കേരളകൗമുദി വാർത്ത തുണച്ചു
മന്ത്രി രാധാകൃഷ്ണൻ ഇടപെട്ടു
അപേക്ഷകൾ പട്ടികജാതി വകുപ്പിലേക്ക്
തിരുവനന്തപുരം: പോസ്റ്റ് മെട്രിക് വിദ്യാഭ്യാസ സ്കോളർഷിപ്പിനുള്ള പിന്നാക്ക വിദ്യാർത്ഥികളുടെ ഈ വർഷത്തെ അപേക്ഷകൾ പട്ടികജാതി വികസന വകുപ്പ് ജില്ലാ ഓഫീസുകളിൽ സ്വീകരിച്ചു തുടങ്ങി. പിന്നാക്കക്കാരായ രണ്ടര ലക്ഷത്തിൽപ്പരം വിദ്യാർത്ഥികളുടെ അപേക്ഷകൾ വകുപ്പ് അധികൃതരുടെ നിസ്സഹകരണം കാരണം വഴിയാധാരമായ ഗുരുതരമായ സ്ഥിതിവിശേഷം സംബന്ധിച്ച ജനുവരി 14ലെ കേരളകൗമുദി വാർത്തയും, 'ദൈവം കനിഞ്ഞാലും,കനിയാത്ത പൂജാരിമാർ' എന്ന 15ലെ മുഖപ്രസംഗവും ശ്രദ്ധയിൽപ്പെട്ട വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്റെ അടിയന്തര ഇടപെടലിനെ തുടർന്നാണിത്.
പിന്നാക്ക വിഭാഗവികസന വകുപ്പിന് ആവശ്യമായ ഓഫീസ് സംവിധാനങ്ങളും ജീവനക്കാരും നിലവിൽ വരുന്നതുവരെ,ബന്ധപ്പെട്ട വിദ്യാർത്ഥികളുടെ അപേക്ഷകൾ കൈകാര്യം ചെയ്യണമെന്ന മുൻനിർദ്ദേശം കർശനമായി പാലിക്കണമെന്ന് മന്ത്രി പട്ടിക ജാതി വികസന വകുപ്പ് സെക്രട്ടറിയോടും ഡയറക്ടറോടും ആവശ്യപ്പെട്ടു. പിന്നാലെ,വകുപ്പ് സെക്രട്ടറി ജനുവരി 18ന് പുതിയ ഉത്തരവിറക്കി. 20 മുതൽ അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി.
ഹയർ സെക്കൻഡറി മുതൽ ബിരുദാനന്തര ബിരുദം വരെയും എൻജിനിയറിംഗ്, സാങ്കേതിക കോഴ്സുകളിലും പ്രവേശനം നേടിയ രണ്ടര ലക്ഷത്തിൽപ്പരം എസ്.ഇ.ബി.സി, ഒ.ബി.സി, ഒ.ഇ.സി വിദ്യാർത്ഥികളുടെ അപേക്ഷകളാണ് പട്ടിക ജാതി വികസന വകുപ്പ് മടക്കി അയച്ചത്. പിന്നാക്ക വിഭാഗ വികസനത്തിന് പ്രത്യേക വകുപ്പുള്ളതിനാൽ, അപേക്ഷകൾ ആ വകുപ്പ് കൈകാര്യം ചെയ്താൽ മതിയെന്ന പട്ടിക ജാതി വകുപ്പ് ഉദ്യോഗസ്ഥ മേധാവികളുടെ ധാർഷ്ട്യമാണ് പ്രശ്നം സൃഷ്ടിച്ചത്. 2011-ൽ രൂപീകൃതമായ പിന്നാക്ക ക്ഷേമ വകുപ്പിന് ആകെ 32 ജീവനക്കാരേയുള്ളൂ. 14 ജില്ലകളിലും ഓഫീസുകൾ ആയിട്ടില്ല.അതേസമയം, സ്കോളർഷിപ്പ്, ലംപ്സം ഗ്രാന്റ് അപേക്ഷകൾ കൈകാര്യം ചെയ്യാൻ മാത്രം പട്ടികജാതി വികസന വകുപ്പിൽ നൂറോളം ജീവനക്കാരുണ്ട്. ഈ സാഹചര്യത്തിലാണ്,പിന്നാക്ക വികസന വകുപ്പ് സ്വയംപര്യാപ്തമാകുന്നത് വരെ അവരുടെ അപേക്ഷകളും കെകാര്യം ചെയ്യാൻ പട്ടികജാതി വകുപ്പിനെ ചുമതലപ്പെടുത്തിയത്.എന്നാൽ, പട്ടികജാതി വകുപ്പ് ഉദ്യോഗസ്ഥ മേധാവികളുടെ മുട്ടാപ്പോക്ക് നയം പ്രശ്നമായപ്പോൾ മന്ത്രി രാധാകൃഷ്ണൻ ഇടപെടുകയും നിലവിലെ രീതി തുടരാൻ നിർദ്ദേശിച്ച് കഴിഞ്ഞ സെപ്തംബർ 16ന് വകുപ്പ് സെക്രട്ടറി ഇത്തരവിറക്കുകയും ചെയ്തിരുന്നു.ഈ ഉത്തരവും പാലിക്കാതെ ഉദ്യോഗസ്ഥ മേധാവികൾ ധാർഷ്ട്യം തുടരുകയായിരുന്നു.
'കേരളകൗമുദി റിപ്പോർട്ടും മുഖപ്രസംഗവും ശ്രദ്ധയിൽപ്പെട്ട ഉടനെ വകുപ്പ് സെക്രട്ടറിയെയും ഡയറക്ടറെയും ബന്ധപ്പെട്ട് നിർദ്ദേശങ്ങൾ നൽകി. ഇന്ന് തിരുവനന്തപുരത്തെത്തിയശേഷം ഇതിന്റെ പുരോഗതി പരിശോധിക്കും.'
-മന്ത്രി കെ.രാധാകൃഷ്ണൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |