തിരുവനന്തപുരം : സംസ്ഥാനത്ത് ഒമിക്രോൺ വ്യാപകമായതോടെ, ഗുരുതരാവസ്ഥയിലാകുന്നവരുടെ എണ്ണം കൂടുന്നു. രണ്ടാംതരംഗത്തിന് ശേഷം കൊവിഡിതര ചികിത്സകൾ കാര്യക്ഷമമാക്കിയ സർക്കാർ സ്വകാര്യ ആശുപത്രികളിലെ ചികിത്സാ സംവിധാനങ്ങൾ നേരിടുന്നത് കടുത്ത വെല്ലുവിളി.
രോഗികളുടെ എണ്ണം കുതിച്ചുയർന്ന തിരുവനന്തപുരത്താണ് പ്രതിസന്ധി രൂക്ഷം. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ25 കൊവിഡ് ഐ.സി.യു കിടക്കകകളും നിറഞ്ഞു. ജില്ലയിൽ സ്വകാര്യ ആശുപത്രികളിൽ ഐ.സിയു കിട്ടാനില്ല. പ്രായമായവരാണ് ഗുരുതരാവസ്ഥയിലാകുന്നവരിൽ ഏറെയും.
കൊവിഡ് രോഗികളുടെ എണ്ണം കുറഞ്ഞ സാഹചര്യത്തിൽ ആശുപത്രികളെല്ലാം കൊവിഡ് ചികിത്സാ വാർഡുകളും ഐ.സിയു കിടക്കകളും ചുരുക്കിയിരുന്നു. എന്നാലിപ്പോൾ, കൊവിഡ് രോഗികൾക്കായി കൂടുതൽ സംവിധാനങ്ങൾ കണ്ടെത്തേണ്ട സ്ഥിതിയാണ്. ഹൃദ്രോഗമുൾപ്പെടെയുള്ള അനുബന്ധ രോഗങ്ങളുള്ളവരെ ഒാക്‌സിജൻ കുറഞ്ഞാലുടൻ ഐ.സി.യുവിലേക്ക് മാറ്റണം.
പടരുന്നത് ഒമിക്രോൺ
കൊവിഡ് ബാധിതരിൽ പ്രായമായവർക്കും, അനുബന്ധരോഗങ്ങളുള്ളവർക്കും നൽകുന്ന മോണോ ക്ലോണൽ ആന്റിബോഡി ഒമിക്രോണിന് ഫലപ്രദമല്ലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. കേരളത്തിൽ ഇപ്പോൾ 95ശതമാനവും ഒമിക്രോൺ വകഭേദമാണ്. കാസിരിവിമാബ്, ഇംഡെവിമാബ് എന്നീ ആന്റിബോഡികൾ ചേർത്താണ് ഈ ആന്റിബോഡി നിർമിക്കുന്നത്. 56000 രൂപ ചെലവ് വരുന്ന ഈ മരുന്നിനെ ഒമിക്രോൺ അതിജീവിക്കും. അമേരിക്കയിലും യൂറേപ്പിലും ലഭ്യമാകുന്ന സോട്രോവിമാബ് ആന്റിബോഡി ഒമിക്രോണിനെ പ്രതിരോധിക്കും. ഇത് ഇന്ത്യയിലെത്തിയിട്ടില്ല.
രണ്ടാഴ്ച നിർണായകം
നിലവിൽ കൊവിഡ് ബാധിതരിൽ ഏറെയും ചെറുപ്പക്കാരാണെങ്കിലും, അവരിൽ നിന്ന് പ്രായമായവരിലേക്കും അനുബന്ധരോഗമുള്ളവരിലേക്കും വൈറസ് എത്തിയ ശേഷം സ്ഥിതി രൂക്ഷമാകും. വരുന്ന രണ്ടാഴ്‌ച നിർണായകമാണെന്നും, അതിനിടയിൽ ആശുപത്രിയിലെത്തുന്നവരുടെ എണ്ണത്തിൽ വലിയ വർദ്ധനവുണ്ടാകുമെന്നാണ് ആരോഗ്യവിദഗ്ദ്ധരുടെ നിഗമനം.
കോളേജുകൾപലതും കൊവിഡ്ക്ലസ്റ്ററുകൾ
തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായിരിക്കെ, കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് 25 ന് തന്നെ നടത്താനുറച്ച് സർക്കാർ. പല കോളേജുകളും കൊവിഡ് ക്ലസ്റ്ററുകളായി മാറിയതോടെ അടച്ചിട്ടിരിക്കുന്ന സാഹചര്യത്തിലും തീരുമാനം മാറ്റാത്തതിൽ വ്യാപക പ്രതിഷേധമുയരുന്നു.
വിദ്യാർത്ഥികൾ പലരും കൊവിഡ് ബാധിതരായി ചികിത്സയിലാണ്. യൂണിയൻ തിരഞ്ഞെടുപ്പിന് കുട്ടികൾ കോളേജിലെത്തുന്നത് രോഗവ്യാപനത്തിന് കൂടുതൽ കാരണമാകുമെന്നതാണ് . തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെങ്കിൽ മന്ത്രിയുടെ നിർദ്ദേശം ലഭിക്കണമെന്നാണ് സർവകലാശാലാ അധിതരുടെ നിലപാട്.
'മൂന്നാംതരംഗത്തിന്റെ യഥാർത്ഥ ചിത്രം രണ്ടാഴ്ചക്കുള്ളിൽ തെളിയും. പ്രായമായവരെയും മറ്റ് രോഗങ്ങളുള്ളവരെയും പ്രത്യേകം കരുതണം.'
-ഡോ.പദ്മനാഭഷേണായി
ആരോഗ്യവിദഗ്ധൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |