തിരുവനന്തപുരം:കെ.എസ്.ആർ.ടി.സിയിൽ വർദ്ധിപ്പിച്ച ശമ്പളം അടുത്ത മാസം മുതൽ നൽകാനിരിക്കെ, കൊവിഡ് മൂന്നാം തരംഗത്തിൽ യാത്രക്കാർ കുറഞ്ഞതോടെ വരുമാനം കുത്തനെ ഇടിഞ്ഞത് വിനയായി. ശമ്പള വിതരണം സുഗമമാക്കാൻ സർക്കാർ സഹായം അഭ്യർത്ഥിച്ച് കാത്തിരിക്കുകയാണ് ഗതാഗത വകുപ്പും. അടുത്ത മാസവും കൊവിഡ് തീവ്രമായാൽ മാർച്ചിൽ പ്രതിസന്ധി രൂക്ഷമാകും.
ശബരിമല സ്പെഷ്യൽ സർവീസുകളുടെ ബലത്തിൽ ജനുവരി ആദ്യം കളക്‌ഷൻ 6.26 കോടി രൂപ വരെ കുതിച്ചിരുന്നു. തീർത്ഥാടനം കഴിയുകയും കൊവിഡ് ശക്തമാവുകയും ചെയ്തതോടെ ടിക്കറ്റ് വരുമാനം നാലു കോടിയിൽ താഴെയായി. യാത്രക്കാർ കുത്തനെ കുറഞ്ഞതിനാൽ ഉടനെയൊന്നും വരുമാനം വർദ്ധിക്കുമെന്ന് പ്രതീക്ഷയില്ല. ലോക്ക് ഡൗൺ ഏർപ്പെടുത്തിയ ഞായറാഴ്ച വെറും 84 ലക്ഷം രൂപയായിരുന്നു കളക്‌ഷൻ.
കഴിഞ്ഞ മാസം വരെ 84 കോടിയായിരുന്നു ഒരു മാസത്തെ ശമ്പളത്തിനു വേണ്ടിയിരുന്നത്. ശമ്പളപരിഷ്കാരത്തോടെ അത് 100 കോടിയായി വർദ്ധിക്കും. കൊവിഡിന് ശേഷം സർക്കാരിന്റെ സാമ്പത്തിക സഹായത്തോടെയാണ് ശമ്പളം നൽകുന്നത്. കഴിഞ്ഞ രണ്ടു മാസം ശമ്പളം വൈകുകയും ചെയ്തു. നിരവധി ജീവനക്കാർ കൊവിഡ് ബാധിതരാണ്. ശമ്പളം മുടങ്ങല്ലേയെന്നാണ് എല്ലാവരുടെയും പ്രാർത്ഥന.
25-ാം ചർച്ചയിലെ വിജയം
തൊഴിലാളി സംഘടനകളുമായി മാനേജ്മെന്റും ഗതാഗതമന്ത്രിയും 25 ചർച്ചകൾക്കു ശേഷമാണ് ശമ്പള പരിഷ്കരണ കരാറിന് ജനുവരി 13ന് അംഗീകാരമായത്. മനേജ്മെന്റിന്റെ ആദ്യ പാക്കേജിൽ കുറഞ്ഞ ശമ്പളം 20,000 രൂപയും കൂടിയത് 90,000 രൂപയുമായിരുന്നു. ഇത് സംഘടനകൾ തള്ളിയതോടെയാണ് ചർച്ചകൾ നീണ്ടത്. സർക്കാർ ജീവനക്കാരുടേതു പോലെ കുറഞ്ഞ അടിസ്ഥാന ശമ്പളം 23,000 രൂപ വേണമെന്ന സംഘടനകളുടെ ആവശ്യം മാനേജ്മെന്റ് അംഗീകരിച്ചെങ്കിലും പിന്നെയും കൂട്ടിച്ചേർത്ത ചില വ്യവസ്ഥകളുടെ പേരിൽ തർക്കം നീളുകയായിരുന്നു. പരസ്പരം വിട്ടുവീഴ്ച ചെയ്തപ്പോഴാണ് പുതിയ കരാറിന് അംഗീകാരമായത്
അവസാന 5 ദിനങ്ങളിലെ കളക്‌ഷൻ
ജനുവരി
20---- 3.93 കോടി
21---- 3.67 കോടി
22---- 3.63 കോടി
23 ---- 0.84 കോടി
24----- 3.68 കോടി
''ഫെബ്രുവരിയിൽ വാങ്ങുന്ന ജനുവരിയിലെ ശമ്പളം കരാർ പ്രകാരം വർദ്ധിപ്പിച്ചത് തന്നെയായിരിക്കും''
- ആന്റണി രാജു, ഗതാഗതമന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |