കേപ് ടൗൺ: കാണികളെ ആവേശത്തിന്റെ കൊടുമുടിയിൽ എത്തിച്ച അവസാന ഏകദിനത്തിൽ ഇന്ത്യയെ നാല് റണ്ണിന് കീഴ്പെടുത്തി ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര തൂത്തുവാരി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക 49.5 ഓവറിൽ 287ന് എല്ലാവരും പുറത്തായിരുന്നു. മറുപടി ബാറ്റിംഗിൽ 49.2 ഓവറിൽ 283 റണ്ണെടുക്കുമ്പോഴേക്ക് ഇന്ത്യ ആൾ ഔട്ടായി.
34 പന്തിൽ 54 റണ്ണടിച്ച ദീപക് ചാഹർ ആയിരുന്നു അവസാന ഓവറുകളിൽ ഇന്ത്യൻ പോരാട്ടം നയിച്ചത്. നേരത്തെ ദക്ഷിണാഫ്രിക്കയുടെ രണ്ട് വിക്കറ്റുകൾ വീഴ്ത്തി ബൗളിംഗിലും ചാഹർ മികവ് തെളിയിച്ചിരുന്നു. ക്യാപ്ടൻ കെ എൽ രാഹുലിനെ തുടക്കത്തിൽ തന്നെ നഷ്ടമായെങ്കിലും ശിഖർ ധവാനും (61) വിരാട് കൊഹ്‌ലിയും (65) ചേർന്ന് വലിയ കേടുപാടുകൾ കൂടാതെ ഇന്ത്യയെ മുന്നോട്ട് കൊണ്ടുപോയി. എന്നാൽ ഇരുവരും പുറത്തായതോടെ ഇന്ത്യക്ക് അടിപതറുകയായിരുന്നു. അവസാന ഓവറുകളിലെ ദീപക് ചാഹറിന്റെ വെടിക്കെട്ട് ഇല്ലായിരുന്നെങ്കിൽ ഇന്ത്യയുടെ അവസ്ഥ പരിതാപകരമാകുമായിരുന്നു.
നേരത്തെ ഓപ്പണർ ക്വിന്റൺ ഡി കോക്ക് (124) നേടിയ സെഞ്ചുറിയുടെ ബലത്തിലാണ് ദക്ഷിണാഫ്രിക്ക ഇന്ത്യക്കെതിരെ ഭേദപ്പെട്ട സ്കോർ പടുത്തുയർത്തിയത്. ടോസ് നേടിയ ഇന്ത്യൻ ക്യാപ്ടൻ കെ എൽ രാഹുൽ ദക്ഷിണാഫ്രിക്കയെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. ക്യാപ്ടന്റെ പ്രതീക്ഷയ്ക്ക് അനുസരിച്ച് ഭേദപ്പെട്ട തുടക്കമാണ് ബൗളർമാർ ഇന്ത്യക്ക് നൽകിയത്. ദക്ഷിണാഫ്രിക്കയുടെ സ്കോർ എട്ടിൽ എത്തിയപ്പോൾ തന്നെ ദീപക് ചഹാർ ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ പ്രഹരം ഏൽപ്പിച്ചു. രണ്ടാം ഏകദിനത്തിൽ തകർത്ത് കളിച്ച ഓപ്പണർ ജന്നെമാൻ മലാനെ ചഹാറിന്റെ പന്തിൽ വിക്കറ്റ് കീപ്പർ റിഷഭ് പന്ത് പിടികൂടുകയായിരുന്നു. തുടർച്ചയായ ഇടവേളകളിൽ വിക്കറ്റ് നഷ്ടമായികൊണ്ടിരുന്ന ദക്ഷിണാഫ്രിക്ക ഒരു ഘട്ടത്തിൽ 70-3 എന്ന അവസ്ഥയിലായിരുന്നു. ക്യാപ്ടൻ ടെംബ ബാവുമ (8), എയിഡൻ മാർക്ക്റാം (15) എന്നിവരാണ് പുറത്തായത്.
അവിടെനിന്ന് ഡി കോക്കും (124) റാസി വാൻ ദെർ ദുസനും (52) ചേന്നാണ് ദക്ഷിണാഫ്രിക്കയെ കരകയറ്റിയത്. ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ 144 റൺസ് കൂട്ടിച്ചേർത്ത് ദക്ഷിണാഫ്രിക്കയെ മത്സരത്തിലേക്ക് മടക്കി കൊണ്ടു വന്നു.
എന്നാൽ ഇരുവരും അടുത്തടുത്ത ഓവറുകളിൽ പുറത്തായതോടെ മികച്ച സ്കോർ എന്ന ദക്ഷിണാഫ്രിക്കയുടെ സ്വപ്നം ഫലവത്തായില്ല. പിന്നാലെ എത്തിയ ബാറ്റർമാരിൽ 39 റണ്ണെടുത്ത ഡേവിഡ് മില്ലറും 20 റണ്ണെടുത്ത് ഡ്വെയ്ൻ പ്രിട്ടോറിയസും മാത്രമാണ് രണ്ടക്കം കടന്നത്. 18 എക്സ്ട്രാ റമ്ണുകളും ഇന്ത്യൻ ബൗളമാർ സംഭാവനയായി നൽകി.
ഇന്ത്യൻ നിരയിൽ മൂന്ന് വിക്കറ്റെടുത്ത പ്രസീദ് കൃഷണയും രണ്ട് വിക്കറ്റ് വീതം നേടിയ ദീപക് ചാഹറും ജസ്പ്രീത് ബുമ്രയും മികച്ച പ്രകടനം കാഴ്ചവച്ചു. യുസ്‌വേന്ദ്ര ചാഹൽ ഒരു വിക്കറ്റും സ്വന്തമാക്കി. രണ്ട് ദക്ഷിണാഫ്രിക്കൻ താരങ്ങൾ റണ്ണൗട്ടായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |