SignIn
Kerala Kaumudi Online
Thursday, 25 April 2024 4.56 PM IST

വീടില്ലാത്തവരുടെ രക്ഷകൻ സായിറാം ഭട്ട് ഓർമ്മയായി, പാവങ്ങൾക്ക് 263 വീടുകൾ പണിതു നൽകി

sayiram

കാസർകോട്: കാരുണ്യ വഴികളെ തനിച്ചാക്കി ജീവകാരുണ്യ പ്രവർത്തകൻ ബദിയടുക്ക കിളിംഗാറിലെ സായിറാം ഗോപാലകൃഷ്ണഭട്ട് (84) ഓർമ്മയായി. കിളിംഗാർ നടുമനയിലെ വീട്ടിൽ വാർദ്ധക്യസഹജമായ അവശതകളെ തുടർന്ന് ഇന്നലെ ഉച്ചയോടെയായിരുന്നു അന്ത്യം.

കാശിക്ക് പോകാൻ കരുതിവച്ച തുക വീട് നിർമ്മാണത്തിന് സഹായം തേടിയെത്തിയയാൾക്ക് നൽകിയാണ് കാരുണ്യ പ്രവർത്തനത്തിന് തുടക്കമിട്ടത്. കൃഷിയിലെ വരുമാനത്തോടൊപ്പം ആയുർവേദ ചികിത്സയിലും ജ്യോതിഷത്തിലൂടെയും കിട്ടുന്ന വരുമാനമായിരുന്നു ഭട്ട് ജീവകാരുണ്യ പ്രവർത്തനത്തിന് നീക്കിവത്. പിന്നീട് മക്കളുടെ വരുമാനവും വിനിയോഗിച്ചു.

സത്യസായി ഭക്തനായ സായിറാം ഗോപാലകൃഷ്ണഭട്ട് സ്വന്തം വരുമാനത്തിൽ നിന്നാണ് 263 വീടുകൾ പാവങ്ങൾക്കായി നിർമ്മിച്ചുനൽകിയത്. 1995ൽ കാലവർഷത്തിൽ വീട് നഷ്ടപ്പെട്ടയാൾക്ക് വീട് നൽകിയായിരുന്നു തുടക്കം. ഗുണമേന്മ ഉറപ്പാക്കാൻ ചുമതല ഏല്പിക്കാതെ തൊഴിലാളികളോടൊപ്പം അദ്ദേഹവും നിൽക്കുമായിരുന്നു.

 കഷ്ടപ്പെടുന്നവരുടെ അത്താണി

കഷ്ടപ്പെടുന്നവരെ കണ്ടെത്തി ചുറ്റുപാടുകൾ മനസിലാക്കിയായിരുന്നു സായിറാം ഭട്ട് സഹായിച്ചിരുന്നത്. നിരവധി കുടിവെള്ളപദ്ധതികൾ, 100ലധികം വീടുകളുടെ വൈദ്യുതീകരണം, നിരവധി യുവതികളുടെ കല്യാണം, വീട് വയ്ക്കാൻ ഭൂമി, സ്‌കൂൾ കുട്ടികൾക്ക് യൂണിഫോം, പുസ്തകം, തൊഴിലില്ലാത്തവർക്ക് ഓട്ടോറിക്ഷകൾ, തയ്യൽ മെഷീനുകൾ, മെഗാ മെഡിക്കൽ ക്യാമ്പുകൾ അങ്ങനെ സായിറാം ഭട്ടിന്റെ സഹായങ്ങൾ തുടർന്നുകൊണ്ടേയിരുന്നു.

സായിറാം ഭട്ടിന് പദ്മശ്രീ നൽകുന്നതിന് കഴിഞ്ഞ വർഷം സംസ്ഥാന സർക്കാർ ശുപാർശ സമർപ്പിച്ചിരുന്നു.

ഭാര്യ: സുബ്ബമ്മ. മക്കൾ: കെ.എൻ. കൃഷ്ണ ഭട്ട് (ബദിയടുക്ക പഞ്ചായത്ത് മുൻ പ്രസിഡന്റ്, പഞ്ചായത്ത് അംഗം), ശ്യാമള. മരുമക്കൾ: ഷീല കെ. ഭട്ട്, ഈശ്വര ഭട്ട്. സംസ്‌കാരം വീട്ടുവളപ്പിൽ നടന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: OBIT
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.