SignIn
Kerala Kaumudi Online
Thursday, 25 April 2024 3.55 AM IST

കാറ്റിൽ പറന്ന പ്രമേയം... 'സുഗതകുമാരി വീഥി'യെ മറന്ന് നഗരസഭ കുറ്റബോധമുണ്ടെന്ന് പാളയം രാജൻ

story

തിരുവനന്തപുരം:മ്യൂസിയം - നന്ദാവനം - ബേക്കറി ജംഗ്ഷൻ റോഡിന് സുഗതകുമാരിയുടെ പേര് നൽകാൻ കഴിയാത്തതിൽ കുറ്റബോധമുണ്ടെന്ന് പാളയം വാർഡ് കൗൺസിലർ പാളയം രാജൻ പറഞ്ഞു.റോഡിന് 'സുഗതകുമാരി വീഥി'യെന്ന പേര് നൽകണമെന്ന് കഴിഞ്ഞ ജനുവരിയിൽ നഗരസഭ പ്രമേയം പാസാക്കിയിരുന്നു.പാളയം രാജനാണ് അന്ന് പ്രമേയം അവതരിപ്പിച്ചത്.വർഷം ഒന്ന് കഴിഞ്ഞിട്ടും ജലരേഖയായി മാറിയ നഗരസഭയുടെ പ്രഖ്യാപനത്തെപ്പറ്റി കേരളകൗമുദി കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു.വർഷമൊന്നു കഴിഞ്ഞിട്ടും റോഡിന് സുഗതകുമാരിയുടെ പേരിടാൻ കഴിയാതെ പോയതിനെപ്പറ്റി മേയർ ഉൾപ്പെടെയുളളവരോട് സംസാരിക്കുമെന്ന് പാളയം രാജൻ വ്യക്തമാക്കി.ഇക്കാര്യത്തിൽ വീഴ്‌ച സംഭവിച്ചിട്ടുണ്ട്.പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ ശ്രദ്ധയിൽ ഇക്കാര്യം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. നഗരസഭയിലെ പല ജനപ്രതിനിധികളും റോഡിന്റെ കാര്യം തന്നെ മറന്ന മട്ടിലാണ് വാർത്തയോട് പ്രതികരിച്ചത്. കടലാസ് പണികൾ ഏതുവരെയായി എന്നു നോക്കാമെന്ന് പറഞ്ഞശേഷം ചിലർ ഒഴിഞ്ഞുമാറി. തിരുവനന്തപുരം നഗരത്തിന്റെ സാംസ്കാകരിക മുഖമായിരുന്ന സുഗതകുമാരി ടീച്ചറോട് നഗരസഭ കാണിച്ച അനീതിയിൽ അവരോടൊപ്പം പ്രവർത്തിച്ചവർക്ക് കടുത്ത അമർഷമുണ്ട്.

പേരിടൽ നീണ്ടത്...

പൊതുമരാമത്ത് വകുപ്പിനുകീഴിലാണ് മ്യൂസിയം - നന്ദാവനം - ബേക്കറി ജംഗ്ഷൻ റോഡ്. സുഗതകുമാരിയുടെ പേര് റോഡിന് നൽകാൻ നഗരസഭയെടുത്ത തീരുമാനം വകുപ്പ് അധികൃതരെ കഴിഞ്ഞ ജനുവരിയിൽ അറിയിച്ചു.പരിപാടി സർക്കാർ തലത്തിൽ നടത്താമെന്നായിരുന്നു പൊതുമരാമത്ത് വകുപ്പിന്റെ തീരുമാനം.ടീച്ചറെ സ്‌നേഹിക്കുന്നവർ കുറ്റം പറയാത്ത രീതിയിൽ റോഡിനിരുവശങ്ങളിലും വൃക്ഷത്തൈ നട്ടുപിടിപ്പിക്കണമെന്നും മുഖ്യമന്ത്രിയെ കൊണ്ടുവന്ന് റോഡ് ഉദ്ഘാടനം ചെയ്യിക്കണമെന്നും അന്നത്തെ വകുപ്പ് മന്ത്രി ജി.സുധാകരൻ നഗരസഭ അധികൃതരോട് പറഞ്ഞു.അതിനിടയിൽ നിയമസഭാ തിരഞ്ഞെടുപ്പ് വന്നുപോയതോടെ നഗരസഭ സുഗതകുമാരിയേയും റോഡിനേയും മറക്കുകയായിരുന്നു.

'എന്തുകൊണ്ടാണ് ഇങ്ങനെയൊരു കാലതാമസമുണ്ടായതെന്ന് അറിയില്ല.അന്വേഷിച്ച ശേഷം കൂടുതൽ പ്രതികരിക്കാം.'

ആര്യാ രാജേന്ദ്രൻ

മേയർ

'മലയാള ഭാഷയ്‌ക്കും പരിസ്ഥിതിക്കും വേണ്ടിയാണ് സുഗതകുമാരി ജീവിച്ചത്.നഗരസഭ ഇങ്ങനെയൊരു തീരുമാനമെടുത്ത ശേഷം നടപ്പാക്കാതെയിരിക്കുന്നത് ടീച്ചറെ അപമാനിക്കുന്നതിന് തുല്യം.സുഗതകുമാരി ഓടിക്കളിച്ച് വളർന്ന റോഡാണിത്. അടിയന്തര നടപടി നഗരസഭ സ്വീകരിക്കണം'

പാലോട് രവി

ഡി.സി.സി പ്രസിഡന്റ്

'താത്കാലിക ലാഭത്തിന് വേണ്ടിയാണ് അന്ന് അത്തരമൊരു പ്രഖ്യാപനം നടത്തിയത്.നഗരസഭ ഓരോ പദ്ധതിയോടും കാണിക്കുന്ന പിടിപ്പുകേടിന്റെ ഉദാഹരണമാണ് ഇത്.പക്വതയില്ലാത്ത ഭരണസമിതി സുഗതകുമാരിയോട് അനാദരവ് കാട്ടിയിരിക്കുകയാണ്.കേരളകൗമുദി വാർത്ത അടുത്ത നഗരസഭ കൗൺസിലിൽ ഉന്നയിക്കും.'

വി.വി.രാജേഷ്

ബി.ജെ.പി ജില്ലാ പ്രസിഡന്റ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.