മലപ്പുറം: ജില്ലയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതർക്ക് ധനസഹായ തുക വിതരണം വേഗത്തിലാക്കാൻ നടപടികളായി. എ.ഡി.എം മെഹറലിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗ തീരുമാന പ്രകാരം ശനി, ഞായർ ദിവസങ്ങളിലായി വില്ലേജ് തലത്തിൽ ആശാവർക്കർമാരുടെയും അംഗനവാടി വർക്കർമാരുടെയും സഹായത്തോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ വീടുകളിൽ നിന്നും നേരിട്ട് വിവരശേഖരണം നടത്തി. ലഭ്യമായ വിശദാംശങ്ങൾ ജില്ലാ കളക്ടർ വി.ആർ പ്രേംകുമാറിന് സമർപ്പിച്ചു. ആശാവർക്കർമാരും അംഗൻവാടി പ്രവർത്തകരും ലഭ്യമല്ലാത്ത സാഹചര്യത്തിൽ അതത് മേഖലയിലെ വില്ലേജ് ഓഫീസ് ജീവനക്കാർ നേരിട്ട് അപേക്ഷയും അനുബന്ധ രേഖകളും സ്വീകരിക്കുകയായിരുന്നു. വിശദാംശങ്ങൾ നൽകാൻ ഇനി ആരെങ്കിലും ഉണ്ടെങ്കിൽ എത്രയും വേഗം ലഭ്യമാക്കണമെന്ന് അധികൃതർ അറിയിച്ചു. കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതർക്ക് ധനസഹായം ആവശ്യമില്ലെങ്കിൽ അവർ സാക്ഷ്യപത്രം നൽകണം. അവകാശികൾ ആരെങ്കിലും നാട്ടിൽ ഇല്ലാത്ത സാഹചര്യത്തിൽ മറ്റ് അവകാശികൾക്ക് ധനസഹായം നൽകുന്നതിനുള്ള സമ്മതപത്രവും നൽകണം. ഇക്കാര്യങ്ങൾ തഹസിൽദാർമാർ വില്ലേജ് ഓഫീസർമാർ മുഖേന കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതരെ അറിയിച്ചിട്ടുണ്ട്. കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ ആശ്രിതർക്ക് ധനസഹായം അനുവദിക്കുന്നതിനുള്ള അപേക്ഷ പഞ്ചായത്ത് തലത്തിൽ ശേഖരിക്കുന്നതിന് കഴിഞ്ഞ ദിവസം ചേർന്ന പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗത്തിൽ തീരുമാനിച്ചിരുന്നു. ഓൺലൈൻ യോഗത്തിൽ സബ് കളക്ടർ ശ്രീധന്യ സുരേഷ്, തിരൂർ ആർ.ഡി.ഒ പി.സുരേഷ്, ഡെപ്യൂട്ടി കളക്ടർമാരായ ഡോ.ജെ.ഒ.അരുൺ, ഡോ.എം.സി റജിൽ, കെ.ലത, പി.എൻ പുരുഷോത്തമൻ, തഹസിൽദാർമാരായ റ്റി.എൻ വിജയൻ, അബൂബക്കർ പുലിക്കുത്ത്, പി.ഉണ്ണി, മോഹനൻ നൂഞ്ഞാടൻ, പി.രഘുനാഥൻ, എം.എസ്.സുരേഷ്‌കുമാർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |