വെള്ളിയാമറ്റം: പൂച്ചപ്രയിൽ മദ്യപാനത്തിനിടെ സുഹൃത്തിനെ വാക്കത്തിക്ക് വെട്ടിക്കൊലപ്പെടുത്തിയത് ഫോൺ നശിപ്പിച്ചതിനെ ചൊല്ലി ഇരുവരും തമ്മിലുണ്ടായ വഴക്കിനെ തുടർന്ന്. ശനിയാഴ്ച രാത്രി പൂച്ചപ്ര കൊല്ലംപ്ലാക്കൽ സനലാണ് (50) കൊല്ലപ്പെട്ടത്. സംഭവസ്ഥലത്ത് നിന്ന് നാട്ടുകാർ പിടികൂടിയ പൂച്ചപ്ര ചേലപ്ലായ്ക്കൽ അരുണിന്റെ (ഉണ്ണി- 38) അറസ്റ്റ് ഇന്നലെ പൊലീസ് രേഖപ്പെടുത്തി. രാത്രി എട്ട് മണിയോടെ അരുൺ ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടിലായിരുന്നു കൊലപാതകം നടന്നത്. മരിച്ച സനലും അരുണും സുഹൃത്തുക്കളായിരുന്നു. കൂലിപ്പണിക്കാരായ ഇരുവരും മറ്റു സുഹൃത്തുക്കളും ചേർന്ന് സംഭവ ദിവസം വൈകിട്ട് മൂലമറ്റത്തു നിന്ന് മദ്യം വാങ്ങി അരുണിന്റെ വീട്ടിലെത്തി മദ്യപിച്ചു. രാത്രി ഏഴരയോടെ സുഹൃത്തുക്കൾ പിരിഞ്ഞുപോയി. ഒരാഴ്ച മുമ്പുണ്ടായ വഴക്കിനെ തുടർന്ന് സനലിന്റെ ഫോൺ അരുൺ നശിപ്പിച്ചിരുന്നു. പുതിയ ഫോൺ വാങ്ങി നൽകാമെന്ന് സനലിന് അരുൺ ഉറപ്പ് നൽകിയിരുന്നു. എന്നാൽ അരുൺ വാക്ക് പാലിച്ചില്ല. ഇതെചൊല്ലി സംഭവദിവസം മറ്റുള്ളവർ പോയശേഷം അരുണിനോട് സനൽ ചോദിച്ചു. തുടർന്ന് ഇരുവരും തമ്മിൽ വാക്ക് തർക്കം ഉണ്ടാവുകയും അരുൺ അടുക്കളയിലിരുന്ന വാക്കത്തിയെടുത്ത് സനലിനെ വെട്ടുകയുമായിരുന്നു. സ്ഥിരം മദ്യപാനമുള്ള അരുണിന്റെ വീട്ടിൽ നിന്ന് ബഹളം പതിവായിരുന്നു. അതിനാൽ, ശബ്ദം കേട്ടെങ്കിലും അയൽവാസികൾ ആരും ശ്രദ്ധിച്ചില്ല. എന്നാൽ അരുൺ അയൽവാസിയായ അനന്തുവിന്റെ വീട്ടിലെത്തി താൻ സനലിനെ കൊന്ന് വീട്ടിൽ ഇട്ടിട്ടുണ്ടെന്നും പൊലീസിനെ അറിയിക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. അനന്തു അരുണിനെയും കൂട്ടി നാട്ടുകാരുടെ സഹായത്തോടെ സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് മുറ്റത്ത് രക്തത്തിൽ കുളിച്ചുകിടക്കുന്ന സനലിന്റെ മൃതദേഹം കണ്ടത്. തുടർന്ന് നാട്ടുകാരിലൊരാൾ കാഞ്ഞാർ പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് ഉടൻ സ്ഥലത്തെത്തി അരുണിനെ കസ്റ്റഡിയിൽ എടുത്ത് മൃതദേഹത്തിന് പൊലീസ് കാവലും ഏർപ്പെടുത്തി. വീടിനു പുറകു വശത്തുള്ള ഷീറ്റ് ഇട്ട ഷെഡ്ഡിൽ വച്ചാണ് കൊലപാതകം നടത്തിയതെന്ന് കരുതുന്നു. ഷെഡ്ഡിൽ രക്തം കിടപ്പുണ്ട്. എന്നാൽ മുറ്റത്താണ് മൃതദേഹം കിടന്നിരുന്നത്. ഇത് സംബന്ധിച്ച് വ്യക്തത ഇല്ല. ദേഹമാസകലം മുറിവ് ഉണ്ടായിരുന്നു. ഇന്നലെ രാവിലെയാണ് തൊടുപുഴ ഡിവൈ.എസ്.പി എ.ജി. ലാലിന്റെ നേതൃത്വത്തിൽ കാഞ്ഞാർ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. മായയാണ് സനലിന്റെ ഭാര്യ. കാഞ്ഞാർ സി.ഐ സോൾജിമോൻ, പ്രിൻസിപ്പൽ എസ്.ഐ ജിബിൻ തോമസ്, എസ്.ഐമാരായ ഉബൈസ്, സജി പി. ജോൺ, എ.എസ്.ഐ സാംകുട്ടി, സ്പെഷ്യൽ ബ്രാഞ്ച് എ.എസ്.ഐ സാനു എന്നിവരുടെ നേതൃത്വത്തിലാണ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ചത്. ഫോറൻസിക് സയന്റിഫിക് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘവും സ്ഥലത്തെത്തി തെളിവ് ശേഖരിച്ചു. ഇന്ന് പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |