മെഡി. കോളേജ് ആശുപത്രികളിൽ കൺട്രോൾ റൂമുകൾ
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബാധിതരാകുന്നവരിൽ ഏറെയും 20- 30 വയസിന് ഇടയിലുള്ളവരാണെന്ന് മന്ത്രി വീണാ ജോർജ്. രോഗവ്യാപനം കണക്കിലെടുത്ത് സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളേജ് ആശുപത്രികളിലും പ്രത്യേക കൺട്രോൾ റൂമുകൾ തുറക്കും. ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം ഇനിയും വർദ്ധിക്കുമെന്നതിനാൽ രോഗികളെ ആവശ്യാനുസരണം മെഡിക്കൽ കോളേജുകളിൽ എത്തിക്കുന്നത് ക്രമീകരിക്കുകയാണ് ലക്ഷ്യം. ജില്ലകളിലെ ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജ്‌മെന്റ് സപ്പോർട്ട് യൂണിറ്റുകളാണ് (ഡി.പി.എം.എസ്.യു) ആശുപത്രികളിൽ പ്രവേശിപ്പിക്കേണ്ട രോഗികളുടെ കാര്യം തീരുമാനിക്കുന്നത്. മെഡിക്കൽ കോളേജ് ആശുപത്രികളും ഡി.പി.എം.എസ്.യുകളുമായുള്ള ആശയ വിനിമയം സുഗമമാക്കുന്നതിനാണ് കൺട്രോൾ റൂമുകൾ. കൊവിഡ് വ്യാപനം രൂക്ഷമായ തിരുവനന്തപുരം ജില്ലയിൽ പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് ജില്ലയിൽനിന്നുള്ള മന്ത്രിമാരുടെ നേതൃത്വത്തിൽ യോഗം ചേർന്നു. ജില്ലയിൽ പ്രത്യേകമായി സ്വീകരിക്കേണ്ട നടപടികൾ വിലയിരുത്തി. ആശുപത്രികളിൽ കൂടുതലായി രോഗികളെത്തുന്ന കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളുടെ സാഹചര്യവും വിലയിരുത്തിയതായി മന്ത്രി അറിയിച്ചു.
കുട്ടികൾക്കായി പ്രത്യേക കാമ്പയിൻ
കുട്ടികളുടെ വാക്സിനേഷൻ പൂർത്തിയാക്കുന്നതിനു വിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് പ്രത്യേക കാമ്പയിൻ സംഘടിപ്പിക്കും. 15 വയസിനു മുകളിലുള്ള കുട്ടികളിൽ 68 ശതമാനം പേർക്ക് വാക്‌സിൻ നൽകി. കൊവിഡ് നിയന്ത്രണങ്ങളുടെ സാഹചര്യത്തിൽ സ്‌കൂളുകളിൽ കുട്ടികളുടെ എണ്ണം കുറവായതിനാൽ കൂടുതൽ സെഷനുകൾ നടത്താൻ കഴിയുന്നില്ല. 18നു മുകളിലുള്ളവരുടെ വാക്‌സിനേഷൻ 84 ശതമാനം പൂർത്തിയായി.
4,917 ആരോഗ്യപ്രവർത്തകരെ നിയമിക്കും
ആരോഗ്യ പ്രവർത്തകർക്കിടയിൽ കൊവിഡ് വ്യാപിക്കുന്നത് വെല്ലുവിളിയാണെന്ന് മന്ത്രി പറഞ്ഞു. ഇത് ഒഴിവാക്കാൻ ഇൻഫെക്ഷൻ കൺട്രോൾ സിസ്റ്റം എല്ലാ ആശുപത്രികളിലും ഉറപ്പാക്കും. സാമൂഹിക അകലം, എൻ 95 മാസ്‌കിന്റെയും പി.പി.ഇ കിറ്റിന്റെയും ഉപയോഗം, കൂട്ടംകൂടാതിരിക്കൽ, രോഗിക്കൊപ്പം കൂട്ടിരിപ്പിന് ഒരാളെ മാത്രം അനുവദിക്കൽ തുടങ്ങിയവ ഇതിന്റെ ഭാഗമായി ഉറപ്പാക്കും. ഇതോടൊപ്പം 4,917 ആരോഗ്യപ്രവർത്തകരെ പ്രത്യേകമായി നിയമിക്കും. കൊവിഡ് ബ്രിഡേഗിൽ പ്രവർത്തിച്ചവർക്ക് മുൻഗണന നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |