവരുടെ എണ്ണം കുത്തനെ ഇടിഞ്ഞു. ജനുവരിയിൽ ഇരുപത് ദിവസങ്ങൾ പിന്നിട്ടിട്ടും ആകെയുള്ളതിന്റെ മൂന്നിലൊന്ന് കാർഡുടമകൾ പോലും റേഷൻ വിഹിതം വാങ്ങിയിട്ടില്ല. ഇതേത്തുടർന്ന്, ഈ മാസത്തെ റേഷൻ വിതരണം സമയബന്ധിതമായി പൂർത്തിയാക്കാൻ സാദ്ധ്യതയില്ലെന്നാണ് റേഷൻ വ്യാപാരികൾ പറയുന്നത്.
തൊഴിലാളി കുടുംബങ്ങൾ കൂടുതലായി പാർക്കുന്ന ആലപ്പുഴ ജില്ലയിൽ വൈകുന്നേരങ്ങളിലാണ് റേഷൻ കടകളിൽ സാധാരണ തിരക്കേറിയിരുന്നത്. എന്നാൽ, തൊഴിലുറപ്പ് തൊഴിലാളികൾ, കൂലിപ്പണിക്കാർ, മത്സ്യത്തൊഴിലാളികൾ എന്നിവർക്ക് രാവിലത്തെ സമയക്രമീകരണം വലിയ തിരിച്ചടിയായി. ഇതോടെ റേഷൻ കടകളിൽ ആളൊഴിഞ്ഞു.
സ്പെഷ്യൽ മണ്ണെണ്ണയും ഇത്തവണ റേഷൻ കടകളിൽ വിതരണം ചെയ്യുന്നുണ്ട്. സെർവർ പ്രശ്നമുള്ളതിനാൽ 18 വരെ റേഷൻ വിതരണത്തിലെ സമയ ക്രമീകരണം തുടരുമെന്നാണ് ആദ്യം അറിയിച്ചിരുന്നതെങ്കിലും പിന്നീട് ഇത് ഈ മാസം 25വരെ നീട്ടി.
ജില്ലയിൽ റേഷൻ വിതരണ സമയം
രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 2.30 വരെ
1242 : ജില്ലയിലെ ആകെ റേഷൻ കടകൾ
പകുതിപ്പേർ പോലും വരുന്നില്ല
1.ജില്ലയിൽ റേഷൻ കാർഡുടമകളുടെ ആകെ എണ്ണം ആറ് ലക്ഷത്തോളം
2.മുമ്പ് ഒരു ദിവസം റേഷൻ വാങ്ങാൻ എത്തിയിരുന്നവർ അര ലക്ഷത്തോളം
3.ഒരു ദിവസം ഒരു കടയിൽ 10മുതൽ 200 വരെ പേർ വരെ എത്തിയിരുന്നു
4.ഇപ്പോൾ ഒരു ദിവസം ജില്ലയിലെ റേഷൻകടകളിലെത്തുന്നവർ 20000 ൽ താഴെ
സ്റ്റോക്ക് അധികം
സാധാരണ രീതിയിൽ മാസത്തിന്റെ ആദ്യപകുതിയോടെ നല്ലൊരു പങ്ക് കാർഡ് ഉടമകളും റേഷൻ വാങ്ങിത്തീരുമായിരുന്നു. പല കടകളിലും മാസത്തിന്റെ പകുതിയോടെ സാധനങ്ങൾ കാലിയാകുന്നതായിരുന്നു മുൻമാസങ്ങളിലെ പതിവ്. മാസാവസാനം സാധനം കിട്ടാത്ത സ്ഥിതിയായിരുന്നു. എന്നാൽ ഇത്തവണ മാസാവസാനമായിട്ടും ഭൂരിപക്ഷം കടകളിലും സ്റ്റോക്ക് ആവശ്യത്തിലധികം.
'' മാസാവസാനം വരെയുള്ള കണക്കുകൾ പരിശോധിച്ച് ഒരു നിശ്ചിത ശതമാനത്തിൽ താഴെ ആളുകൾ റേഷൻ വാങ്ങിയില്ലെങ്കിൽ മാത്രമാണ് വിതരണത്തിനുള്ള തീയതി നീട്ടുക.
(സപ്ലൈകോ അധികൃതർ)
'' ജനുവരിയിൽ റേഷൻകടയിൽ ആളനക്കം ഉണ്ടായി തുടങ്ങിയിട്ട് മൂന്ന് ദിവസമേമായുള്ളൂ . റേഷൻ വിതരണത്തിനുള്ള സമയപരിധി നീട്ടണമെന്ന ആവശ്യവുമായി നിവേദനം നൽകാനൊരുങ്ങുകയാണ് വ്യാപാരികൾ
(എൻ.ഷിജീർ, കെ.എസ്.ആർ.ആർ.ഡി.എ സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |