കൊച്ചി: കൊവിഡിന്റെ ആദ്യതരംഗങ്ങളിൽ തിരിച്ചടി നേരിട്ട കേരള ടൂറിസം ആഭ്യന്തര സഞ്ചാരികളുടെ വരവോടെ നേട്ടത്തിലേക്ക് തിരിച്ചുകയറുന്നു. ടൂറിസം വകുപ്പിന്റെ കണക്കുപ്രകാരം 2021 ജനുവരി മുതൽ സെപ്തംബർ വരെ കേരളത്തിലെത്തിയത് 45.20 ലക്ഷം ആഭ്യന്തര സഞ്ചാരികളാണ്. 2020ൽ ഇത് 39.67 ലക്ഷമായിരുന്നു. അതായത് 2021ലുണ്ടായത് 13.93 ശതമാനക്കിന്റെ വർദ്ധന.
2020ലെ തളർച്ചയിൽ നിന്ന് 2021ന്റെ തുടക്കത്തിൽതന്നെ കേരള ടൂറിസം തിരിച്ചുവന്നിരുന്നു. 2021 ജനുവരിയിൽ 7.8 ലക്ഷവും ഫെബ്രുവരിയിൽ 7.2 ലക്ഷവുമായിരുന്നു ആഭ്യന്തര സഞ്ചാരികൾ. കൊവിഡ് രണ്ടാംതരംഗത്തോടെ ഏപ്രിലിൽ 3.73 ലക്ഷത്തിലേക്കും ജൂണിൽ 1.2 ലക്ഷത്തിലേക്കും സഞ്ചാരികൾ കുറഞ്ഞു.
എന്നാൽ, പുത്തൻ ആശയങ്ങളിലൂടെ ടൂറിസം വകുപ്പും, ടൂറിസം രംഗത്തുള്ളവരും കൈകോർത്തോടെ മേഖല വീണ്ടും ഉണർവിന്റെ ട്രാക്കിലായി. ജൂണിലെ 1.2 ലക്ഷത്തിൽ നിന്ന് ആഗസ്റ്റിൽ 6.26 ലക്ഷത്തിലേക്ക് ആഭ്യന്തര സഞ്ചാരികൾ ഉയർന്നു. സെപ്തംബറിലത് 7.18 ലക്ഷമായി.
ഉണർവിന്റെ കാഹളം (2021 ജനുവരി-സെപ്തബംറിൽ ആഭ്യന്തര സഞ്ചാരികളിൽ മികച്ച വളർച്ചയുണ്ടാക്കിയ ജില്ലകൾ)
വയനാട്- 74.29%
ഇടുക്കി- 50.68%
മലപ്പുറം- 36.79%
ആലപ്പുഴ- 26.81%
കൊല്ലം- 26.73%
കോഴിക്കോട്- 19.35%
വിദേശികൾ 29,412
വിമാനയാത്രയിലും വീസയിലുമുൾപ്പെടെ നിയന്ത്രണമുള്ളതിനാൽ സംസ്ഥാനത്തെത്തുന്ന വിദേശ വിനോദസഞ്ചാരികൾ കുറവാണ്. എങ്കിലും, 2021 ജനുവരി - സെപ്തംബറിൽ 29,412 വിദേശികളെത്തി.
കരുത്തായി പുതിയ പദ്ധതികൾ
ഫാം ടൂറിസം, കാരവൻ ടൂറിസം തുടങ്ങിയ പദ്ധതികളിലൂടെ കൂടുതൽ സഞ്ചാരികളെ ആകർഷിക്കാൻ സംസ്ഥാനം ശ്രമിക്കുന്നു. കാരവൻ ടൂറിസം ഇതിനകം ശ്രദ്ധനേടിക്കഴിഞ്ഞു. തേക്കടി, കോവളം, ആലപ്പുഴ, മൂന്നാർ, ഫോർട്ട്കൊച്ചി തുടങ്ങിയ കേന്ദ്രങ്ങളിൽ ടൂറിസം പ്രവർത്തനം പരിഷ്കരിച്ച് കൂടുതൽ സഞ്ചാരികളെ ആകർഷിക്കാനുള്ള പദ്ധതികളും ടൂറിസം വകുപ്പ് ആസൂത്രണം ചെയ്യുന്നുണ്ട്.
കണക്കുകളുടെ സഞ്ചാരം
2017-18ൽ 36,000 കോടി രൂപ വരുമാനം സംസ്ഥാന ടൂറിസം നേടിയിരുന്നു. 2018-19ൽ 40,000 കോടി. 2019-20ൽ 45,000 കോടി പ്രതീക്ഷിച്ചെങ്കിലും കൊവിഡ് ഭീതിമൂലം 35,000 കോടിയിലൊതുങ്ങി. 2020-21ൽ 50,000 കോടിക്കുമേൽ പ്രതീക്ഷിച്ചെങ്കിലും കൊവിഡ് എല്ലാം തകർത്തു. അടുത്തവർഷത്തോടെ വരുമാനത്തിന്റെ മുഖ്യപങ്കും തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തുന്നത്.
