കൊണ്ടോട്ടി:കരിപ്പൂരിൽ കസ്റ്റംസിന്റെ കണ്ണ് വെട്ടിച്ച് കടത്തിയ സ്വർണവുമായി പുറത്തിറങ്ങിയ യാത്രക്കാരനെ ആക്രമിച്ച സംഘത്തിലെ രണ്ടുപേരെ കരിപ്പൂർ പൊലീസ് പിടികൂടി. യാത്രക്കാരനിൽ നിന്ന് ഒരു കിലോ സ്വർണ മിശ്രിതവും ആക്രമികളിൽ നിന്ന് രണ്ടു ലക്ഷം രൂപയും മൊബൈൽ ഫോൺ വാഹനവും പൊലീസ് പിടിച്ചെടുത്തു. കൊടുവള്ളി സ്വദേശി നിസാർ, കൈതപ്പൊയിൽ റഫീഖ് എന്നിവരെയാണ് കരിപ്പൂർ വിമാനത്താവള ടെർമിനലിന് മുന്നിൽ നിന്നു കരിപ്പൂർ പൊലീസ് പിടികൂടിയത്. സ്വർണം ഒളിപ്പിച്ചു കടത്തിയ തിരൂർ നിറമരിതൂർ സ്വദേശി ഷക്കീബിനെ പൊലീസ് കസ്റ്റംസിന് കൈമാറും. ശനിയാഴ്ച പുലർച്ചെ രണ്ടരയോടെ കരിപ്പൂർ വിമാനത്താവള ടെർമിനിലിന് മുന്നിലാണ് സംഭവം. അബൂദാബിയിൽ നിന്ന് എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കരിപ്പൂരിലെത്തിയ ഷക്കീബ് പുറത്തിറങ്ങി വാഹനം
കയറാനായി പാർക്കിംഗ് ഏരിയയിലേക്കു പോകുന്നതിനിടെയാണ് ആറംഗ സംഘം ഇയാളെ ആക്രമിച്ചത്. ഇതു കണ്ട കരിപ്പൂർ പൊലീസ് സ്ഥലത്തെത്തിയതോടെ സംഘത്തിലെ നാലുപേർ ഓടി രക്ഷപ്പെട്ടു. യാത്രക്കാരനുൾപ്പെടെ മൂന്നുപേരെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് സ്വർണക്കടത്ത് വിവരം പുറത്തറിയുന്നത്. ഒരുകിലോ സ്വർണ മിശ്രിതം ശരീരത്തിൽ ഒളിപ്പിച്ചു കടത്തിയ ഷക്കീബ് കസ്റ്റംസിനെ വെട്ടിച്ചു പുറത്തുകടക്കുകയായിരുന്നു. ഈ സ്വർണം തട്ടിയെടുക്കാനാണ് ആറംഗ സംഘം ഷക്കീബിനെ ആക്രമിച്ചത്. മറ്റു പ്രതികളെക്കുറിച്ച് അന്വേഷണം നടത്തിവരികയാണ്. ഷക്കീബിനെയും പിടികൂടിയ സ്വർണവും കസ്റ്റംസിന് കൈമാറും. രാമനാട്ടുകര സ്വർണ കവർച്ചയ്ക്ക് ശേഷം കരിപ്പൂരിലും പരിസരത്തും പൊലീസ് പരിശോധന കർശനമാക്കിയിട്ടുണ്ട്. വിമാനത്താവള അന്താരാഷ്ട്ര ടെർമിനലിൽ പുതിയ പൊലീസ് എയ്ഡ് പോസ്റ്റും ആരംഭിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |