കോർപ്പറേറ്റ്, വ്യക്തിഗത ആദായ നികുതികൾ കുറയ്ക്കണം.
നികുതിയിളവ് ലഭിച്ചാൽ ആഭ്യന്തര ഉപഭോഗം ഉയരും.
ന്യൂഡൽഹി: കൊവിഡ് ഏൽപ്പിച്ച ആഘാതത്തിൽ നിന്ന് ഇനിയും കരകയറിയിട്ടില്ലാത്ത സമ്പദ്‌വ്യവസ്ഥയ്ക്ക് ഉണർവേകാനും നിക്ഷേപപ്രവർത്തനങ്ങൾ ഊർജിതമാക്കാനും ബഡ്‌ജറ്റിലൂടെ കേന്ദ്രം നികുതിയിളവുകൾ ലഭ്യമാക്കേണ്ടത് അനിവാര്യമാണെന്ന് നിക്ഷേപകലോകവും ഇന്ത്യൻ കമ്പനികളുടെ സി.ഇ.ഒമാരും അഭിപ്രായപ്പെട്ടു.
ആഭ്യന്തര ഉത്പാദനം പ്രോത്സാഹിപ്പിക്കാനായി ആനുകൂല്യങ്ങൾ നൽകുന്ന കേന്ദ്രസർക്കാരിന്റെ പ്രൊഡക്‌ഷൻ-ലിങ്ക്ഡ് ഇൻസെന്റീവ്‌സ് (പി.എൽ.ഐ) സ്കീം സമ്പദ്‌വളർച്ചയ്ക്ക് കരുത്താകും. എന്നാൽ, മൂലധന നിക്ഷേപവും ഉപഭോക്തൃ വാങ്ങൽശേഷിയും ഉയർത്താൻ നികുതിയിളവ് ആവശ്യമാണെന്ന് സി.ഇ.ഒമാർ ചൂണ്ടിക്കാട്ടി. 2021ൽ പുതിയ പദ്ധതികളും മൂലധനനിക്ഷേപവും കുറഞ്ഞത് സമ്പദ്‌രംഗത്ത് തളർച്ച നിലനിൽക്കുന്നതിന്റെ തെളിവാണ്.
2019-20ൽ രണ്ടുലക്ഷം കോടി രൂപ ബാങ്ക് വായ്‌പയോടെ 320 പുതിയ നിക്ഷേപപദ്ധതികൾ രാജ്യത്ത് ആരംഭിച്ചിരുന്നു. 2020-21ൽ ബാങ്ക് വായ്‌പകൾ 75,558 കോടി രൂപയിലേക്കും പുതിയ പദ്ധതികൾ 220ലേക്കും ഇടിഞ്ഞു. കഴിഞ്ഞ ഏതാനും വർഷങ്ങളായി നിലനിന്ന മികച്ച വളർച്ചാട്രെൻഡാണ് കൊവിഡിൽ നഷ്‌ടമായത്. 2017-18ൽ പുതിയ പദ്ധതികൾ 485 എണ്ണമായിരുന്നു; നിക്ഷേപം 1.72 ലക്ഷം കോടി രൂപ. 2018-19ൽ പദ്ധതികൾ 409, നിക്ഷേപം 1.76 ലക്ഷം കോടി രൂപ.
2022-23ലേക്കായി ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന ബഡ്‌ജറ്റിലൂടെ കോർപ്പറേറ്റ് നികുതി, വ്യക്തിഗത ആദായനികുതി എന്നിവയിൽ ഇളവ് നൽകി ആഭ്യന്തര ഉപഭോഗം ഉയർത്താൻ കേന്ദ്രം തയ്യാറാകണം. ജി.എസ്.ടി വരുമാനക്കുറവുള്ള സംസ്ഥാനങ്ങൾക്ക് നഷ്‌ടപരിഹാരം നൽകുന്നത് തുടരുകയോ മറ്റ് ആനുകൂല്യങ്ങൾ നൽകുകയോ വേണമെന്നും സി.ഇ.ഒമാർ ആവശ്യപ്പെട്ടു.
സാമ്പത്തിക സർവേ
ഇക്കുറി ഒറ്റപ്പതിപ്പ്
മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിന്റെ (സി.ഇ.എ) അസാന്നിദ്ധ്യമുള്ളതിനാൽ ഇക്കുറി കേന്ദ്രസർക്കാർ സാമ്പത്തിക സർവേ റിപ്പോർട്ട് പാർലമെന്റിൽ ഒറ്റപ്പതിപ്പായി അവതരിപ്പിച്ചേക്കും. ബഡ്‌ജറ്റ് ദിനത്തിന്റെ തലേന്നാണ് പാർലമെന്റിൽ റിപ്പോർട്ട് വയ്ക്കുന്നത്. സാധാരണ രണ്ട് പതിപ്പുകൾ ഉണ്ടാകാറുണ്ട്.
സി.ഇ.എ ആയിരുന്ന കെ.വി. സുബ്രഹ്മണ്യൻ മൂന്നുവർഷ കാലാവധി പൂർത്തിയാക്കി ഡിസംബർ ആറിന് പദവിയൊഴിഞ്ഞിരുന്നു. പകരക്കാരനെ നിയമിച്ചിട്ടില്ല. സി.ഇ.എയുടെ നേതൃത്വത്തിലാണ് സാധാരണ സാമ്പത്തിക സർവേ റിപ്പോർട്ട് തയ്യാറാക്കുന്നത്. ഇക്കുറി ആ പദവി ഒഴിഞ്ഞുകിടക്കുന്നതിനാൽ പ്രിൻസിപ്പൽ ഇക്കണോമിക് അഡ്വൈസറാണ് നേതൃത്വം നൽകിയത്.
സമ്പദ്‌വ്യവസ്ഥയുടെ കഴിഞ്ഞ ഒരു വർഷ ക്കാലത്തെ പ്രകടനത്തിന്റെ റിപ്പോർട്ടും അടുത്ത സമ്പദ്‌വർഷത്തേക്കുള്ള ബഡ്‌ജറ്റിന്റെ ദിശാസൂചികയുമാണ് സാമ്പത്തിക സർവേ റിപ്പോർട്ട്.
വളർച്ചാപ്രതീക്ഷ 9%
2022-23ൽ ഇന്ത്യ ഒമ്പത് ശതമാനത്തിനടുത്ത് വളർച്ച നേടുമെന്ന് സാമ്പത്തിക സർവേ റിപ്പോർട്ടിൽ കേന്ദ്രം അഭിപ്രായപ്പെട്ടേക്കും. നടപ്പുവർഷം (2021-22) കേന്ദ്രം 9.2 ശതമാനവും റിസർവ് ബാങ്ക് 9.5 ശതമാനവുമാണ് വളർച്ച പ്രതീക്ഷിക്കുന്നത്. 2020-21ൽ വളർച്ച നെഗറ്റീവ് 7.3 ശതമാനമായിരുന്നു. 2022-23ൽ ലോകബാങ്ക് 8.7 ശതമാനവും ഇന്ത്യ റേറ്റിംഗ്‌സ് 7.6 ശതമാനവും ഇക്ര 9 ശതമാനവും വളർച്ചയാണ് പ്രവചിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |