₹സർക്കാരിന് ഏഴിടത്ത് വീഴ്‌ച
തിരുവനന്തപുരം: കേരളത്തിൽ നടക്കുന്നത് ഓൺലൈൻ ഭരണമാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
മന്ത്രിമാർ ഓഫീസുകളിൽ വന്നിട്ട് ആഴ്‌ചകളായി. മുഖ്യമന്ത്രി വിദേശത്ത് പോയപ്പോൾ ബദൽ സംവിധാനം ഒരുക്കിയില്ല. പതിനഞ്ച് മിനിറ്റ് മാത്രമാണ് മന്ത്രിസഭായോഗം ചേർന്നത്. ജനങ്ങളെ വിധിക്ക് വിട്ടുകൊടുക്കുന്ന അവസ്ഥയാണ്. കൊവിഡ് പ്രതിരോധം ഡോളോ ഗുളികയിൽ മാത്രം ഒതുങ്ങി.
സർക്കാരിന്റെ താത്പര്യം പാർട്ടി താത്പര്യം മാത്രമാണ്. 25ന് കേരള സർവകലാശാല കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് കോളേജുകൾ അടയ്‌ക്കാത്തത്. കുടുംബശ്രീയിൽ ആധിപത്യം സ്ഥാപിക്കാൻ കൊവിഡ് സമയത്തും വ്യഗ്രതയാണ്. ഉദ്യോഗസ്ഥർ എത്രമാത്രം സമ്മർദ്ദത്തിന് വിധേയമാകുന്നുവെന്നതിന് തെളിവാണ് കാസർകോട് കളക്‌ടറുടെ നടപടി. ടി.പി.ആർ കാണിച്ചായിരുന്നു നേരത്തെ കേരളം ഒന്നാമതെന്ന് പറഞ്ഞിരുന്നത്. കാര്യങ്ങൾ കൈവിട്ട് പോയപ്പോൾ ടി.പി.ആർ വേണ്ടെന്ന് പറയുകയാണ്.ഭരണം നടത്തുന്ന സി.പി.എമ്മിന് തിരുവാതിര കളിക്കാമെങ്കിൽ ഞങ്ങൾക്ക് കൂടുതൽ ആളെ വച്ച് കല്യാണം നടത്തിയാൽ എന്താ കുഴപ്പമെന്ന് ജനങ്ങൾ ചോദിച്ചാൽ അവരെ കുറ്റപ്പെടുത്താൻ കഴിയില്ല. എ.പി.എൽ-ബി.പി.എൽ വ്യത്യാസമില്ലാതെ അടിയന്തരമായി ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്യണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
വീഴ്‌ചകൾ
നിയന്ത്രണങ്ങൾ ലംഘിച്ച് പാർട്ടി സമ്മേളനങ്ങൾ നടത്തി
സമയത്തിന് കോളേജുകളും സ്കൂളുകളും അടച്ചില്ല
മൂന്നാം തരംഗത്തിന് വേണ്ട മുന്നൊരുക്കങ്ങൾ നടത്തിയില്ല.
ആശുപത്രികളിൽ ആവശ്യത്തിന് മരുന്നോ മറ്റ് സംവിധാനങ്ങളോ ഒരുക്കിയില്ല
കൊവിഡ് രോഗികളുടെ വീടുകളിൽ വൈദ്യസഹായം എത്തിക്കാൻ സംവിധാനം ഒരുക്കിയില്ല
പ്രാഥമിക ചികിത്സക്കുള്ള സി.എഫ്.എൽ.സികൾ നേരത്തേ സജ്ജമാക്കിയില്ല
രോഗവ്യാപനം കാരണം തൊഴിൽ നഷ്‌ടമായവർക്ക് സഹായം എത്തിക്കുന്നില്ല
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |