SignIn
Kerala Kaumudi Online
Friday, 19 April 2024 4.28 PM IST

ഒരു ഗണപതിഹോമം, പേര് രഞ്ജിത്ത്, നാള് പുണർതം, പാലാ പൊലീസ് സ്റ്റേഷൻ; പിടികിട്ടാപ്പുള്ളിക്ക് മുന്നിൽ മാസ് എൻട്രിയുമായി പൊലീസ്

police

കോട്ടയം: സാമ്പത്തിക തട്ടിപ്പുകേസിലെ പ്രതിയെ ഡൽഹിയിലെത്തി കേരളപൊലീസ് പിടിച്ചത് മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയ്ക്കനുസരിച്ച്. കഴിഞ്ഞ ശനിയാഴ്ച പുലർച്ചെ ഡൽഹി രോഹിണിയിലുള്ള അയ്യപ്പക്ഷേത്രത്തിൽ കാവിമുണ്ടും ടീ ഷർട്ടും ധരിച്ച് പാലാസ്റ്റേഷനിലെ പൊലീസുകാരെത്തി‌യത് മോഹൻദാസ് എന്ന പിടികിട്ടാപ്പുള്ളിക്ക് വേണ്ടിയായിരുന്നു.

ക്ഷേത്രത്തിൽ തൊഴാനെത്തിയവർ എന്ന വ്യാജേന പൊലീസുകാർ ആദ്യം ചെന്നത് ക്ഷേത്രത്തിന് മുന്നിൽ ചീട്ടെഴുതാൻ ഇരുന്ന ആളിനടുത്തേക്കായിരുന്നു. ഒരു ഗണപതിഹോമം, പേര് രഞ്ജിത്ത്, നാള് പുണർതം, പാലാ പൊലീസ് സ്റ്റേഷൻ…' ഇത്രയും കേട്ടതും ചീട്ടെഴുതാനിരുന്ന ആള് ചാടിയെഴുന്നേറ്റു. പൊലീസിൽ നിന്നാണല്ലേ,​ എന്നെ തേടി വന്നതാണെന്നറിയാം, ഞാൻ തന്നെയാണ് മോഹൻദാസ്. അതു പറഞ്ഞതും ഉടൻ തന്നെ പ്രതിയെ പൊലീസ് കൈവിലങ്ങ് അണിയിക്കുകയും ചെയ്തു. പാലാ സ്റ്റേഷനിലെ ക്രൈം സ്‌ക്വാഡിലുള്ള എഎസ്‌ഐ ബിജു കെ തോമസും സീനിയർ സിവിൽ പൊലീസ് ഓഫീസർ ഷെറിൻ സ്റ്റീഫനും സിവിൽ പൊലീസ് ഓഫീസർ സി രഞ്ജിത്തുമാണ് ഭക്തരുടെ വേഷത്തിൽ ക്ഷേത്രത്തിലെത്തിയത്.

നാട്ടിൽ എൽ ഐ സി ഏജന്റായിരുന്നു മോഹൻദാസ്. പലരിൽ നിന്നും പോളിസിതുക പിരിച്ചശേഷം എൽഐസിയിൽ അടയ്‌ക്കാതെ ചിട്ടി കമ്പനികളിൽ നിക്ഷേപിക്കലായിരുന്നു മോഹൻദാസിന്റെ പരിപാടി. പിന്നാലെ വീടും സ്ഥലവും വിൽപ്പനയ്‌ക്ക് വച്ച് പലരിൽ നിന്നും കരാർ ഉറപ്പിച്ച് ലക്ഷങ്ങൾ അങ്ങനെയും വാങ്ങി. തുടർന്ന് മുങ്ങുകയായിരുന്നു. പണം നഷ്ടപ്പെട്ടവർ പൊലീസിൽ പരാതി നൽകിയതോടെയാണ് ബാക്കി തട്ടിപ്പുകളും പുറത്തു വന്നത്.

പതിനഞ്ചോളം കേസിൽ പ്രതി ചേർക്കപ്പെട്ടു. കോടതിയിൽ നിന്നും ജാമ്യം നേടിയ ശേഷം ഭാര്യയെയും മക്കളെയും കൂട്ടി നാടു വിട്ട മോഹൻദാസിനെ കുറിച്ച് പിന്നെ ഒരു അറിവുമുണ്ടായിരുന്നില്ല. തുടർന്ന് പിടിക്കിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് വാറന്റ് പുറപ്പെടുവിച്ചു.

രാജ്യത്തിന്റെ പല ഭാഗങ്ങളിൽ വേഷവും പേരും മാറി ജീവിച്ചു വരികയായിരുന്നുവെന്ന് പ്രതി പൊലീസിന് മൊഴി നൽകി. ഇതിനിടയിലാണ് ഡൽഹിയിലുണ്ടെന്ന് പാലാ സിഐ കെ പി ടോംസണ് രഹസ്യ വിവരം ലഭിക്കുന്നതും അന്വേഷണസംഘം അവിടേക്ക് തിരിച്ചതും. ഇയാളുടെ ഭാര്യയും മക്കളും തമിഴ്നാട്ടിലാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, CRIME
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.