23.5 ശതമാനം തൊഴിൽ
സംസ്ഥാനത്തെ മൊത്തം തൊഴിലിന്റെ 23.5 ശതമാനം പങ്കുവഹിക്കുന്നത് ടൂറിസമാണ്. കേരളത്തിലെ ഏറ്റവും വലിയ തൊഴിലിടവും ടൂറിസമാണ്.
സാഹസിക ടൂറിസം:
കുതിച്ചുയരാൻ കേരളം
ദീപു.ആർ
തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധികൾക്കിടയിലും സാഹസിക ടൂറിസം മേഖലയിൽ കുതിച്ചുയരാനൊരുങ്ങുകയാണ് കേരളം.
കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റിയുടെ കീഴിൽ 31 സാഹസിക ടൂറിസം ആക്ടിവിറ്റികൾക്കായി ആരംഭിച്ച രജിസ്ട്രേഷനിൽ നിരവധി സംരംഭകർ പങ്കാളികളായി. കോവളം, ഇടുക്കി രാജക്കാട്, വാഗമൺ, മൂന്നാർ രാജകുമാരി, വയനാട്ടിലെ ബാണസുരസാഗർ എന്നിവിടങ്ങളിൽ നിന്നുള്ള സംരംഭകരാണ് പദ്ധതിയിൽ ആകൃഷ്ടരായെത്തിയിരിക്കുന്നത്.ടൂറിസം മന്ത്രിയുടെ മണ്ഡലമായ ബേപ്പൂരിലെ മാറാട്, ഗോദീശ്വരം, ബേപ്പൂർ ബീച്ചുകൾ സർഫിംഗിന് അനുകൂലമാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ ഇവിടങ്ങളിൽ നിന്നുളള നീന്തലറിയാവുന്ന പത്ത് പേർക്ക് സർഫിംഗ് പരിശീലനം നൽകുന്നു. സർഫിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള കോവളം സർഫിമഗ് ക്ളബ്ബ്, വർക്കല മൂൺവേവ് സർഫിംഗ് ക്ളബ്ബ് എന്നിവയുടെ നേതൃത്വത്തിലാണ് മൂന്നുമാസത്തെ പരിശീലനം.
ട്രക്കിംഗ്, ഹൈകിംഗ്,നാച്വർവാക്ക്,ബേർഡ് വാച്ചിംഗ്, സൈക്ളിംഗ് ടൂർ,റോക്ക് ക്ലൈംമ്പിംഗ്, ആർട്ടിഫിഷ്യൽ വാൾ ക്ലൈംബ്ബിംഗ്, അബ്സീലിംഗ്, ആൾടെറൈൻ വെഹിക്കിൾ, ടൂർസ് ജീപ്പ് സവാരി.
ജലം
വാട്ടർ സ്പോഴ്സ് സെന്റർ ജനറൽ,ബോട്ട്സ് ആന്റ് വാട്ടർ സ്പോർട്സ് റൈഡ്സ്, പാരാസെയിലിംഗ്, വാട്ടർ സ്കീയിംഗ്, പവർ ബോട്ട് ഫൺറൈഡ്സ്, ജെറ്റ് സ്കീ, വിൻഡ് സർഫിംഗ്, ഡിൻഗി സെയിലിംഗ്, കയാക്കിംഗ് ആന്റ് കനോയിംഗ്, ബാംബൂ റാഫ്റ്റിംഗ്.
വ്യോമം
പാരാഗ്ളൈഡിംഗ് ആന്റ് ഹാങ്ങ് ഗ്ലൈഡിംഗ്.
സാഹസിക ടൂറിസത്തെ പ്രോത്സാഹിപ്പിക്കുകയും വിനോദ സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്യുകയാണ് ടൂറിസം വകുപ്പിന്റെ ലക്ഷ്യം. സാഹസിക ടൂറിസം രംഗത്ത് സർക്കാർ പ്രഖ്യാപിച്ച സുരക്ഷ നിർദേശങ്ങളും മാനദണ്ഡങ്ങളും പാലിച്ചിട്ടുള്ള എല്ലാ സ്ഥാപനങ്ങൾക്കും രജിസ്ട്രേഷൻ അനുവദിക്കും. 5000 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. സ
- കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ കൗൺസിൽ.
ജില്ലകൾ തോറും
അഡ്വഞ്ചർപാർക്ക്
കേരളത്തിലെ എല്ലാ ജില്ലകളിലും സ്ഥല ലഭ്യതയ്ക്കനുസരിച്ച് അഡ്വഞ്ചർ പാർക്ക് നിർമ്മിക്കും കേരളത്തിലെ പ്രധാനപ്പെട്ട 50 സാഹസിക ടൂറിസം കേന്ദ്രങ്ങളെ ദേശീയ അന്തർദേശീയ നിലവാരത്തിലുള്ള സാഹസിക ടൂറിസം കേന്ദ്രങ്ങളാക്കി മാറ്റാനും പദ്ധതിയുണ്ട്.
