വിഴിഞ്ഞം: കൊലപാതക കേസിൽ ജാമ്യമെടുത്ത് പുറത്തിറങ്ങിയ പ്രതി നാട്ടിലേക്ക് മുങ്ങി. വിചാരണയ്ക്ക് ഹാജരാകാതെവന്ന പ്രതി മരിച്ചുപോയെന്ന് വക്കീൽ കോടതിയിൽ അറിയിച്ചു. എന്നാൽ, മരണ സർട്ടിഫിക്കറ്റ് ഹാജരാക്കാത്തതിനെ തുടർന്ന് പ്രതിക്കെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. മരണസർട്ടിഫിക്കറ്റ് തേടിപ്പോയ വിഴിഞ്ഞം പൊലീസ് 'പരേതനെ' വീട്ടിൽ നിന്ന് ജീവനോടെ പിടികൂടി സ്റ്റേഷനിൽ എത്തിച്ചു.
തമിഴ്നാട് രാമനാഥപുരം സ്വദേശി സീനുമുഹമ്മദി (60) നെയാണ് വിഴിഞ്ഞം എസ്.ഐ.മാരായ സമ്പത്ത്, വിനോദ് എന്നിവരടങ്ങിയ സംഘം പിടികൂടിയത്.2017 ലാണ് കേസിനാസ്പദമായ സംഭവം . വിഴിഞ്ഞം ഫിഷ് ലാൻഡിംഗ് സെന്ററിൽ പണികഴിപ്പിച്ച കെട്ടിടത്തിൽ രാത്രിയിൽ ഉറങ്ങാൻ കിടക്ക വിരിക്കുന്നതുമായി ബന്ധപ്പെട്ട വാക്കേറ്റം വിഴിഞ്ഞം കോട്ടപ്പുറം സ്വദേശി റോബർട്ടിന്റെ മരണത്തിന് വഴിതെളിച്ചിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികളായ ജോൺസൺ, മുഹമ്മദാലി, സീനുമുഹമ്മദ് എന്നിവരെ വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തു. ജാമ്യത്തിലിറങ്ങിയ പ്രതികളിൽ സീനുമുഹമ്മദ് തമിഴ്നാട്ടിലേക്ക് മുങ്ങി. തെളിവിന്റെ അഭാവത്തിൽ കോടതി വാറണ്ട് പുറപ്പെടുവിച്ചു. ബന്ധുക്കളെ കണ്ടെത്തി മരണ സർട്ടിഫിക്കറ്റ് വാങ്ങാൻ പുറപ്പെട്ട പൊലീസ് രാമേശ്വരത്തിന് സമീപം രാമനാഥപുരത്തെ വീട്ടിൽ നിന്ന് പ്രതിയെ കണ്ടെത്തി. സീനുമുഹമ്മദിനെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |