ദുബായ്: തലസ്ഥാനമായ അബുദാബിയെ ലക്ഷ്യമിട്ട് ഇന്നലെ ഹൂതി വിമതർ തൊടുത്തു വിട്ട രണ്ട് ബാലിസ്റ്റിക് മിസൈലുകൾ തകർത്തതായി യു.എ.ഇ. നശിപ്പിച്ച മിസൈലുകളുടെ അവശിഷ്ടങ്ങൾ അബുദാബിയുടെ വിവിധ പ്രദേശങ്ങളിലായി പതിച്ചിട്ടുണ്ടെന്നും സംഭവത്തിൽ ആളപായമില്ലെന്നും ,ഏതാക്രമണത്തേയും ചെറുക്കാൻ രാജ്യത്തിന് ശേഷിയുണ്ടെന്നും യു.എ.ഇ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
ഇന്നലെ പുലർച്ച 4.15 ഓടെ സ്ഫോടന ശബ്ദങ്ങൾ കേട്ടതായും ആകാശത്ത് തീഗോളങ്ങൾ കണ്ടതായും ദൃക്‌സാക്ഷികൾ പറയുന്നു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ അബുദാബിയിലേക്കുള്ള ഏതാനും വിമാനങ്ങൾ വൈകിപ്പിച്ചിരുന്നു.
കഴിഞ്ഞാഴ്ച അബുദാബിയിൽ എണ്ണ ടാങ്കറുകൾക്ക് നേരെയും വിമാനത്താവളത്തിന് സമീപവും ഹൂതി വിമതർ നടത്തിയ ഡ്രോൺ ആക്രമണങ്ങളിൽ രണ്ട് ഇന്ത്യക്കാരടക്കം മൂന്ന് പേർ മരിക്കുകയും ആറുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന യെമനിലെ സനായിൽ ഉൾപ്പെടെ ഹൂതി വിമത കേന്ദ്രങ്ങൾക്കെതിരെ വ്യോമാക്രമണങ്ങൾ നടത്തി. വ്യാഴാഴ്ച യെമനിൽ ഹൂതികളുടെ നിയന്ത്രണത്തിലുള്ള ജയിലിന് നേരെ നടത്തിയ വ്യോമാക്രമണത്തിൽ നൂറോളം പേർ കൊല്ലപ്പെട്ടു
സൗദിയിലും
ആക്രമണം
സൗദിയ്ക്ക് നേരെയും ഇന്നലെ പുലർച്ചെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങൾ നടന്നു. ജിസാനിലെ അഹദ് അൽ മസാരിഹ വ്യാവസായിക മേഖലയെ ലക്ഷ്യം വച്ചുള്ള മിസൈൽ ആക്രമണത്തിൽ രണ്ട് വിദേശ പൗരന്മാർക്ക് പരിക്കേറ്റു. കെട്ടിടങ്ങൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ദാഹ്‌റൻ അൽ ജനൂബിനെ ലക്ഷ്യമാക്കി വന്ന മിസൈലും യെമനിലെ അൽ ജൗഫിൽ നിന്ന് സൗദിയ്ക്ക് നേരെ വിക്ഷേപിച്ച രണ്ട് ഡ്രോണുകളെയും തകർത്തെന്ന് സൗദി സഖ്യസേന അറിയിച്ചു. ആക്രമണങ്ങൾക്ക് തിരിച്ചടിയായി വടക്കൻ യെമനിലെ അൽ - ജൗഫിലുള്ള ഹൂതി മിസൈൽ ലോഞ്ചർ യു.എ.ഇയുടെ എഫ് 16 യുദ്ധവിമാനങ്ങൾ തകർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |