ആലുവ: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയുടെ അമ്മ ശോഭന ആലുവ ഒന്നാം ക്ലാസ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് ആനി വർഗീസ് മുമ്പാകെ ഇന്നലെ രഹസ്യമൊഴി നൽകി. വൈകിട്ട് മൂന്നിനാരംഭിച്ച മൊഴിയെടുപ്പ് ഒരു മണിക്കൂറിലേറെ നീണ്ടു.
മകൻ അയച്ച കത്തിൽ പറഞ്ഞ കാര്യങ്ങൾ കോടതിയിൽ ആവർത്തിച്ചതായി ശോഭന പറഞ്ഞു. ജയിലിൽ കിടക്കുന്ന മകൻ ആകെ ബുദ്ധിമുട്ടാലാണ്. ജീവനിൽ ഭയമുണ്ട്. എല്ലാം പുറത്ത് വരട്ടെയെന്നാണ് അവൻ പറയുന്നത്. സിനിമാക്കഥ പോലെയാണ് കാര്യങ്ങൾ. അഭിനയിച്ച് പരിചയം വന്നവരാണ് ഇതിലുള്ളത്. എനിക്കും മകനും അഭിനയിക്കാനറിയില്ല. സുനി പൊലീസിനോട് പറഞ്ഞാലും കോടതിയിൽ പറഞ്ഞാലും ഒന്നും വിലപ്പോകില്ല. നടിയോട് വ്യക്തിപരമായ യാതൊരു വൈരാഗ്യവുമില്ല. ദിലീപിന് വേണ്ടിയാണ് എല്ലാം ചെയ്തത്. തന്റെ ജീവൻ എപ്പോൾ വേണമെങ്കിലും നഷ്ടപ്പെടുമെന്ന് സുനി പറയാറുണ്ട്. എന്തും വരട്ടെയെന്ന് കരുതിയാണ് കോടതിയോട് എല്ലാം പറഞ്ഞതെന്നും ശോഭന പറഞ്ഞു.
ദിലീപിന്റെ വാക്കിൽ പെട്ടുപോയി, സുനി എല്ലാം വെളിപ്പെടുത്തും: ശോഭന
ദിലീപിന്റെ വാക്കിൽ മകൻ പെട്ടുപോയെന്നും എല്ലാ കാര്യങ്ങളും അവൻ ഉടൻ കോടതിക്കുമുന്നിലും ലോകത്തോടും തുറന്നുപറയുമെന്നും നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനിയുടെ മാതാവ് ശോഭന മാദ്ധ്യമങ്ങളോട് പറഞ്ഞു. സുനിയെ ജയിലിലെത്തി കണ്ടശേഷമായിരുന്നു പ്രതികരണം. അവന് കുറ്റബോധമുണ്ട്. ജീവനോടെ ഉണ്ടെങ്കിൽ സുനി എല്ലാം പറയും. പെടുത്തിയതിലും പെട്ടതിലും അവന് വിഷമമുണ്ട്. സമയമാകുമ്പോൾ എല്ലാകാര്യങ്ങളും വെളിപ്പെടുത്തും.
ദിലീപ് കൊമ്പനാനയെ പോലെയാണ്, മറ്റുള്ളവർ അണ്ണാനെ പോലെയും. കൊമ്പനെ അണ്ണാന് എന്തു ചെയ്യാൻ പറ്റും? എല്ലാം തുറന്നുപറഞ്ഞ സംവിധായകൻ ബാലചന്ദ്രകുമാർ അനുഭവിക്കുന്നത് കാണുന്നില്ലേ? പത്തിലധികം പേർക്ക് എല്ലാം തുറന്നുപറയണമെന്നുണ്ട്. ദിലീപിനെ ഭയന്നാണ് അവരാരും രംഗത്തു വരാത്തത്. വരുംദിവസങ്ങളിൽ കൂടുതൽപ്പേർ രംഗത്ത് വന്നേക്കുമെന്നും അവർ പറഞ്ഞു. ഇന്നലെ ഉച്ചയോടെ ശോഭനയുടെ രഹസ്യമൊഴി ആലുവ മജിസ്‌ട്രേറ്റ് കോടതിയിൽ രേഖപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |