ന്യൂഡൽഹി: രാഷട്രീയ പാർട്ടികൾ തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് വോട്ടർമാർക്ക് സൗജന്യങ്ങൾ വാഗ്ദാനം ചെയ്യുന്നത് ഗൗരവമായ പ്രശ്നമാണെന്ന് നിരീക്ഷിച്ച് സുപ്രീംകോടതി.
ഇക്കാര്യത്തിൽ മാർഗനിർദ്ദേശങ്ങൾ രൂപീകരിക്കാൻ വ്യവസ്ഥയുണ്ടാക്കണമെന്ന് കാട്ടി ചീഫ് ജസ്റ്റിസ് എൻ.വി. രമണ, ജസ്റ്റിസ് എ.എസ്. ബൊപ്പണ്ണ, ജസ്റ്റിസ് ഹിമ കോഹ്‌ലി എന്നിവരടങ്ങിയ ബെഞ്ച് തിരഞ്ഞെടുപ്പ് കമ്മിഷനും കേന്ദ്രസർക്കാരിനും നോട്ടീസയച്ചു. നാലാഴ്ചയ്ക്കുള്ളിൽ വിഷയത്തിൽ നിലപാട് അറിയിക്കണമെന്നും കോടതി നിർദ്ദേശിച്ചു.
ഇത്തരം വാഗ്ദാനങ്ങളിലൂടെ രാഷ്ട്രീയ പാർട്ടികൾ പൊതു ഫണ്ട് ദുരുപയോഗം ചെയ്യുകയാണെന്നും സംസ്ഥാനങ്ങളെ കടക്കെണിയിലാക്കുകയാണെന്നും ചൂണ്ടിക്കാട്ടി ബി.ജെ.പി നേതാവും അഭിഭാഷകനുമായ അശ്വനി ഉപാദ്ധ്യായ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
"ഇത് ഗൗരവമായ പ്രശ്നമാണ്. സാധാരണ ബഡ്ജറ്റിനെ മറികടക്കുന്നവയാണ് ഈ സൗജന്യ പ്രഖ്യാപനങ്ങൾ. ഇത് എങ്ങിനെ നിയമപരമായി നിയന്ത്രിക്കാനാകും. ഈ തിരഞ്ഞെടുപ്പിൽ ഇത് നടപ്പാക്കാനാകുമോ?. മാർഗ നിർദ്ദേശങ്ങൾ രൂപീകരിക്കാനായി നേരത്തെ കോടതി നിർദ്ദേശിച്ചിരുന്നു. എന്നാൽ രാഷ്ട്രീയ പാർട്ടികളുടെ ഒരു യോഹം ചേർന്നു. ശേഷം എന്താണ് സംഭവിച്ചതെന്ന് അറിയില്ല.'- ചീഫ് ജസ്റ്റിസ് എൻ.വി രമണ പറഞ്ഞു.
സൗജന്യങ്ങൾ വിതരണം ചെയ്യുമെന്ന് വാഗ്ദാനം ചെയ്യുന്ന രാഷ്ട്രീയ പാർട്ടികളുടെ രജിസ്ട്രേഷൻ റദ്ദാക്കുകയും തിരഞ്ഞെടുപ്പ് ചിഹ്നങ്ങൾ പിടിച്ചെടുക്കുകയും വേണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |