SignIn
Kerala Kaumudi Online
Wednesday, 24 April 2024 3.43 AM IST

ഉക്രെയ്‌ൻ വിഷയം : കിഴക്കൻ യൂറോപ്പിൽ പടയൊരുക്കവുമായി നാറ്റോ

nato

ബ്രസൽസ് : ഉക്രെയ്‌ൻ അതിർത്തിയിൽ റഷ്യ തങ്ങളുടെ സൈനിക വിന്യാസം വർദ്ധിപ്പിക്കുന്ന പശ്ചാത്തലത്തിൽ കിഴക്കൻ യൂറോപ്പിലേക്ക് കൂടുതൽ സേനയെ വിന്യസിക്കുമെന്നും കൂടുതൽ പടക്കപ്പലുകളും യുദ്ധവിമാനങ്ങളും വിന്യസിക്കുമെന്നും നാറ്റോ. ബാൾട്ടിക് സമുദ്ര പ്രദേശത്ത് തങ്ങളുടെ സാന്നിദ്ധ്യം വർദ്ധിപ്പിക്കുമെന്നും നിരവധി അംഗരാജ്യങ്ങൾ സൈനികരെയും മറ്റ് സംവിധാനങ്ങളെയും വാഗ്ദ്ധാനം ചെയ്തിട്ടുണ്ടെന്നും മുപ്പത് രാജ്യങ്ങളുടെ സൈനിക കൂട്ടായ്മയായ നാറ്റോ വ്യക്തമാക്കി.

ഡെൻമാർക്ക് ബാൾട്ടിക് കടലിലേക്ക് ഒരു യുദ്ധക്കപ്പൽ അയക്കുകയും ലിത്വാനിയയിലേക്ക് എഫ് 16 യുദ്ധവിമാനങ്ങൾ വിന്യസിക്കുകയും ചെയ്യും. നാറ്റോയുടെ സ്റ്റാൻഡിംഗ് മാരിടൈം ഫോഴ്സിലേക്ക് സ്പെയ്‌ൻ കപ്പലുകൾ അയക്കും. കൂടാതെ, ബൾഗേറിയയിലേക്ക് യുദ്ധവിമാനങ്ങൾ അയക്കുന്ന കാര്യവും സ്പെയ്‌ന്റെ പരിഗണനയിലുണ്ട്. ബൾഗേറിയയിലേക്ക് ട്രൂപ്പുകളെ അയക്കാൻ ഫ്രാൻസ് തയാറാണെന്നും നാറ്റോ വ്യക്തമാക്കി.

സഖ്യത്തിന്റെ കിഴക്കൻ പ്രദേശങ്ങളിൽ ശക്തി വർദ്ധിപ്പിക്കുന്നത് ഉൾപ്പടെ സഖ്യകക്ഷികളുടെയെല്ലാം സംരക്ഷണത്തിനും പ്രതിരോധത്തിനും ആവശ്യമായ എല്ലാ നടപടികളും അവലംബിക്കുമെന്നും നാറ്റോ വ്യക്തമാക്കി. ഉക്രെയ്നെ പിന്തുണയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ തയാറാണെന്ന് നേരത്തെ യു.എസും യു.കെയും വ്യക്തമാക്കിയിരുന്നു.

നിലവിൽ ഏകദേശം ഒരു ലക്ഷം റഷ്യൻ സൈനികർ ഉക്രെയ്ൻ അതിർത്തിയ്ക്ക് സമീപം തമ്പടിക്കുന്നതായാണ് റിപ്പോർട്ട്. അത്യാധുനിക ആയുധങ്ങളും സ്ഫോടക വസ്തുക്കളും റഷ്യയുടെ പക്കലുണ്ടെന്നാണ് വിവരം. ഏത് നിമിഷവും രാജ്യത്തേക്ക് റഷ്യൻ ആക്രമണമുണ്ടായേക്കാമെന്നാണ് ഉക്രെയ്ന്റെ ആശങ്ക. എന്നാൽ, ഉക്രെയ്നിൽ സൈനിക നടപടികൾ നടത്താൻ പദ്ധതിയില്ലെന്നാണ് റഷ്യ ആവർത്തിക്കുന്നത്. 2014ലാണ് ഉക്രെയ്‌ന്റെ ഭാഗമായിരുന്ന ക്രിമിയ റഷ്യ പിടിച്ചടക്കിയത്.

അതേ സമയം, ഉക്രെയ്ൻ വിഷയത്തിൽ യു.എസും നാറ്റോയും പിരിമുറുക്കം വർദ്ധിപ്പിക്കുകയാണെന്ന് റഷ്യ ആരോപിച്ചു. കിഴക്കൻ യൂറോപ്പിൽ തങ്ങളുടെ പ്രതിരോധം ശക്തിപ്പെടുത്തുമെന്ന് നാറ്റോ അറിയിച്ചതിന് പിന്നാലെയാണ് റഷ്യയുടെ പ്രതികരണം.

 പൗരന്മാർ മടങ്ങിയെത്തണമെന്ന് യു.എസ്

ഉക്രെയ്‌ന് നേരെ ഏതുനിമിഷവും റഷ്യൻ ആക്രമണം പ്രതീക്ഷിക്കാമെന്നിരിക്കെ ഉക്രെയ്‌നിൽ നിന്ന് തങ്ങളുടെ പൗരന്മാരും എംബസി ഉദ്യോഗസ്ഥരും മടങ്ങിയെത്തണമെന്ന് യു.എസ്. അതേ സമയം, ഉക്രെയ്‌നിലെ യു.എസ് എംബസി അടച്ചിട്ടില്ലെന്ന് യു.എസ് വ്യക്തമാക്കി. രാജ്യത്തെ ജനങ്ങൾ ഉക്രെയ്‌നിലും റഷ്യയിലും സന്ദർശനം നടത്തരുതെന്നും യു.എസ് ആവശ്യപ്പെട്ടു. ' ഉക്രെയ്നിലേക്ക് റഷ്യൻ സൈന്യം പ്രവേശിക്കാൻ തുടങ്ങിയാൽ യു.എസ് പൗരന്മാരെ അവിടെ നിന്ന് രക്ഷപെടുത്താൻ യു.എസിന് കഴിഞ്ഞില്ലെന്ന് വരാമെന്നും അതിനാൽ കരുതൽ നടപടിയായിട്ടാണ് പൗരന്മാരെ തിരികെ വിളിക്കുന്നതെന്നും യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പ്രതിനിധി പറഞ്ഞു. അതേ സമയം, റഷ്യൻ അധിനിവേശ ഭീഷണി വർദ്ധിക്കുന്ന സാഹചര്യത്തിൽ ഉക്രെയ്‌നിലെ തങ്ങളുടെ എംബസി ജീവനക്കാരെ തിരികെ വിളിക്കാൻ തുടങ്ങി ബ്രിട്ടൺ. നിലവിൽ തങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥർക്ക് ഭീഷണികളില്ലെങ്കിലും കീവിലെ പകുതിയോളം എംബസി ജീവനക്കാർ ഉടൻ രാജ്യത്തേക്ക് മടങ്ങിയെത്തുമെന്നും യു.കെ വ്യക്തമാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.