ടൂറിസത്തിന്റെ കരുത്തിന്
ഇന്ത്യയ്ക്ക് പുതിയനയം
കൊച്ചി: കൊവിഡ് അയയുമ്പോൾ വിദേശ വിനോദസഞ്ചാരികളെ ആകർഷിക്കാൻ പ്രഖ്യാപിച്ച സൗജന്യ വീസ പദ്ധതി ടൂറിസത്തിന് കരുത്താകുന്നു. അഞ്ചുലക്ഷം പേർക്ക് സൗജന്യ വീസ നൽകുമെന്നാണ് കഴിഞ്ഞവർഷം ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചത്. ചാർട്ടേഡ് വിമാനങ്ങളിലെത്തിയ 15,000 പേർക്ക് സൗജന്യ വീസ ഇതിനകം നൽകിയെന്ന് കേന്ദ്രം വ്യക്തമാക്കി.
2019ൽ 1.10 കോടി വിദേശ സഞ്ചാരികൾ ഇന്ത്യയിലെത്തിയിരുന്നു. ഇതുവഴി 3,000 കോടി ഡോളറിന്റെ (2.24 ലക്ഷം കോടി രൂപ) വിദേശ നാണയവരുമാനവും ലഭിച്ചു. ഓരോ വിദേശ സഞ്ചാരിയും ശരാശരി 21 ദിവസം ഇന്ത്യയിൽ തങ്ങാറുണ്ടെന്നാണ് കണക്ക്. ഇവർ ദിവസവും ശരാശരി 2,400 രൂപ ചെലവഴിക്കുന്നു.
കൊവിഡിനെ തുടർന്ന് 2020ൽ ദേശീയതലത്തിൽ ടൂറിസം മേഖല നിർജീവമായി. 2021ന്റെ തുടക്കത്തിൽ മികച്ച തിരിച്ചുകയറ്റമുണ്ടായെങ്കിലും രണ്ടാംതരംഗം തിരിച്ചടിയായി. 2019ലെ വരുമാനത്തിന്റെ 50 ശതമാനമെങ്കിലും അതിവേഗം തിരിച്ചുപിടിച്ചാൽ, അത് മേഖലയ്ക്കാകെ ആശ്വാസമാകുമെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ.
കഴിഞ്ഞ ആഗസ്റ്റിൽ 84,955 വിദേശ സഞ്ചാരികൾ ഇന്ത്യയിലെത്തിയിരുന്നു. സെപ്തംബറിൽ 1.06 ലക്ഷത്തിലേക്കും ഒക്ടോബറിൽ 1.81 ലക്ഷത്തിലേക്കുമുയർന്നു. ഉത്സവകാലമായതിനാൽ നവംബർ - ഡിസംബറിലും മികച്ച വളർച്ചയാണ് വിലയിരുത്തിയിട്ടുള്ളത്.
അടിമുടിമാറാൻ ഇന്ത്യ ടൂറിസം
കൊവിഡിന് ശേഷം ടൂറിസത്തെ അടിമുടി പരിഷ്കരിക്കാനുള്ള പുതിയനയം രൂപീകരിക്കുകയാണ് കേന്ദ്രം. അഞ്ച് ലക്ഷ്യങ്ങളാണ് നയത്തിന്റെ ഭാഗമായുള്ളത്. ദേശീയ ഹരിത ടൂറിസം മിഷൻ, നാഷണൽ ഡിജിറ്റൽ ടൂറിസം മിഷൻ, സ്കിൽ ഡെവലപ്മെന്റ്, ഡെസ്റ്റിനേഷൻ മാനേജ്മെന്റ്, ടൂറിസം എം.എസ്.എം.ഇ മിഷൻ എന്നിവയാണവ.
സുസ്ഥിര വികസനം ഉറപ്പാക്കുകയാണ് ഹരിത ടൂറിസത്തിന്റെ ലക്ഷ്യം. ടൂറിസത്തെ ഡിജിറ്റൽവത്കരിക്കാനാണ് ഡിജിറ്റൽ ടൂറിസം മിഷൻ. ടൂറിസം രംഗത്ത് വൈദഗ്ദ്ധ്യമുള്ളവരെ നിയോഗിച്ച് സേവനം മെച്ചപ്പെടുത്താനാണ് സ്കിൽ ഡെവലപ്മെന്റ്.
സ്വകാര്യ-പൊതുസംരംഭകരെ സംയോജിപ്പിച്ച് പുതിയ പദ്ധതികൾ ആവിഷ്കരിക്കാൻ ഡെസ്റ്റിനേഷൻ മാനേജ്മെന്റിലൂടെ ശ്രമിക്കും. ടൂറിസം അധിഷ്ഠിത ചെറുകിട സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാനാണ് ടൂറിസം എം.എസ്.എം.ഇ മിഷൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |