SignIn
Kerala Kaumudi Online
Thursday, 25 April 2024 8.26 PM IST

എസ് എൻ ഡി പി യോഗം തിരഞ്ഞെടുപ്പ് മാറ്റിവച്ചു; നടപടി ഹൈക്കോടതി ഉത്തരവിന് പിന്നാലെ 

high-court

കൊച്ചി: അടുത്ത മാസം അഞ്ചിന് നടക്കാനിരുന്ന എസ് എൻ ഡി പി യോഗം തിരഞ്ഞെടുപ്പും പൊതുയോഗവും ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ മാറ്റിവച്ചതായി ചീഫ് റിട്ടേണിംഗ് ഓഫീസർ ബി ജി ഹരീന്ദ്രനാഥ് അറിയിച്ചു. എസ്.എൻ.ഡി.പി യോഗം തിരഞ്ഞെടുപ്പുകളിൽ വോട്ടു ചെയ്യാൻ എല്ലാ അംഗങ്ങൾക്കും അവകാശമുണ്ടെന്ന ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് നടപടി.

പൊതുയോഗത്തിലും തിരഞ്ഞെടുപ്പിലും പങ്കെടുക്കുന്ന അംഗങ്ങളുടെ എണ്ണം നിയന്ത്രിക്കാൻ അനുമതി നൽകി, കേന്ദ്ര സർക്കാർ 1974- ൽ നൽകിയ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. വോട്ടിംഗിൽ പങ്കെടുക്കുന്ന അംഗങ്ങളുടെ എണ്ണം വീണ്ടും പരിമിതപ്പെടുത്തി 1999-ൽ യോഗം കൊണ്ടുവന്ന ഭേദഗതി അധികാരത്തിനു പുറത്തുള്ളതാണെന്നും കോടതി വിലയിരുത്തി. കേന്ദ്ര സർക്കാർ ഉത്തരവും തുടർന്നുള്ള ഭേദഗതിയും ചോദ്യംചെയ്ത് കൊല്ലം സ്വദേശി വി. വിജയകുമാർ ഉൾപ്പെടെ നൽകിയ ഹർജികളിൽ ജസ്റ്റിസ് ടി.ആർ. രവിയുടെ ബെഞ്ചിന്റേതാണ് വിധി.

1956-ലെ കേന്ദ്ര കമ്പനി നിയമപ്രകാരമാണ് എസ്.എൻ.ഡി.പി യോഗം പ്രവർത്തിച്ചുവന്നത്. 1961ലെ കേരള നോൺ ട്രേഡിംഗ് കമ്പനീസ് ആക്ട് നിലവിൽ വന്ന ശേഷവും സംസ്ഥാനത്തിനു പുറത്തും യൂണിയനുകളും ശാഖകളും ഉണ്ടായിരുന്നതിനാൽ 2005 വരെ റിട്ടേണുകൾ സമർപ്പിച്ചത് കമ്പനി രജിസ്ട്രാർക്കാണ്.

1966-ൽ കൊണ്ടുവന്ന, നൂറ് സ്ഥിരാംഗങ്ങൾക്ക് ഒരാൾ എന്ന കണക്കിൽ പ്രാതിനിദ്ധ്യ തിരഞ്ഞെടുപ്പു വ്യവസ്ഥ കമ്പനി നിയമത്തിനു വിരുദ്ധമാണെന്നു വിലയിരുത്തി 1972- ൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. ഇത് അനുവദിക്കേണ്ടത് കേന്ദ്ര സർക്കാരാണെന്നും അവരെ സമീപിക്കാമെന്നും വിധിച്ചു. തുടർന്ന് അന്നത്തെ ജനറൽ സെക്രട്ടറി പി.എസ്. വേലായുധൻ സമർപ്പിച്ച അപേക്ഷയിൽ 1974- ൽ കേന്ദ്രസർക്കാർ പ്രാതിനിദ്ധ്യ തിരഞ്ഞെടുപ്പ് അനുവദിച്ചിരുന്നു. ഒരു യൂണിയനിൽ നിന്ന് 200 അംഗങ്ങൾക്ക് ഒരു പ്രതിനിധി എന്ന തരത്തിൽ 1999- ൽ ഇതു വീണ്ടും ഭേദഗതി ചെയ്തു. ഈ രണ്ടു നടപടികളുമാണ് ഹർജിക്കാർ ചോദ്യം ചെയ്തത്.

1961- ലെ കേരള നോൺ ട്രേഡിംഗ് കമ്പനീസ് ആക്ട് പ്രകാരം എസ്.എൻ.ഡി.പി യോഗത്തിന് ചട്ടങ്ങളിൽ ഇളവ് അനുവദിക്കേണ്ടത് കേന്ദ്ര സർക്കാരല്ലെന്നും സംസ്ഥാന സർക്കാരാണെന്നുമാണ് ഹർജിക്കാർ വാദിച്ചത്. ഇത് സിംഗിൾ ബെഞ്ച് ശരിവയ്ക്കുകയായിരുന്നു. കേന്ദ്ര സർക്കാരിന്റെ 1974-ലെ ഉത്തരവ് നിയമപരമല്ലെന്ന് വിധിക്കുമ്പോഴുണ്ടാകുന്ന സങ്കീർണ പ്രശ്നങ്ങൾ കണക്കിലെടുത്ത ഹൈക്കോടതി, ഈ ഉത്തരവിന്റെ അടിസ്ഥാനത്തിൽ എസ്.എൻ.ഡി.പി യോഗം ഇതുവരെ നടത്തിയ പൊതുയോഗങ്ങളും തിരഞ്ഞെടുപ്പുകളും അസാധുവാകില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SNDP, ELECTION, POSTPONED, CHIEF, RETURNING, OFFICER
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.