പതിനഞ്ചര കിലോ കഞ്ചാവ്, രണ്ടു കിലോ ഹാഷിഷ് ഓയിൽ
കിഴക്കമ്പലം: സ്വകാര്യ എൻജിനീയറിംഗ് കോളേജ് വിദ്യാർത്ഥികളുടെ താമസസ്ഥലത്തു നിന്ന് എം.ഡി.എം.എ ഉൾപ്പെടെ മയക്കുമരുന്നിന്റെ വൻശേഖരം പിടികൂടി. മൂന്നുപേരെ എക്സൈസ് പിടികൂടി. ഒരാൾ ഓടി രക്ഷപ്പെട്ടു.
പതിനഞ്ചര കിലോ കഞ്ചാവ്, രണ്ടു കിലോ ഹാഷിഷ് ഓയിൽ, 3 ഗ്രാം എം.ഡി.എം.എ എന്നിവയാണ് വിദ്യാർത്ഥികൾ താമസിക്കുന്ന ചേലക്കുളം ആഞ്ഞിലിച്ചുവടിന് സമീപത്തെ മുറിയിൽ നിന്ന് പിടിച്ചെടുത്തത്. വില്പനയ്ക്കായി സൂക്ഷിച്ചിരുന്നതാണ് ഇവയെന്ന് അധികൃതർ അറിയിച്ചു. നടപടികൾ പൂർത്തിയാകാത്തതിനാൽ പിടിയിലായവരുടെ പേര് വെളിപ്പെടുത്തിയിട്ടില്ല.
എക്സൈസ് എത്തിയപ്പോഴേക്കും സംഘത്തലവൻ മൊബൈൽ ഫോൺ ഓഫ് ചെയ്ത് മുങ്ങിയിരുന്നു. കണ്ണൂർ, പത്തനംതിട്ട സ്വദേശികളാണ് പിടിയിലായതെന്നാണ് വിവരം. ഒരാൾ കോഴ്സ് കഴിഞ്ഞിട്ടും സെമസ്റ്റർ പരീക്ഷകൾ എഴുതാൻ തങ്ങുകയായിരുന്നു. മാമല എക്സൈസ് സി.ഐ. സുമേഷ് ഭാസിയുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. കഴിഞ്ഞ ദിവസം അങ്കമാലിയിൽ പിടികൂടിയ വൻ കഞ്ചാവ് ശേഖരവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് വിദ്യാർത്ഥികളുടെ മയക്കുമരുന്ന് വ്യാപാരത്തെക്കുറിച്ച് വിവരം ലഭിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |