കൊവിഡ് വിവരങ്ങൾ സർക്കാരിന് ലഭ്യമാക്കണം
തിരുവനന്തപുരം : സ്വകാര്യ ആശുപത്രികളിൽ 50 ശതമാനം കിടക്കകൾ കൊവിഡ് ചികിത്സയ്ക്ക് മാറ്റി വയ്ക്കാൻ ആശുപത്രി അധികൃതർക്ക് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം. ഓരോ ദിവസവും ഐ.സി.യു, വെന്റിലേറ്റർ എന്നിവയുൾപ്പെടെ ആശുപത്രിയിൽ കൊവിഡ് ചികിത്സയിലുള്ളവരുടെയും മറ്റസുഖങ്ങളുള്ളവരുടെയും ദൈനംദിന കണക്കുകൾ സ്വകാര്യ ആശുപത്രികൾ ജില്ലാ മെഡിക്കൽ ഓഫീസർക്ക് കൈമാറണം. വിവരങ്ങൾ കൃത്യമായി കൈമാറാത്തവർക്കെതിരെ പകർച്ചവ്യാധി പ്രതിരോധ നിയമപ്രകാരമുള്ള നടപടി സ്വീകരിക്കാനും ഇന്നലെ ചേർന്ന സംസ്ഥാന റാപ്പിഡ് റെസ്‌പോൺസ് ടീമിന്റെ (ആർ.ആർ.ടി) പ്രതിദിന അവലോകനയോഗത്തിൽ തീരുമാനിച്ചു. രണ്ടാംതരംഗത്തിലും സമാനമായ രീതിയിലായിരുന്നു സ്വകാര്യ ആശുപത്രികൾ കേന്ദ്രീകരിച്ചുള്ള ആരോഗ്യവകുപ്പിന്റെ പ്രവർത്തനം.
രണ്ടാം ഡോസ് എടുക്കാൻ വൈകരുത്
കൊവിഡിന്റെ അതിതീവ്ര വ്യാപനത്തിലൂടെ കടന്നുപോകുന്നതിനാൽ വാക്‌സിനേഷൻ ഡോസുകളുടെ ഇടയിൽ ആരും കാലതാമസം വരുത്തരുതെന്ന് നിർദ്ദേശം. കൊവിഷീൽഡ് 84 ദിവസം കഴിഞ്ഞും കൊവാക്‌സിൻ 28 ദിവസം കഴിഞ്ഞും രണ്ടാം ഡോസ് സ്വീകരിക്കണം. രണ്ടാം ഡോസ് വാക്‌സിൻ സ്വീകരിച്ച് 9 മാസത്തിനുശേഷം കരുതൽ ഡോസിന് അർഹരായവർ മൂന്നാമത്തെ ഡോസും സ്വീകരി
ക്കണം. രണ്ടാം ഡോസ് സ്വീകരിച്ച് രണ്ടാഴ്ച കഴിഞ്ഞ ശേഷമായിരിക്കും പൂർണപ്രതിരോധശേഷി ആർജിക്കുക. സംസ്ഥാനത്ത് ഇതുവരെ രണ്ടു ഡോസും എടുത്തവർ 83 ശതമാനമാണ്.
'നേരത്തെ കൊവിഡിന്റെ രണ്ട് ഘട്ടങ്ങളിലും സ്വകാര്യ ആശുപത്രികളിൽ നിന്ന് മികച്ച സഹകരണമാണ് ലഭിച്ചത്. ഈ ഘട്ടത്തിലും അത് ഉണ്ടാകണം.'
- വീണാ ജോർജ്ജ്
ആരോഗ്യമന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |