ന്യൂഡൽഹി: ഫെബ്രുവരി 15 മുതൽ രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം കുറഞ്ഞ് തുടങ്ങുമെന്ന് ആരോഗ്യ വിദഗ്‌ദ്ധർ. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ വിദഗ്‌ദ്ധരെ ഉദ്ധരിച്ച് ദേശീയ വാർത്താ ഏജൻസിയായ എ എൻ ഐ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ചില സംസ്ഥാനങ്ങളിൽ പ്രതിദിന കേസുകൾ നിയന്ത്രണവിധേയമായിട്ടുണ്ടെന്നും മറ്റ് ചിലയിടങ്ങളിൽ കുറയാൻ ആരംഭിച്ചിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ മാദ്ധ്യമങ്ങളോട് സൂചിപ്പിച്ചു.
രാജ്യത്ത് ഭൂരിപക്ഷം പേർക്കും വാക്സിനേഷൻ നൽകാൻ സാധിച്ചതും മൂന്നാം തരംഗത്തിന്റെ തീവ്രത കുറയ്ക്കാൻ സഹായിച്ചതായി ആരോഗ്യ മന്ത്രാലയം പറഞ്ഞു. സംസ്ഥാനങ്ങളിൽ നിന്നും ഇതുവരെ ലഭിച്ച കണക്കുകൾ അനുസരിച്ച് ഇതിനോടകം തന്നെ പ്രായപൂർത്തിയായ 75 ശതമാനം പേർക്കും വാക്സിനേഷൻ നൽകികഴിഞ്ഞെന്ന് അരോഗ്യ മന്ത്രാലയവുമായി ബന്ധപ്പെട്ട അധികൃതർ പറഞ്ഞു.
3,06,064 പ്രതിദിന കൊവിഡ് കേസുകളാണ് ഇന്ന് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇന്നലെ റിപ്പോർട്ട് ചെയ്ത പ്രതിദിന കേസുകളെക്കാളും 27,469 കുറവ് രോഗികൾക്കാണ് ഇന്ന് പുതുതായി കൊവിഡ് ബാധിച്ചത്. അതേസമയം പ്രതിദിന പോസിറ്റിവിറ്റി റേറ്റ് 20.75 ശതമാനമായി ഉയർന്നിട്ടുണ്ട്. ഇന്നലെ അത് 17.78 ശതമാനമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |